തകര്‍ത്തടിച്ച് ലിവിങ്‌സ്റ്റണ്‍; ജയിക്കാന്‍ മുംബൈ വീണ്ടും റണ്‍മല കയറണം

തകര്‍ത്തടിച്ച് ലിവിങ്‌സ്റ്റണ്‍; ജയിക്കാന്‍ മുംബൈ വീണ്ടും റണ്‍മല കയറണം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്.
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി പഞ്ചാബ് കിങ്‌സ്. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവര്‍ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ മിന്നുന്ന ബാറ്റിങ്ങാണ് അവര്‍ക്കു തുണയായത്. 42 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 82 റണ്‍സാണ് ലിവിങ്‌സ്റ്റണ്‍ നേടിയത്.

ഇംഗ്ലീഷ് താരത്തിനു പുറമേ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ യുവതാരം ജിതേഷ് ശര്‍മ, നായകന്‍ ശിഖര്‍ ധവാന്‍ എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. 27 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 49 റണ്‍സ് നേടി ജിതേഷ് പുറത്താകാതെ നിന്നപ്പോള്‍ 20 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 30 റണ്‍സായിരുന്നു ധവാന്‍ നേടിയത്.

26 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 27 റണ്‍സ് നേടിയ മാത്യൂ ഷോര്‍ട്ടിന്റെയും ഒമ്പതു റണ്‍സ് നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും വിക്കറ്റുകളാണ് ധവാനു പുറമേ പഞ്ചാബിന് നഷ്ടമായത്. മുംബൈയ്ക്കു വേണ്ടി നാലോവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പീയുഷ് ചൗളയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. അര്‍ഷദ് ഖാനാണ് ഒരു വിക്കറ്റ്.

11.2 ഓവറലല്‍ മൂന്നിന് 95 എന്ന നിലയില്‍ പതറിയ പഞ്ചാബിന് നാലാം വിക്കറ്റില്‍ ലിവിങ്‌സ്റ്റണ്‍-ജിതേഷ് കൂട്ടുകെട്ടാണ് തുണയായത്. 52 പന്തുകളില്‍ നിന്ന് 119 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതില്‍ 12 ബൗണ്ടറികളും ആറു സിക്‌സറുകളും ഉള്‍പ്പെടും. മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജൊഫ്ര ആര്‍ച്ചറാണ് ഇവരുടെ ബാറ്റിന്റെ ചൂടറിച്ചത്. നാലോവറില്‍ 56 റണ്‍സാണ് ആര്‍ച്ചര്‍ വഴങ്ങിയത്.

logo
The Fourth
www.thefourthnews.in