ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി മെല്‍ബണ്‍; ടി20 ലോകകപ്പ് ഫൈനല്‍ ഇന്ന്

ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി മെല്‍ബണ്‍; ടി20 ലോകകപ്പ് ഫൈനല്‍ ഇന്ന്

30 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ടി 20 ലോകകപ്പ് ഫൈനലിലെ ചരിത്രം ആവര്‍ത്തിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കായികലോകം
Updated on
2 min read

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന് പാകിസ്താനും ഇംഗ്ലണ്ടും ഏറ്റുമുട്ടും. മെല്‍ബണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. അതേസമയം മഴ മൂലം മത്സരം മുടങ്ങാനാണ് സാധ്യത. മെല്‍ബണില്‍ ഇന്ന് 95 ശതമാനം മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് ഫൈനല്‍ മത്സരം തടസപ്പെട്ടാല്‍ നാളെ റിസർവ് ദിനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വരുന്ന രണ്ട് ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. രണ്ട് ദിവസവും കളി തടസപ്പെട്ടാല്‍ ഇരു ടീമുകളും കിരീടം പങ്കുവെയ്ക്കും.

അതേസമയം, മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടി 20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനും ഇംഗ്ലണ്ടും ഏറ്റുമുട്ടിയ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 1992ല്‍ ഇംഗ്ലണ്ടിനെ 22 റണ്‍സിന് പരാജയപ്പെടുത്തി ഇമ്രാന്‍ ഖാന്റെ ടീം ആദ്യ ലോകകപ്പുയര്‍ത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം ഇംഗ്ലണ്ടിനെ നേരിടാന്‍ അതേ മൈതാനത്തിറങ്ങുമ്പോള്‍ ബാബര്‍ അസമും കൂട്ടരും ചരിത്രം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഫൈനലില്‍ മാത്രമല്ല സെമിയിലും 1992 ലോകകപ്പ് ആവര്‍ത്തനമാണ് കണ്ടത്. അന്ന് പാകിസ്താന്റെ സെമി എതിരാളി ന്യുസിലാന്‍ഡ് ആയിരുന്നു. 2022 ലും അത് തന്നെ സംഭവിച്ചു. ബ്ലാക്ക് ക്യാപ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാക് പട ഫൈനല്‍ ഉറപ്പിച്ചു. ഈ സീസണില്‍ സൂപ്പര്‍ 12 റൗണ്ടില്‍ പാകിസ്താന്‍ ആറ് പോയിന്റ് മാത്രമാണ് നേടിയത്. ഇന്ത്യയ്ക്കും സിംബാബ്വെയ്ക്കുമെതിരായ മത്സരങ്ങളില്‍ അവര്‍ പരാജയപ്പെട്ടെങ്കിലും ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ ശക്തമായി തിരിച്ചുവന്നു. 30 വര്‍ഷങ്ങള്‍ക്കുമുന്‍പും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 199 ല്‍ ഒന്‍പത് പോയിന്റുമായി പാകിസ്താന്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 10 പോയിന്റില്‍ താഴെയുള്ള സെമിഫൈനലിസ്റ്റുകള്‍ അവര്‍ മാത്രമായിരുന്നു.

അഡ്ലെയ്ഡില്‍ വ്യാഴാഴ്ച്ച നടന്ന സെമിയില്‍ ഇന്ത്യയെ 10 വിക്കറ്റിന് മുട്ടുമടക്കിച്ചാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. പാകിസ്താനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്കെതിരായ വമ്പന്‍ജയം ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. 30 വര്‍ഷത്തെ പ്രതികാരം വീട്ടാന്‍ ജോസ് ബട്ലറും സംഘവും കച്ചകെട്ടുകയാണ്. ബാറ്റിങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഇരുതലമൂര്‍ച്ചയുള്ള വാളായി തന്നെയായിരുന്നു ടൂര്‍ണമെന്റില്‍ ഉടനീളം ഇംഗ്ലണ്ടിന്റെ പോരാട്ടം.

കരുത്തരായ ഇന്ത്യന്‍ ടീമിന് ബാറ്റ് കൊണ്ടും ബോളുകൊണ്ടും കനത്ത പ്രഹരമാണ് സെമിഫൈനലില്‍ ഇംഗ്ലണ്ട് നല്‍കിയത്. ശക്തരായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞിട്ട ശേഷം ജോസ് ബട്ട്ലറും അലക്‌സ് ഹെയ്‌സും ചേര്‍ന്ന് ഇന്ത്യയെ ബാറ്റുകൊണ്ട് അടിച്ചു പുറത്താക്കുകയായിരുന്നു. മത്സരത്തില്‍ എവിടെയും ഇന്ത്യയ്ക്ക് വിജയസാധ്യത നല്‍കാതെ തേരോട്ടം നടത്തിയ ഇംഗ്ലണ്ട് പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കുകയും ചെയ്തു. ബൗളിങ്ങിലും മാര്‍ക് വുഡ്, സാം കുറാന്‍, ക്രിസ് വോക്സ്, റാഷിദ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ കുന്തമുനകള്‍

ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഈ ലോകകപ്പില്‍ പാകിസ്താന്റെ തിരിച്ചുവരവും ഫൈനല്‍ പ്രവേശനവും. മുന്‍നിര ബാറ്റിങ് നിര താളം കണ്ടെത്താനാകാതെ പരുങ്ങലിലായിരുന്നത് ചെറിയ ആശങ്കകള്‍ക്ക് വഴി വെച്ചിരുന്നെങ്കിലും സെമി ഫൈനല്‍ മത്സരത്തില്‍ നായകന്‍ ബാബര്‍ അസമും റിസ്വാനും ഫോമിലായത് പാകിസ്താന് ആശ്വാസമാണ്. പാകിസ്താന്റെ കരുത്തായ പേസ് ബൗളിങ്ങ് നിര അരയും തലയും മുറുക്കി പോരിനിറങ്ങിയത് ലോകകപ്പിലുടനീളം നമ്മള്‍ കണ്ടതാണ്. ഏതു ബാറ്റ്‌സ്മാനെയും നിഷ്പ്രഭമാക്കാന്‍ കെല്‍പ്പുള്ള ബൗളിങ് നിര ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ നിലംപരിശാക്കുമോ എന്ന് നാളെ കണ്ടറിയാം.

കരുത്തന്‍മാര്‍ പലരും ഷഹീന്‍ അഫ്രീദിയുടെയും നവാസിന്റെയും പേസ് കുതിപ്പിനു മുന്നില്‍ കിതയ്ക്കും. പാകിസ്താന്റെ കരുത്ത് വെളിപ്പെടുത്തുന്നതായിരുന്നു കിവീസിനെയിരായ സെമി ഫൈനല്‍ മത്സരം. വ്യക്തമായ ഗെയിം പ്ലാനോടെ കളിച്ച പാകിസ്താനുമുന്നില്‍ കിവീസ് തകര്‍ന്നടിയുകയായിരുന്നു.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പു കൂട്ടുന്ന ഫൈനല്‍ മത്സരത്തില്‍ ഇരു ടീമിനും വിജയസാധ്യത ഏറെക്കുറേ തുല്യമാണ്.

logo
The Fourth
www.thefourthnews.in