ചെപ്പോക്കില്‍ ത്രില്ലര്‍പ്പോരിനൊടുവില്‍ പഞ്ചാബ്‌

ചെപ്പോക്കില്‍ ത്രില്ലര്‍പ്പോരിനൊടുവില്‍ പഞ്ചാബ്‌

അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സായിരുന്നു പഞ്ചാബിനു വേണ്ടിയിരുന്നത്. മതീഷ പതിരണ എറിഞ്ഞ ഓവറില്‍ പഞ്ചാബ് താരങ്ങളായ സിക്കന്ദര്‍ റാസയും ഷാരൂഖ് ഖാനും ചേര്‍ന്ന് അത് ഓടിയെടുക്കുകയായിരുന്നു.
Updated on
1 min read

ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അവസാന പന്തു വരെ നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലു വിക്കറ്റിനു വീഴ്ത്തി പഞ്ചാബ് കിങ്‌സ്. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് അവസാന പന്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സായിരുന്നു പഞ്ചാബിനു വേണ്ടിയിരുന്നത്. ഒരു ബൗണ്ടറി പോലും വഴങ്ങാെത ശ്രീലങ്കന്‍ താരം മതീഷ പതിരണ എറിഞ്ഞ ഓവറില്‍ പഞ്ചാബ് താരങ്ങളായ സിക്കന്ദര്‍ റാസയും ഷാരൂഖ് ഖാനും ചേര്‍ന്ന് അത് ഓടിയെടുക്കുകയായിരുന്നു.

നേരത്തെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണിന്റെയും മികച്ച ബാറ്റിങ്ങാണ് പഞ്ചാബിന് തണയായത്. പ്രഭ് സിമ്രാന്‍ 24 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 42 റണ്‍സ് നേടിയപ്പോള്‍ 24 പന്തുകളില്‍ നിന്ന് ഒരു ഫോറും നാലു സിക്‌സറുകളും സഹിതം 40 റണ്‍സായിരുന്നു ലിവിങ്‌സ്റ്റണിന്റെ സമ്പാദ്യം.

ഇവര്‍ക്കു പുറമേ 20 പന്തില്‍ 29 റണ്‍സ് നേടിയ സാം കറന്‍, 15 പന്തില്‍ 28 റണ്‍സ് നേടിയ നായകന്‍ ശിഖര്‍ ധവാന്‍, 10 പന്തില്‍ 21 റണ്‍സ് നേടിയ ജിതേഷ് ശര്‍മ എന്നിവരാണ് പഞ്ചാബ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. ചെന്നൈയ്ക്കു വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ മൂന്നു രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. പതിരണയ്ക്കാണ് ഒരു വിക്കറ്റ്.

നേരത്തെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ഡെവണ്‍ കോണ്‍വെയാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 52 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 92 റണ്‍സുമായാണ് കോണ്‍വേ അപരാജിതനായി നിന്നത്.

കിവീസ് താരത്തിനു പുറമേ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദ്, മധ്യനിര താരം ശിവം ദുബെ എന്നിവരാണ് മികച്ച ബാറ്റിങ് കാഴ്ചവച്ച മറ്റു സൂപ്പര്‍ കിങ്‌സ് താരങ്ങള്‍. ഗെയ്ക്ക്‌വാദ് 31 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 37 റണ്‍സ് നേടിയപ്പോള്‍ ദുബെ 17 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 28 റണ്‍സാണ് നേടിയത്.

മൊയീന്‍ അലി(10), രവീന്ദ്ര ജഡേജ(12), എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ അവസാന രണ്ടു പന്തുകള്‍ സിക്‌സര്‍ പറത്തിയ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് ടീമിനെ 200-ല്‍ എത്തിച്ചത്. ധോണി നാലു പന്തില്‍ 13 റണ്‍സുമായി കോണ്‍വേയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

പഞ്ചാബിനു വേണ്ടി നാലോവറില്‍ 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ സ്പിന്ന രാഹുല്‍ ചഹാറാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ചഹാറിനു പുറമേ പേസര്‍ അര്‍ഷ്ദീപ് സിങ്, ഓള്‍റൗണ്ടര്‍ സാം കറന്‍, സ്പിന്നര്‍ സിക്കന്ദര്‍ റാസ എന്നിവരും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in