രോഹിത്തിന്റെയും കമ്മിന്‍സിന്റെയും 50ാം ടെസ്റ്റ്; ഓവലില്‍ ക്യാപ്റ്റന്മാരുടെ കളി

രോഹിത്തിന്റെയും കമ്മിന്‍സിന്റെയും 50ാം ടെസ്റ്റ്; ഓവലില്‍ ക്യാപ്റ്റന്മാരുടെ കളി

2013 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച രോഹിത് 49 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 45.66 ശരാശരിയില്‍ 3,379 റണ്‍സാണ് അടിച്ചുകൂട്ടിയത്
Updated on
2 min read

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും. ഇരു ക്യാപ്റ്റന്‍മാരും തങ്ങളുടെ 50ാം ടെസ്റ്റ് മത്സരത്തിനായാണ് ഇന്ന് കളത്തിലിറങ്ങിയത്.

2013 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച രോഹിത് 49 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 45.66 ശരാശരിയില്‍ 3,379 റണ്‍സാണ് അടിച്ചുകൂട്ടിയത്. അതില്‍ ഒന്‍പത് സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നുണ്ട്. ഹോം ഗ്രൗണ്ടില്‍ 66.73 ശരാശരിയില്‍ 2002 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. സ്വന്തം തട്ടകത്തില്‍ എട്ട് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. 2019 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടന സീസണില്‍ ഓപ്പണര്‍ സ്ഥാനത്തെത്തിയ രോഹിത് ആ റോളില്‍ ആറ് സെഞ്ചുറികളും നാല് അര്‍ധസെഞ്ചുറികളുമുള്‍പ്പെടെ 1794 റണ്‍സ് നേടി.

ഹോം ഗ്രൗണ്ടില്‍ 66.73 ശരാശരിയില്‍ 2002 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം

ഏറ്റവും വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് തികയ്ക്കുന്ന ഏഷ്യന്‍ ഓപ്പണര്‍ എന്ന ബഹുമതിയും രോഹിത്തിന് സ്വന്തമാണ്. വെറും 17 ഇന്നിങ്‌സുകളില്‍ നിന്നാണ് തന്റെ അസാധാരണ ബാറ്റിങ് മികവിലൂടെയാണ് അദ്ദേഹം ഈ നേട്ടം കരസ്ഥമാക്കിയത്. ടീമിന്റെ ആവശ്യമനുസരിച്ച് ഓപ്പണറായും ഫിനിഷറായുമൊക്കെ രോഹിത് കളിമികവ് പുറത്തെടുത്തു.

ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആറ് മത്സരങ്ങളില്‍ നിന്ന് 60.69 ശരാശരിയില്‍ 332 റണ്‍സ് അടിച്ചെടുത്തു. ഇംഗ്ലണ്ടില്‍ രോഹിത്തിന് മികച്ച ഫോമാണ് ഉള്ളത്. ആറ് മത്സരങ്ങളില്‍ നിന്ന് 42.36 ശരാശരിയില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും സഹിതം 466 റണ്‍സാണ് രോഹിത് നേടിയത്. 127 ആണ് രോഹിത്തിന്റെ ഇംഗ്ലണ്ടിലെ മികച്ച സ്‌കോര്‍. ഓസ്ട്രേലിയയ്ക്കെതിരെ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. 11 ടെസ്റ്റുകളില്‍ നിന്ന് 34.21 ശരാശരിയില്‍ 650 റണ്‍സും 20 ഇന്നിങ്സുകളില്‍ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. 120 റണ്‍സാണ് ഓസീസിനെതിരായ അദ്ദേഹത്തിന്റെ മികച്ച സ്‌കോര്‍.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റിങ്ങിലൂടെ മുന്നേറിയപ്പോള്‍ പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയന്‍ ബൗളിങ് ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചു. 2011 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പന്തെറിഞ്ഞ് തുടങ്ങിയ കമ്മിന്‍സ് ഓസീസിന്റെ പേസ് ആയുധമായി മാറി. 90 ഇന്നിങ്‌സുകളില്‍ നിന്ന് 21.50 എന്ന മികച്ച ശരാശരിയില്‍ 217 വിക്കറ്റ് വീഴ്ത്തിയ കമ്മിന്‍സ് എതിരാളികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. ഹോം ഗ്രൗണ്ടിലെ 28 മത്സരങ്ങളില്‍ നിന്ന് 128 വിക്കറ്റുകള്‍ നേടി കമ്മിന്‍സ് അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നത്.

2011 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പന്തെറിഞ്ഞ് തുടങ്ങിയ കമ്മിന്‍സ് ഓസീസിന്റെ പേസ് ആയുധമായി മാറി

ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക വലിയ തലവേദയാകുന്ന ബൗളറാണ് കമ്മിന്‍സ്. ഇന്ത്യയ്‌ക്കെതിരെ 12 മത്സരങ്ങള്‍ കളിച്ച കമ്മിന്‍സ് 46 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 4/32 എന്ന മികച്ച പ്രകടനമുള്‍പ്പെടെ 29 വിക്കറ്റുകളാണ് മ്മിന്‍സ് എറിഞ്ഞിട്ടത്. ബാറ്റിങ്ങില്‍ രണ്ട് അര്‍ധ സെഞ്ചുറികളടക്കം 924 റണ്‍സാണ് കമ്മിന്‍സിന്റെ സംഭാവന.

ടെസ്റ്റില്‍ ഇരുവരും മുന്‍പ് മുഖാമുഖം വന്നപ്പോള്‍ രോഹിത് കമ്മിന്‍സിനെതിരെ 109 റണ്‍സ് അടിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് തവണ ഓസീസ് ക്യാപ്റ്റന്‍ ഇന്ത്യന്‍ നായകനെ പുറത്താക്കുകും ചെയ്തിട്ടുണ്ട്. ഓവലില്‍ രോഹിത്തും കമ്മിന്‍സും തങ്ങളുടെ 50ാം ടെസ്റ്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.

logo
The Fourth
www.thefourthnews.in