'ഏറെ പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിരാശപ്പെടുത്തി'; ക്യാപ്‌റ്റെനന്ന നിലയില്‍ രോഹിത് പരാജയമെന്ന് ഗാവസ്‌കര്‍

'ഏറെ പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിരാശപ്പെടുത്തി'; ക്യാപ്‌റ്റെനന്ന നിലയില്‍ രോഹിത് പരാജയമെന്ന് ഗാവസ്‌കര്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് നായകന്‍ രോഹിതും കോച്ച് രാഹുല്‍ ദ്രാവിഡുമാണ് ഉത്തരവാദികളെന്നും ഗാവസ്‌കര്‍ തുറന്നടിച്ചു.
Updated on
1 min read

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എന്ന നിലയില്‍ രോഹിത് ശര്‍മയില്‍ നിന്ന് ഏറെ പ്രതീക്ഷിരുന്നുവെന്നും എന്നാല്‍ നിരാശയാണ് ഉണ്ടായതെന്നും ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ഇന്ത്യന്‍ മണ്ണില്‍ നടന്ന ദ്വിരാഷ്ട്ര പരമ്പരകള്‍ ജയിക്കാന്‍ കഴിഞ്ഞെങ്കിലും ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ കടക്കാന്‍ കഴിയാഞ്ഞതും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയും നിരാശയാണ് സമ്മാനിച്ചതെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

''ഞാന്‍ രോഹിതില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചു. ഇന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. എപ്പോഴും മേല്‍കൈ ഉണ്ടാകും. എന്നാല്‍ വിദേശ പിച്ചുകളില്‍ കളിക്കുമ്പോഴാണ് യഥാര്‍ഥ പരീക്ഷണം നേരിടുക. ആ സമയത്താണ് യഥാര്‍ഥ നായകന്റെ പ്രകടനം ആവശ്യമായി വരിക. പക്ഷേ രോഹിതിന്റെ ഭാഗത്തു നിന്നു പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. ഐപിഎല്ലില്‍ നൂറിലേറെ മത്സരങ്ങള്‍ നയിച്ച നായകന്‍ എന്ന പരിചയസമ്പത്ത് ഉണ്ടായിട്ടും ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലൊന്നും രോഹിതില്‍ നിന്നു പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല''- ഗാവസ്‌കര്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് നായകന്‍ രോഹിതും കോച്ച് രാഹുല്‍ ദ്രാവിഡുമാണ് ഉത്തരവാദികളെന്നും ഗാവസ്‌കര്‍ തുറന്നടിച്ചു. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറായ രവിചന്ദ്രന്‍ അശ്വിനെ പോലെയുള്ള താരങ്ങളെ കളത്തിലിറക്കേണ്ട എന്നുള്ള തീരുമാനങ്ങള്‍ക്കു പിന്നിലുള്ള കാരണം ഇവര്‍ തുറന്നു പറയണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഫൈനലില്‍ പലപ്പോഴും തീരുമാനങ്ങള്‍ എടുക്കാനോ തന്ത്രം മെനയാനോ പരാജയപ്പെടുന്ന ടീം ക്യാപ്റ്റനെയാണ് ഗ്രൗണ്ടില്‍ കണ്ടതെന്നും ഗാവസ്‌കര്‍ പറഞ്ഞു. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡിനെ തുടക്കത്തിലേ സമ്മര്‍ദ്ദത്തിലാഴ്ത്തി പുറത്താക്കിയിരുന്നെങ്കില്‍ മത്സരം ഇന്ത്യക്ക് അനുകൂലമായേനെ. എന്നാല്‍ ഹെഡിന്റെ ദൗര്‍ബല്യം മനസിലാക്കുന്നതില്‍ ടീം ഇന്ത്യ പരാജയപ്പെട്ടുവെന്നും ഗാവസ്‌കര്‍ പറഞ്ഞു.

'ഹെഡ് ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ കമന്ററി ബോക്‌സില്‍ റിക്കി പോണ്ടിങ് ബൗണ്‍സര്‍ എറിയൂ, ബൗണ്‍സര്‍ എറിയൂ എന്ന് പറയുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും അറിയാം ഹെഡിന്റെ ദൗര്‍ബല്യം എന്താണെന്ന്. പക്ഷേ ഇന്ത്യന്‍ കോച്ചിനും നായകനും മാത്രം അത് വൈകിയേ മനസിലായുള്ളു. ഹെഡ് 80 റണ്‍സ് തികച്ച ശേഷമാണ് അദ്ദേഹത്തിനെതിരേ ഒരു ബൗണ്‍സര്‍ എറിയുന്നത്. പക്ഷേ അപ്പോഴേക്കും അദ്ദേഹം താളം കണ്ടെത്തിയിരുന്നു.''- ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in