ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്
ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്

കാര്‍ത്തിക്കിനേക്കാള്‍ മികവ് പന്തിന്; ക്ലാസിക്കോയ്ക്കു മുമ്പ് ഉപദേശവുമായി പൂജാര

അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്ന ആരെയെങ്കിലും വേണോ അതോ ആറിലോ ഏഴിലോ കളിക്കുന്ന ഒരു ഫിനിഷറെ വേണോ എന്നുള്ളതാണ് വെല്ലുവിളി.
Updated on
2 min read

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്നു ചിരവൈരികളായ പാകിസ്താനെ നേരിടാന്‍ ടീം ഇന്ത്യ തയാറെടുക്കുമ്പോള്‍ ടീം മാനേജ്‌മെന്റിന്റെ തലവേദന വിക്കറ്റ്കീപ്പര്‍ സ്ഥാനം ആര്‍ക്കെന്നതാകും. യുവതാരം റിഷഭ് പന്തും വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കുമാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഈ ആശയക്കുഴപ്പത്തിനു പരിഹാരം നിര്‍ദേശിച്ചു രംഗത്തെത്തിയിരിക്കുകയാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായുള്ള ടീമിനെയാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്. അതോടെ സമീപകാലത്ത് ഇന്ത്യയുടെ മികച്ച ഫിനിഷറായി പേരെടുത്ത ദിനേഷ് കാര്‍ത്തിക്കിന് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്യും.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ഏറ്റവും വലിയ പ്രതിസന്ധി ബാറ്റിങ് നിരയിലാണ്. പാക്കിസ്താനിനെതിരായ പ്ലേ ഇലവനില്‍ ആരൊക്കെ എന്നതിനെ സംബന്ധിച്ച് വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരില്‍ ആരാണ് നിലനില്‍ക്കുക എന്ന ചോദ്യം ഉയരുന്നു. "ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നത് ഇന്ത്യയ്ക്ക് വലിയ തലവേദനയായി മാറും"എന്നാണ് ചേതേശ്വര്‍ പൂജാരയുടെ വാദം.

ചേതേശ്വര്‍ പൂജാര
ചേതേശ്വര്‍ പൂജാര

പന്തും കാര്‍ത്തിക്കും ടീമില്‍ വ്യത്യസ്ത റോളുകളില്‍ നില്‍ക്കുന്നവരാണ്. കഴിഞ്ഞ ടി20 മത്സരങ്ങളില്‍ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. അതുകൊണ്ട് തന്നെ ടീമിന്റെ ടോപ്പ് ഓര്‍ഡര്‍ കണക്കിലെടുത്ത് ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് മാനേജ്‌മെന്റന് തലവേദനയാകും. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്ന ആരെയെങ്കിലും വേണോ അതോ ആറിലോ ഏഴിലോ കളിക്കുന്ന ഒരു ഫിനിഷറെ വേണോ എന്നുള്ളതാണ് വെല്ലുവിളി. പൂജാരയുടെ അഭിപ്രായത്തില്‍ അഞ്ചാം നമ്പറുകാരനാണ് ആവശ്യമെങ്കില്‍ ഋഷഭ് പന്തായിരിക്കും മികച്ച തിരഞ്ഞെടുപ്പ് . എന്നാല്‍ 10 ഓ 20 ഓ പന്തുകളില്‍ 40 ഉം 50 ഉം റണ്‍സുകള്‍ അടിച്ചെടുക്കാന്‍ സാധ്യതയുള്ള ഒരു മികച്ച ഫിനിഷറുള്ള ഒരു ബാറ്റിങ് ലൈനപ്പാണ് വേണ്ടതെങ്കില്‍ ഡികെ ആണ് നല്ല ഓപ്ഷന്‍.

"വ്യക്തപരമായി, ടീം മാനേജ്‌മെന്റിനെ അറിയാവുന്നതുകൊണ്ട്‌ ഋഷഭ് പന്തിനാണ് കൂടുതല്‍ സാധ്യത എന്ന് കരുതുന്നു. പന്ത് ഒരു ഇടം കൈയ്യനായതുകൊണ്ട് ടീമിന്റെ ഇടത് വലത് കോമ്പിനേഷനില്‍ സന്തുലിതാവസ്ഥ നല്‍കും" പൂജാര പറഞ്ഞു. കാര്‍ത്തിക്കിന്റെ അഭാവത്തില്‍ ഫിനിഷറായി ആരിറങ്ങും എന്ന ചോദ്യത്തിന് പാണ്ഡ്യയുടെ പേരാണ് അദ്ദേഹം നിര്‍ദേശിച്ചത്.

അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്ന ആരെയെങ്കിലും വേണോ അതോ ആറിലോ ഏഴിലോ കളിക്കുന്ന ഒരു ഫിനിഷറെ വേണോ എന്നുള്ളതാണ് വെല്ലുവിളി

2019 ന് ശേഷം 2022ലെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലാണ് ദിനേഷ് കാര്‍ത്തിക് തിരിച്ചു വന്നത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വീണ്ടും വഴി തുറക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 മത്സരത്തിലാണ് കാര്‍ത്തിക് വീണ്ടും ഇന്ത്യന്‍ കുപ്പായം അണിഞ്ഞത്. ഇതേ പരമ്പരയിലാണ് അരങ്ങേറ്റത്തിന് 16 വര്‍ഷത്തിന് ശേഷം കാര്‍ത്തിക് ടി20 ലെ ആദ്യ അര്‍ദ്ധസെഞ്ചുറി നേടുന്നത്.

അതേസമയം ട്വന്റി 20യില്‍ പന്തിന്റെ റെക്കോഡ് ഈ വര്‍ഷം അത്ര മികച്ചതല്ല. ഇതുവരെ കളിച്ച 13 ടി20 മത്സരങ്ങളില്‍ നിന്ന് 26 ശരാശരിയില്‍ വെറും 260 റണ്‍സാണ് നേടാനായിട്ടുള്ളത്. ഒരു തവണയാണ് അര്‍ധസെഞ്ചുറി നേടാനായത്. പുറത്താകാതെ 52 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. 13 ഇന്നിങ്‌സുകളില്‍ നിന്ന് അടിച്ചത് 20 ബൗണ്ടറികളും ആറു സിക്‌സറുകളും മാത്രമാണ്.

logo
The Fourth
www.thefourthnews.in