ഇംഗ്ലണ്ടിനെതിരേ ഹാര്‍ദ്ദിക് തിരിച്ചെത്തുമോ? സാധ്യതകള്‍ ഇങ്ങനെ

ഇംഗ്ലണ്ടിനെതിരേ ഹാര്‍ദ്ദിക് തിരിച്ചെത്തുമോ? സാധ്യതകള്‍ ഇങ്ങനെ

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഹാര്‍ദ്ദിക് സുഖം പ്രാപിച്ചതായി വ്യക്തമായെങ്കിലും താരത്തിന് അല്‍പം കൂടി വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്
Updated on
1 min read

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സ്വപ്‌നതുല്യ കുതിപ്പാണ് ടീം ഇന്ത്യ നടത്തുന്നത്. തുടര്‍ച്ചയായി അഞ്ച് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ഇന്ത്യ. ഇതിനിടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പരുക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ശക്തരായ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക്കിന്റെ അഭാവം ഇന്ത്യ അറിഞ്ഞതു പോലുമില്ല. ഈ സാഹചര്യത്തില്‍ 29-ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക്കിനെ തിരികെ കൊണ്ടുവരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ലിറ്റണ്‍ ദാസിന്റെ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെയാണ് ഹാര്‍ദ്ദിക്കിന് പരുക്കേറ്റത്. ഗ്രൗണ്ടില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം ബൗളിങ് തുടരാന്‍ ഹാര്‍ദ്ദിക് ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഗ്രൗണ്ട് വിട്ട താരത്തെ ഉടന്‍തന്നെ സ്‌കാനിങ്ങിന് വിധേയനാക്കി. കൂടുതല്‍ പരിശോധനകളില്‍ കാല്‍ക്കുഴയ്ക്ക് നേരി പരുക്കേറ്റതായി കണ്ടെത്തിയതോടെയാണ് താരത്തെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നിന്ന് പുറത്തിരുത്തിയത്.

29-ന് ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരേ ഹാര്‍ദ്ദിക് തിരിച്ചെത്തുമെന്നും ബിസിസിഐ വൃത്ത്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇംഗ്ലണ്ടിനെതിരേ ഹാര്‍ദ്ദിക് കളത്തിലിറങ്ങാന്‍ സാധ്യത വിരളമാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഹാര്‍ദ്ദിക് സുഖം പ്രാപിച്ചതായി വ്യക്തമായെങ്കിലും താരത്തിന് അല്‍പം കൂടി വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്.

കളിച്ച അഞ്ച് കളിയും ജയിച്ച് സെമിഫൈനല്‍ ഏറെക്കുറേ ഉറപ്പിച്ച സാഹചര്യത്തില്‍ ഹാര്‍ദ്ദിക്കിനെപ്പോലൊരു താരത്തെ റിസ്‌ക് എടുത്ത് കളത്തിലിറക്കാന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് താല്‍പര്യമില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു മത്സരത്തില്‍ കൂടി വിശ്രമം അനുവദിച്ച് സെമിഫൈനലിനു മുമ്പായി പൂര്‍ണ ഫിറ്റ്‌നെസോടെ ഹാര്‍ദ്ദിക്കിനെ തിരികെ എത്തിക്കാനാണ് ദ്രാവിഡ് താല്‍പര്യപ്പെടുന്നത്. ഈ തീരുമാനത്തോടെ ബിസിസിഐ വൃത്തങ്ങളും പൂര്‍ണമായും യോജിപ്പ് പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യക്ക് ഇനി നാലു മത്സരങ്ങളാണ് ശേഷിക്കുന്നത്. 29-ന് ഇംഗ്ലണ്ടിനെതിരേയും നവംബര്‍ രണ്ടിന് ശ്രീലങ്കയ്‌ക്കെതിരേയും അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും 12-ന് നെതര്‍ലന്‍ഡ്‌സിനെതിരേയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍. സെമിബെര്‍ത്ത് ഉറപ്പാക്കാന്‍ ഒരു ജയം കൂടി മതിയെന്നിരിക്കെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാകും ഹാര്‍ദ്ദിക്കിന്റെ തിരിച്ചുവരവെന്നാണ് ലഭിക്കുന്ന സൂചനകള്‍.

logo
The Fourth
www.thefourthnews.in