തോല്‍വിയുടെ ചൂടറിഞ്ഞ് ഇന്ത്യ; മില്ലറുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

തോല്‍വിയുടെ ചൂടറിഞ്ഞ് ഇന്ത്യ; മില്ലറുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ഗ്രൂപ്പ് രണ്ടിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്
Updated on
1 min read

ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ മൂന്നാം ജയം തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയുടെ ഷോക്ക് ട്രീറ്റ്മെന്റ്. ഗ്രൂപ്പ് രണ്ടിലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. അർദ്ധ സെഞ്ച്വറി നേടിയ ഐഡൻ മാർക്രവും ഡേവിഡ് മില്ലറുമാണ് അവർക്ക് ജയമൊരുക്കിയത്.

ഇന്ത്യ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 46 പന്തിൽ നാല് ഫോറും മൂന്ന് സിക്‌സും അടക്കം 59 റൺസ് നേടിയ ഡേവിഡ് മില്ലർ പുറത്താകാതെ നിന്നു. 24 റണ്സിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായ ദക്ഷിണാഫ്രിക്കയെ നാലാം വിക്കറ്റിൽ 76 റൺസ് ചേർത്ത മാർക്രവും മില്ലറുമാണ് രക്ഷിച്ചത്. മാർക്രം 41 പന്തിൽ 52 റൺസ് നേടി.

ഐഡൻ മാർക്രത്തെ പുറത്താക്കാൻ കിട്ടിയ അവസരം ഇന്ത്യന്‍ ടീം രണ്ട് തവണയാണ് കൈവിട്ടത്. ആദ്യം മാർക്രത്തെ മുൻ നായകൻ കോഹ്‌ലി കൈ വിട്ടപ്പോൾ റൺ ഔട്ടാക്കാനുള്ള നായകൻ രോഹിത് ശർമയുടെ ശ്രമവും ലക്ഷ്യംകണ്ടില്ല.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മധ്യനിര ബാറ്റർ സൂര്യകുമാർ യാദവിന്റെ മികവിലാണ് 133 റൺസ് എടുത്തത്. ദക്ഷിണാഫ്രിക്കയുടെ കണിശതയാർന്ന ബൗളിങ്ങിനുമുന്നിൽ ഇന്ത്യൻ ബാറ്റർമാർക്ക് നിലയുറപ്പിക്കാനായില്ല. മൂന്ന് താരങ്ങൾ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. പതിനാല് പന്തിൽ പതിനഞ്ച് റൺസെടുത്ത നായകൻ രോഹിത് ശർമയും, പതിനൊന്ന് പന്തിൽ പന്ത്രണ്ട് റൺസെടുത്ത വിരാട് കോഹ്‌ലിയുമാണ് ഇന്ത്യയുടെ പ്രധാന സ്കോറർമാർ.

ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി നാലോവറിൽ 29 റൺസ് വിട്ട് കൊടുത്ത്‌ നാൾ വിക്കറ്റ് വീഴ്ത്തിയപ്പോൾ, അത്രയും ഓവറിൽ ഒരു മെയ്ഡന്‍ അടക്കം പതിനഞ്ച് റൺസ് വഴങ്ങിയ വെയ്ൻ പാർണെൽ മൂന്ന് വിക്കറ്റുകൾ നേടി. ആൻറിച്ച് നോർട്ട്ജെ ഒരു വിക്കറ്റ് സ്വന്തമാക്കി.

മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗ്രൂപ്പിൽ അഞ്ച് പോയിന്റോടെ ദക്ഷിണാഫ്രിക്ക ഒന്നമതായി. തോൽവി അറിഞ്ഞിട്ടില്ലാത്ത അവരുടെ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. നാല് പോയിന്റുള്ള ഇന്ത്യ രണ്ടാമതും അത്ര തന്നെ പോയിന്റുമായി ബംഗ്ലാദേശ് മൂന്നാമതുമാണ്.

logo
The Fourth
www.thefourthnews.in