ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ അര്‍ധസെഞ്ചുറി നേടിയ  സൂര്യകുമാര്‍ യാദവിന്റെ പ്രകടനം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം.

ബാറ്റിങ് വിരുന്നൊരുക്കി ടീം ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 238

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടി.
Updated on
2 min read

വിക്കറ്റ് മഴ പെയ്ത തിരുവനന്തപുരത്തെ ടി20 ക്രിക്കറ്റ് മത്സരത്തിനു പിന്നാലെ ഗുവാഹത്തിയില്‍ റണ്‍ മഴ പെയ്യിച്ച് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടി.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ മധ്യനിര താരം സൂര്യകുമാര്‍ യാദവ്(22 പന്തില്‍ 61), ഓപ്പണറും ഉപനായകനുമായ കെ എല്‍ രാഹുല്‍(28 പന്തില്‍ 57) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. 28 പന്തില്‍ 48 റണ്‍സ് നേടി പുറത്താകാതെ നിന്ന മുന്‍ നായകന്‍ വിരാട് കോഹ്ലിയും 37 പന്തില്‍ 43 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയും നിര്‍ണായക സംഭാവനകള്‍ നല്‍കി. ഏഴു പന്തില്‍ 17 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കായിരുന്നു മറ്റൊരു പ്രധാന സ്‌കോറര്‍.

തകര്‍പ്പന്‍ തുടക്കമാണ് രോഹിതും രാഹുലും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 9.5 ഓവറില്‍ 96 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. പതിവ് ശൈലി വിട്ട് രോഹിത് ആങ്കര്‍ റോള്‍ ഭംഗിയാക്കിയപ്പോള്‍ ഒരറ്റത്ത് രാഹുല്‍ അടിച്ചു തകര്‍ത്തു.

ഒടുവില്‍ 10-ാം ഓവറിന്റെ അഞ്ചാം പന്തില്‍ 37 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 43 റണ്‍സ് നേടിയ രോഹിതിനെ വീഴ്ത്തി സ്പിന്നര്‍ കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഏറെ വൈകാതെ രാഹുലും വീണു. അര്‍ധസെഞ്ചുറി തികച്ചതിനു പിന്നാലെ രാഹുലിനെയും മഹാരാജ് മടക്കുകയായിരുന്നു. പുറത്താകുമ്പോള്‍ 28 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 57 റണ്‍സാണ് രാഹുല്‍ നേടിയത്.

പിന്നീട് സൂര്യകുമാര്‍-കോഹ്ലി ഷോയായിരുന്നു അരങ്ങേറിയത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ഇരുവരും ചേര്‍ന്ന് വെറും 6.3 ഓവറില്‍ 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സൂര്യയായിരുന്നു ഏറെ അപകടകാരി. വെറും 22 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 61 റണ്‍സാണ് സൂര്യ അടിച്ചു കൂട്ടിയത്.

19-ാം ഓവറിന്റെ ആദ്യ പന്തില്‍ സൂര്യ റണ്ണൗട്ടായതിനു ശേഷം ദിനേഷ് കാര്‍ത്തിക്കാണ് കോഹ്ലിക്ക് കൂട്ടായി എത്തിയത്. കാര്‍ത്തിക്കും അവസരം മുതലാക്കി. അവസാന ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 49-ല്‍ നില്‍ക്കെ അര്‍ധസെഞ്ചുറിക്ക് ശ്രമിക്കാതെ കാര്‍ത്തിക്കിന് പരമാവധി ബാറ്റിങ് അവസരം നല്‍കിയ കോഹ്ലിയുടെ നീക്കവും ഏറെ പ്രശംസ പിടിച്ചു പറ്റി. ആ ഓവറില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും സഹിതം 18 റണ്‍സാണ് കാര്‍ത്തിക് അടിച്ചു കൂട്ടിയത്.

കോഹ്ലി 28 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 49 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കാര്‍ത്തിക് ഏഴു പന്തില്‍ അടിച്ചെടുത്ത 17 റണ്‍സില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്‌സറുകളും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെല്ലാം തന്നെ കണക്കിന് ശിക്ഷയേറ്റു വാങ്ങിയപ്പോള്‍ നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മഹാരാജ് വേറിട്ടു നിന്നു.

logo
The Fourth
www.thefourthnews.in