തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; 'നൂറ്' അടിച്ചാല്‍ ഇന്ത്യക്ക് പരമ്പര

തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; 'നൂറ്' അടിച്ചാല്‍ ഇന്ത്യക്ക് പരമ്പര

4.1 ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
Updated on
1 min read

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി ടീം ഇന്ത്യ. ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ ദക്ഷിണാഫ്രിക്കയെ 27.1 ഓവറില്‍ വെറും 99 റണ്‍സിന് പുറത്താക്കി.

4.1 ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ കുല്‍ദീപിന് മികച്ച പിന്തുണ നല്‍കി.

മൂന്നു പേര്‍ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില രണ്ടക്കം കടക്കാനായത്. 42 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികള്‍ സഹിതം 34 റണ്‍സ് നേടിയ മധ്യനിര താരം ഹെന്ററിച്ച് ക്ലാസനാണ് ടോപ്‌സ്‌കോറര്‍. 27 പന്തുകളില്‍ 15 റണ്‍സ് നേടിയ ഓപ്പണര്‍ ജാനേമന്‍ മാലന്‍, 19 പന്തുകളില്‍ 14 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സെന്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടു താരങ്ങള്‍.

പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇന്നു ജയിക്കുന്നവര്‍ക്ക് കിരീടം നേടാമെന്ന നിലയിലാണ് മത്സരം തുടങ്ങിയത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

നായകന്റെ തീരുമാനം ശരിവച്ച് പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ സന്ദര്‍ശകരെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ഒരു ഘട്ടത്തില്‍പ്പോള്‍ ഇന്ത്യന്‍ ബൗളിങ്ങിനു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ദക്ഷണാഫ്രിക്കയ്ക്കായില്ല. രണ്ടാം മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്.

രണ്ടാം ഏകദിനത്തില്‍ ടീമിനെ നയിച്ച കേശവ് മഹാരാജിനു പകരം മാര്‍ക്കോ ജാന്‍സന്‍ ഇടം നേടിയപ്പോള്‍, വെയ്ന്‍ പാര്‍നെല്ലിനും, കാഗിസോ റബാഡയ്ക്കും പകരം ആന്‍ഡിലെ ഫെഹ്ലുക്വായോവും, ലുങ്കി എന്‍ഗിഡിയും ഇടം പിടിച്ചു. നായകന്‍ തെംബാവ്മയുടെയും താല്‍ക്കാലിക നായകന്‍ കേശവ് മഹാരാജിന്റെയും അഭാവത്തില്‍ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് മില്ലറായിരുന്നു ദക്ഷിണാഫ്രിക്കയെ നയിച്ചത്.

logo
The Fourth
www.thefourthnews.in