ഡിആര്‍എസ് തീരുമാനം പുനഃപരിശോധിക്കാന്‍ ഡിആര്‍എസ്; വിചിത്ര റിവ്യൂ നല്‍കി അശ്വിന്‍

ഡിആര്‍എസ് തീരുമാനം പുനഃപരിശോധിക്കാന്‍ ഡിആര്‍എസ്; വിചിത്ര റിവ്യൂ നല്‍കി അശ്വിന്‍

ഇന്നലെ നടന്ന ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്- ബാള്‍സി ട്രിച്ചി മത്സരത്തിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്
Updated on
2 min read

അമ്പയര്‍മാരുടെ തീരുമാനങ്ങളില്‍ സംശയമുണ്ടായാല്‍ ഡിആര്‍എസ് എടുക്കുക എന്നത് ക്രിക്കറ്റില്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായ കാര്യമാണ്. എന്നാല്‍ ഒരേ പന്തില്‍ തന്നെ രണ്ട് തവണ റിവ്യൂ എടുക്കുന്നത് അപൂര്‍വ്വം തന്നെയാണ്. ഇന്നലെ നടന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അത്തരമൊരു റിവ്യൂ നല്‍കിയ ഇന്ത്യന്‍ താരം ആര്‍. അശ്വിന്റെ തീരുമാനമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഡിആര്‍എസ് തീരുമാനത്തെ പുനഃപരിശോധിക്കാനായി അശ്വിന്‍ വീണ്ടും റിവ്യൂ അപ്പീല്‍ ചെയ്യുകയായിരുന്നു.

പന്ത് ബാറ്റിനെ കടന്നു പോയപ്പോള്‍ വലിയ സ്‌പൈക്ക് ഉണ്ടായിട്ടും മൂന്നാം ഡിആര്‍സില്‍ അമ്പയറുടെ തീരുമാനം റദ്ദാക്കുകയും നോട്ട് ഔട്ട് വിധിക്കുകയും ചെയ്തു

ഐപിഎല്ലിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ശേഷം തമിഴ്‌നാട് പ്രീമിയര്‍ ലീഗിലാണ് ഇപ്പോള്‍ അശ്വിന്‍ പന്തെറിയുന്നത്. ടിഎന്‍പിഎല്ലില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ ക്യാപ്റ്റനാണ് അശ്വിന്‍. ഇന്നലെ നടന്ന ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്- ബാള്‍സി ട്രിച്ചി മത്സരത്തിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ട്രിച്ചിയുടെ ഇന്നിങ്‌സില്‍ 13ആം ഓവറിലായിരുന്നു അശ്വിന്റെ വിചിത്ര റിവ്യു. ആ ഓവറില്‍ അശ്വിന്‍ എറിഞ്ഞ അവസാന പന്തില്‍ ട്രിച്ചി ബാറ്റര്‍ ആര്‍ രാജ്കുമാര്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡ്രാഗണ്‍സ് താരങ്ങളുടെ അപ്പീലില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ ബാറ്റര്‍ തീരുമാനം റിവ്യൂ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പന്ത് ബാറ്റിനെ കടന്നു പോയപ്പോള്‍ വലിയ സ്‌പൈക്ക് ഉണ്ടായിട്ടും റിവ്യൂ പരിഗണിച്ച മൂന്നാം അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം റദ്ദാക്കുകയും നോട്ട് ഔട്ട് വിധിക്കുകയും ചെയ്തു. പന്ത് ബാറ്റില്‍ കൊണ്ടില്ലെന്നും ബാറ്റ് നിലത്തിടിച്ചതാണ് ശബ്ദമുണ്ടാകാന്‍ കാരണമെന്നുംറീപ്ലേകള്‍ പരിശോധിച്ച് തേര്‍ഡ് അമ്പയര്‍ വിധിച്ചു.

തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ തൃപ്തനാകാത്ത അശ്വിന്‍ വീണ്ടും ഡിആര്‍എസ് എടുക്കുകയായിരുന്നു. ഇത് അമ്പയര്‍മാരുമായുള്ള ചെറിയ വാക്ക് തര്‍ക്കത്തിലേക്കും നയിച്ചെങ്കിലും അമ്പയര്‍മാര്‍ വീണ്ടും റിവ്യൂ ചെയ്തു. എന്നാല്‍ അതിലും നോട്ടൗട്ട് തന്നെയായിരുന്നു വിധി. ''തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിആര്‍എസ് പുതിയ കാര്യമാണ്. പന്ത് ബാറ്റിനെ കടന്നു പോകുമ്പോള്‍ ശബ്ദം വ്യക്തമായി കേട്ടിരുന്നു, തീരുമാനത്തോട് എനിക്ക് അല്പം പോലും യോജിപ്പില്ല വേറെ ഏതെങ്കിലും ആംഗിളില്‍ നിന്ന് കൂടി നോക്കുമെന്നാണ് കരുതിയത്.'' അശ്വിന്‍ പറഞ്ഞു. പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടെന്ന അശ്വിന്റെ വാദത്തോടൊപ്പം ദിണ്ഡിഗല്‍ താരങ്ങളും ഉറച്ച് നില്‍ക്കുകയാണ്. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് 26 റണ്‍സ് വഴങ്ങിയ അശ്വിന്‍ രണ്ട് വിക്കറ്റും വാഴ്ത്തിയിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ബാള്‍സി ട്രിച്ചി 19.1 ഓവറില്‍ 120ന് ഓള്‍ ഔട്ടായപ്പോള്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് 14.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

logo
The Fourth
www.thefourthnews.in