'ഗില്ലാഡി' ഡബിള്‍; കിവീസിന് 350 റണ്‍സ് വിജയലക്ഷ്യം

'ഗില്ലാഡി' ഡബിള്‍; കിവീസിന് 350 റണ്‍സ് വിജയലക്ഷ്യം

രാജ്യാന്തര ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന എട്ടാമത്തെ താരവും അഞ്ചാമത്തെ ഇന്ത്യന്‍ താരവുമാണ് ഗില്‍.
Updated on
2 min read

രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടി ഇന്ത്യന്‍ യുവ താരം ശുഭ്മാന്‍ ഗില്‍. ഹൈദരാബാദില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 145 പന്തുകളില്‍ നിന്ന് നിന്ന് 19 ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതമാണ് താരം 200 എന്ന മാന്ത്രിക സംഖ്യയില്‍ എത്തിയത്.

148 പന്തുകളില്‍ നിന്ന് 19 ബൗണ്ടറികളും ഒനപതു സിക്‌സറുകളും സഹിതം 208 റണ്‍സ് നേടിയ നേടിയ ഗില്ലിന്റെ മികവില്‍ മൂന്നു മത്സര പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ നേടി.

ഗില്ലിനു പുറമേ നായകന്‍ രോഹിത് ശര്‍മ(34), മധ്യനിര താരം സൂര്യകുമാര്‍ യാദവ്(31), ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(28) ന്നിവരാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. വാഷിങ്ടണ്‍ സുന്ദറാണ്(12) രണ്ടക്കം കടന്ന മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ രോഹിതും ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. തുടക്കത്തിലേ റണ്‍സ് സ്‌കോര്‍ ചെയ്തു തുടങ്ങിയ രോഹിതിന് പക്ഷേ നീണ്ട ഇന്നിങ്‌സ് കളിക്കാനായില്ല.

12 ഓവറില്‍ ടീം സ്‌കോര്‍ 60 കടന്നതിനു പിന്നാലെ ബ്ലെയര്‍ ടിക്‌നര്‍ക്ക് വിക്കറ്റ് സമ്മാനിച്ചു രോഹിത് മടങ്ങി. പുറത്താകുമ്പോള്‍ 38 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 34 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. നായകന്‍ മടങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ച്ച നേരിട്ടു.

മുന്‍നായകന്‍ വിരാട് കോഹ്ലി(8), യുവതാരം ഇഷാന്‍ കിഷന്‍(5) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയതോടെ മൂന്നിന് 110 എന്ന നിലയില്‍ പതറിയ ഇന്ത്യയെ പിന്നീട് നാലാം വിക്കറ്റില്‍ ഗില്‍-സൂര്യ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ 170 കടത്തി. എന്നാല്‍ 26പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 31 റണ്‍സ് നേടി മികച്ച സ്‌കോറിലേക്ക് നീങ്ങിയ സൂര്യയെ വീഴ്ത്തി സ്പിന്നര്‍ ഡരില്‍ മിച്ചല്‍ കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

എന്നാല്‍ ഒരറ്റത്ത് കീഴടങ്ങാന്‍ കൂട്ടാക്കാതെ പിടിച്ചു നിന്ന ഗില്‍ പിന്നീടെത്തിയ ഉപനായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കൊപ്പം ടീമിനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 250-ന് അരികെ എത്തിച്ചു. പാണ്ഡ്യയെയും വീഴ്ത്തി മിച്ചല്‍ ഇന്ത്യയെ പ്രഹരമേല്‍പിച്ചെങ്കിലും പിന്നീടെത്തിയ സുന്ദര്‍, ഷാര്‍ദ്ദൂല്‍ താക്കൂര്‍(3), കുല്‍ദീപ് യാദവ്(5) എന്നിവരെ കൂട്ടുനിര്‍ത്തി ഗില്‍ ടീമിനെ കൂറ്റന്‍ സ്‌കോറിലേക്കു നയിക്കുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 49-ാം ഓവറിലായിരുന്നു ഗില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 142 പന്തില്‍ നിന്ന് 182 റണ്‍സ് എന്ന നിലയില്‍ ലോക്കീ ഫെര്‍ഗൂസന്‍ എറിഞ്ഞ 49-ാം ഓവര്‍ നേരിട്ട ഗില്‍ ആദ്യ മുന്നു പന്തും സിക്‌സറിനു തൂക്കിയാണ് ഡബിള്‍ സെഞ്ചുറിയിലേക്കു കുതിച്ചത്. അവസാന ഓവറില്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ താരം പുറത്തായെങ്കിലും അപ്പോഴേക്കും ഇന്ത്യ 340 കടന്നിരുന്നു. അഞ്ചു റണ്‍സുമായി കുല്‍ദീപും രണ്ടു റണ്‍സുമായി മുഹമ്മദ് ഷമിയും പുറത്താകാതെ നിന്നു. കിവീസിനു വേണ്ടി ഹെന്റ്‌റി ഷിപ്‌ലെ, ഡാരില്‍ മിച്ചല്‍ എന്നിവര്‍ രണ്ടും ലോക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്‌നര്‍, മിച്ചല്‍ സാന്റ്‌നര്‍, എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

രാജ്യാന്തര ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന എട്ടാമത്തെ താരവും അഞ്ചാമത്തെ ഇന്ത്യന്‍ താരവുമാണ് ഗില്‍. ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയത്. പിന്നീട് വിരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ(മൂന്നു തവണ), ഇഷാന്‍ കിഷന്‍ എന്നിവരാണ് ഇരട്ട സെഞ്ചുറി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഇവര്‍ക്കു പുറമേ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍, വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍, പാകിസ്താന്‍ താരം ഫഖര്‍ സമാന്‍ എന്നിവരാണ് ഇരട്ട സെഞ്ചുറി നേടിയ മറ്റു താരങ്ങള്‍.

logo
The Fourth
www.thefourthnews.in