വിന്റേജ് മുംബൈ; അഞ്ച് വിക്കറ്റിന് കൊല്‍ക്കത്തയെ തകര്‍ത്തു

വിന്റേജ് മുംബൈ; അഞ്ച് വിക്കറ്റിന് കൊല്‍ക്കത്തയെ തകര്‍ത്തു

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ഇഷാന്‍ കിഷന്റെയും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച സൂര്യകുമാര്‍ യാദവ് എന്നിവരുടെ പ്രകടനമാണ്‌ അവര്‍ക്ക് ജയമൊരുക്കിയത്.
Updated on
2 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ തിരിച്ചുവരവുമായി മുംബൈ ഇന്ത്യന്‍സ്. ഇന്നു സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറു വിക്കറ്റിനു തകര്‍ത്ത് അവര്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി. വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 186 എന്ന മികച്ച വിജയലക്ഷ്യം 14 പന്തു ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നായിരുന്നു മുംബൈയുടെ ജയം. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ഇഷാന്‍ കിഷന്റെയും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരുടെയും മികച്ച സംഭാവനകള്‍ നല്‍കിയ ടിം ഡേവിഡ്, നായകന്‍ രോഹിത് ശര്‍മ എന്നിവരുടെയും പ്രകടനമാണ്‌ അവര്‍ക്ക് ജയമൊരുക്കിയത്.

ഇഷാന്‍ 25 പന്തുകളില്‍ നിന്ന് അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുകളും സഹിതം 58 റണ്‍സ് നേടിയപ്പോള്‍ 25 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 43 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്. തുടര്‍ച്ചയായ മത്സരങ്ങളില്‍ ചെറിയ സ്‌കോറിനു പുറത്തായി വിമര്‍ശനം ഏറ്റുവാങ്ങിയിരുന്ന സൂര്യകുമാര്‍ ഫോമിലേക്ക് തിരിച്ചെത്തിയതും മുംബൈയ്ക്ക് ആഹ്‌ളാദം പകര്‍ന്നു.

25 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 30 റണ്‍സ് തിലക് വര്‍മ നേടിയപ്പോള്‍ 13 പന്തില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം രോഹിത് 20 റണ്‍സും നേടി. കളി അവസാനിക്കുമ്പോള്‍ 13പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറും സഹിതം 24 റണ്‍സുമായി ടിം ഡേവിഡും ഒരു റണ്‍സുമായി കാമറൂണ്‍ ഗ്രീനുമായിരുന്നു ക്രീസില്‍. നെഹാല്‍ വധേര ആറു റണ്‍സ് നേടി പുറത്തായി.

കൊല്‍ക്കത്തയുടെ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഇഷാനും ഇംപാക്ട് പ്ലെയര്‍ ആയി ഇറങ്ങിയ രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. കൊല്‍ക്കത്ത ബൗളര്‍മാരെ തകര്‍ത്തടിച്ച ഈ കൂട്ടുകെട്ട് 4.5 ഓവറില്‍ 65 റണ്‍സ് നേടി മികച്ച അടിത്തറ നല്‍കിയ ശേഷമാണ് പിരിഞ്ഞത്.

ആദ്യം രോഹിതിനും അധികം വൈകാതെ ഇഷാനും വീണെങ്കിലും മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സൂര്യയും തിലകും ചേര്‍ന്ന് തിരിച്ചുവരാമെന്ന കൊല്‍ക്കത്തയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തി. 60 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. തിലക് പുറത്താകുമ്പോള്‍ മുംബൈ 13.5 ഓവറില്‍ 147-ല്‍ എത്തിയിരുന്നു. ജയത്തിനരികെ സൂര്യയും വീണെങ്കിലും ഒരറ്റത്തുണ്ടായിരുന്ന ഡേവിഡ് ടീമിനെ ജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങിയ മധ്യനിര താരം വെങ്കിഷേ് അയ്യരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊല്‍ക്കത്തയെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. 51 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒമ്പതു സിക്‌സറുകളും സഹിതം 104 റണ്‍സാണ് വെങ്കിടേഷ് അടിച്ചുകൂട്ടിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ സ്‌കോറിന്റെ 56 ശതമാനവും പിറന്നത് വെങ്കിടേഷിന്റെ ബാറ്റില്‍ നിന്നാണ്.

വെങ്കിടേഷിന് പുറമേ 11 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 21 റണ്‍സ് നേടി പുറത്താകാതെ നിന്ന ആന്ദ്രെ റസലാണ് മികച്ച രണ്ടാമത്തെ സ്‌കോറര്‍. ഇതിലൂടെ തന്നെ മറ്റു കൊല്‍ക്കത്ത ബാറ്റര്‍മാരുടെ പ്രകടനം മനസിലാക്കാന്‍ കഴിയും. ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ്(8), നാരായണ്‍ ജഗദീശന്‍(0), നായകന്‍ നിതീഷ് റാണ(5), ഓള്‍റൗണ്ടര്‍ ഷാര്‍ദ്ദൂല്‍ താക്കൂര്‍(13), യുവതാരം റിങ്കു സിങ്(18) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ വെങിടേഷ് അയ്യര്‍ ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റുകയായിരുന്നു.

മുംബൈയ്ക്കു വേണ്ടി നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ പീയുഷ് ചൗളയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. യുവതാരം ഹൃഥ്വിക് ഷോകീന്‍ രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍, അരങ്ങേറ്റ താരം ഡുവാന്‍ യാന്‍സെന്‍, റിലി മെറിഡിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഇന്ന് അരങ്ങേറ്റം കുറിച്ച അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ രണ്ടോവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

logo
The Fourth
www.thefourthnews.in