സാക് ക്രോളിക്ക് സെഞ്ചുറി; ആഷസ് നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്, മികച്ച നിലയില്‍

സാക് ക്രോളിക്ക് സെഞ്ചുറി; ആഷസ് നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്, മികച്ച നിലയില്‍

സെഞ്ചുറി നേടിയ ഓപ്പണര്‍ സാക് ക്രോളിയുടെയും അര്‍ധസെഞ്ചുറികളുമായി മികച്ച പിന്തുണ നല്‍കിയ മധ്യനിര താരങ്ങളായ മൊയീന്‍ അലി, ജോ റൂട്ട് എന്നിവരുടെയും ബാറ്റിങ് പ്രകടനങ്ങളാണ് ഇംഗ്ലണ്ടിന് കരുത്തായത്.
Updated on
1 min read

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇംഗ്ലണ്ട് ഡ്രൈവിങ് സീറ്റില്‍. മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് 317 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ട് കളിനിര്‍ത്തുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സ് എന്ന നിലയിലാണ്. മൂന്നു ദിനവും ആറു വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ട് 67 റണ്‍സ് ലീഡിന്റെ മുന്‍തൂക്കത്തിലാണ്.

സെഞ്ചുറി നേടിയ ഓപ്പണര്‍ സാക് ക്രോളിയുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി മികച്ച പിന്തുണ നല്‍കിയ മധ്യനിര താരങ്ങളായ മൊയീന്‍ അലി, ജോ റൂട്ട് എന്നിവരുടെയും ബാറ്റിങ് പ്രകടനങ്ങളാണ് ഇംഗ്ലണ്ടിന് കരുത്തായത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ക്രോളി 182 പന്തുകളില്‍ നിന്ന് 21 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 189 റണ്‍സ് നേടി ഇംഗ്ലീഷ് ഇന്നിങ്‌സിന്റെ നട്ടെല്ലായി.

റൂട്ട് 95 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 84 റണ്‍സ് നേടി പുറത്തായപ്പോള്‍ 82 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 54 റണ്‍സായിരുന്നു അലിയുടെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ അലിക്കൊപ്പം 121 റണ്‍സിന്റെയും മൂന്നാം വിക്കറ്റില്‍ റൂട്ടിനൊപ്പം 206 റണ്‍സിന്റെയും കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ക്രോളിക്കായി.

ഒരു റണ്‍ നേടിയ ബെന്‍ ഡക്കറ്റാണ് പുറത്തായ മറ്റൊരു ഇംഗ്ലീഷ് ബാറ്റര്‍. കളിനിര്‍ത്തുമ്പോള്‍ 14 റണ്‍സുമായി ഹാരി ബ്രൂക്കും 24 റണ്‍സുമായി നായകന്‍ ബെന്‍ സ്‌റ്റോക്‌സുമാണ് ക്രീസില്‍. ഓസ്‌ട്രേലിയയ്ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ജോഷ് ഹേസില്‍വുഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ എട്ടിന് 299 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിന്റെ ഒന്നാമിന്നിങ്‌സ് 317 റണ്‍സില്‍ അവസാനിച്ചു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സാണ് അവരെ പിടിച്ചുകെട്ടിയത്. രണ്ടു വിക്കറ്റുകളുമായി സ്റ്റിയുവര്‍ട്ട് ബ്രോഡും ഓരോ വിക്കറ്റുകളുമായി ജയിംസ് ആന്‍ഡേഴ്‌സണ്‍, മാര്‍ക് വുഡ്, മൊയീന്‍ അലി എന്നിവരും വോക്‌സിനു മികച്ച പിന്തുണ നല്‍കി.

60 പന്തുകളഇല്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 51 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും 115 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികള്‍ സഹിതം 51 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌നുമായിരുന്നു ഓസീസ് നിരയുടെ ടോപ് സ്‌കോറര്‍മാര്‍. മധ്യനിര താരങ്ങളായ ട്രാവി് ഹെഡ്(48), സ്റ്റീവന്‍ സ്മിത്ത്(41), മിച്ചല്‍ സ്റ്റാര്‍ക്ക്(36), ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(32) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

logo
The Fourth
www.thefourthnews.in