ഓള്‍റൗണ്ട് ഗ്രീന്‍; മൂന്നാം ജയവുമായി മുംബൈ ഇന്ത്യന്‍സ്

ഓള്‍റൗണ്ട് ഗ്രീന്‍; മൂന്നാം ജയവുമായി മുംബൈ ഇന്ത്യന്‍സ്

ബാറ്റിങ്ങില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയും ബൗളിങ്ങില്‍ മികച്ച എക്കണോമിയില്‍ ഒരു വിക്കറ്റും നേടി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച കാമറൂണ്‍ ഗ്രീനാണ് മുംബൈയുടെ വിജയശില്‍പി.
Updated on
2 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി മുംബൈ ഇന്ത്യന്‍സ് പോയിന്റ് ടേബിളില്‍ ആറാമതെത്തി. ഇന്നു ഹൈദരാബാദിലെ ഉപ്പാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 14 റണ്‍സിനു തോല്‍പിച്ചാണ് അവര്‍ സീസണ്‍ ആരംഭത്തിലെ മോശം പ്രകടനത്തില്‍ നിന്നു കരകയറിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് 19.5 ഓവറില്‍ 178 റണ്‍സിന് ഓള്‍ഔട്ടായി. ബാറ്റിങ്ങില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയും ബൗളിങ്ങില്‍ മികച്ച എക്കണോമിയില്‍ ഒരു വിക്കറ്റും നേടി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച കാമറൂണ്‍ ഗ്രീനാണ് മുംബൈയുടെ വിജയശില്‍പി.

സ്വന്തം തട്ടകത്തില്‍ 193 എന്ന ഉയര്‍ന്ന വിജയലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്‌സ് മധ്യനിരയുടെ കരുത്തില്‍ പൊരുതിയെങ്കിലും അവസാന ഓവറുകളില്‍ മികച്ച ബൗളിങ്ങിലൂടെ മുംബൈ കളി വരുതിയിലാക്കുകയായിരുന്നു. 41 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 48 റണ്‍സ് നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളും 16 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 36 റണ്‍സ് നേടിയ മധ്യനിര താരം ഹെന്റ്‌റിച്ച് ക്ലാസനുമാണ് സണ്‍റൈസേഴ്‌സ് നിരയില്‍ നിന്ന് മുംചൈയ്ക്ക് ഭീഷണി ഉയര്‍ത്തിയത്.

ഇവര്‍ക്കു പുറമേ 22 റണ്‍സ് നേടിയ നായകന്‍ എയ്ഡന്‍ മര്‍ക്രം, 13 റണ്‍സ് നേടിയ മാര്‍ക്കോ യാന്‍സെന്‍, 10 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. മുംബൈയ്ക്കു വേണ്ടി ഗ്രീനിനു പുറമേ ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, റിലി മെറിഡിത്ത്, എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഐ.പി.എല്ലിലെ തന്റെ കന്നി വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ഗ്രീനിന്റെ മികച്ച ഫിനിഷിങ്ങും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച യുവതാരം തിലക് വര്‍മയുടെ പ്രകടനവുമാണ് മുംബൈയ്ക്കു തുണയായത്. ഗ്രീന്‍ 40 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 64 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 17 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 37 റണ്‍സ് നേടിയ തിലകാണ് മുംബൈയ്ക്ക് മികച്ച സ്‌കോറിലേക്കുള്ള അടിത്തറ പാകിയത്.

31 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 38 റണ്‍സ് നേടിയ ഓപ്പണര്‍ ഇഷാന്‍ കിഷന്‍, 18 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 28 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. അതേസമയം സൂര്യകുമാര്‍ യാദവ്(7) വീണ്ടും നിരാശപ്പെടുത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് പതിഞ്ഞ തുടക്കമായിരുന്നു ആദ്യം. എന്നാല്‍ രണ്ടോവറുകള്‍ക്കു ശേഷം ഗിയര്‍ മാറ്റി രോഹിത് ശര്‍മ തകര്‍ത്തടിച്ചു തുടങ്ങിയെങ്കിലും നീണ്ട ഇന്നിങ്‌സ് കളിക്കാനായില്ല. 4.4 ഓവറില്‍ ടീം സ്‌കോര്‍ 41 -ല്‍ നില്‍ക്കെ നടരാജന്റെ പന്തില്‍ രോഹിത് വീണു.

പിന്നീട് ഒത്തുചേര്‍ന്ന ഇഷാന്‍ കിഷനും ഗ്രീനും ചേര്‍ന്ന് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്‌കോറിങ് നിരക്ക് മന്ദഗതിയിലായിരുന്നു. 11.1 ഓവറില്‍ ടീം സ്‌കോര്‍ 87-ല്‍ നില്‍ക്കെ ഇഷാന്‍ വീണു. അതേ ഓവറില്‍ തന്നെ സൂര്യകുമാറും വീണതോടെ മൂന്നിന് 95 എന്ന നിലയിലായി മുംബൈ.

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന തിലക്-ഗ്രീന്‍ സഖ്യമാണ് മുംബൈയെ തിരികെ എത്തിച്ചത്. 28 പന്തുകളില്‍ നിന്ന് 56 റണ്‍സ് അടിച്ചുകൂട്ടിയ അവര്‍ മുംബൈയെ ട്രാക്കിലെത്തിബ്ബു. 17-ാം ഓവറില്‍ മൂന്നാം പന്തില്‍ തിലക് വീണെങ്കിലും പിന്നീട് എത്തിയ ടിം ഡേവിഡിനെ(16) കൂട്ടുനിര്‍ത്തി ഗ്രീന്‍ ടീമിനെ 190 കടത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in