ഫൈനല്‍ കയ്യെത്തും ദൂരത്ത്, കടമ്പ കടക്കാന്‍ മൂന്ന് ടീമുകള്‍

ഫൈനല്‍ കയ്യെത്തും ദൂരത്ത്, കടമ്പ കടക്കാന്‍ മൂന്ന് ടീമുകള്‍

ഗുജറാത്ത് ജയ്ന്റ്‌സിനെ പരാജയപ്പെടുത്തി യുപി വാരിയേഴ്‌സ് മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും ഒപ്പം പ്ലേ ഓഫ് ഉറപ്പിച്ചു
Updated on
3 min read

വനിതാ പ്രിമിയര്‍ ലീഗിന്റെ കിരീടത്തിലേക്കുള്ള ഓട്ടം സമാപിക്കാന്‍ ഇനി കുറച്ച് ദൂരം മാത്രം. അഞ്ച് ടീമുകളില്‍ ആരംഭിച്ച മത്സരം ഇന്നലെയോടെ മൂന്നിലേക്ക് ചുരുങ്ങി. ഗുജറാത്ത് ജയ്ന്റ്‌സിനെ പരാജയപ്പെടുത്തി യു പി വാരിയേഴ്‌സ് മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും ഒപ്പം പ്ലേ ഓഫ് ഉറപ്പിച്ചു. പോയിന്റ് ടേബിളില്‍ അവസാന രണ്ട് സ്ഥാനങ്ങളില്‍ നിന്ന സ്മൃതി മന്ദാനയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും സ്‌നേഹ് റാണയുടെ ഗുജറാത്ത് ജയ്ന്റ്‌സിനും ഇനി പുറത്തിരുന്ന് കളികാണാം.

മാര്‍ച്ച് 24നാണ് പ്ലേ ഓഫ്. വനിതാ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന സീസണില്‍ നിലവിലെ ഐപിഎല്ലിന്റെ ഫോര്‍മാറ്റ് അല്ല പിന്തുടരുന്നത്. ഐപിഎല്‍ പ്ലേ ഓഫില്‍ നാല് ടീമുകളാണ് കളിക്കുക. എന്നാല്‍ വനിതാ പ്രിമിയര്‍ ലീഗില്‍ മൂന്ന് ടീമുകളാണ് പ്ലേ ഓഫില്‍ പോരാടുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമുകള്‍ക്കും ഇനി ഒരു മത്സരം വീതം ബാക്കിയുണ്ട്. പ്ലേ ഓഫില്‍ കടന്ന ടീമുകള്‍ക്ക് ആ മത്സരം നിര്‍ണായകമാണ്. ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ടീം നേരിട്ട് ഫൈനലിലേക്ക് കടക്കും. രണ്ടാമത്തേയും മൂന്നാമത്തേയും ടീമുകളാണ് പ്ലേ ഓഫിലെ എലിമിനേറ്ററില്‍ മത്സരിക്കുക. മാര്‍ച്ച് 26 നാണ് ഫൈനല്‍ പോരാട്ടം.

കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി മെഗ് ലാനിങിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാമതെത്തി

പ്ലേ ഓഫിലേക്ക് ആദ്യം കയറിയ ടീം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സാണ്. കളിയുടെ ആരംഭം മുതല്‍ അഞ്ച് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച മുംബൈ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി മെഗ് ലാനിങിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാമതെത്തി. ഇരു ടീമുകള്‍ക്കും ഏഴ് മത്സരങ്ങളില്‍ നിന്നായി അഞ്ച് ജയവും രണ്ട് തോല്‍വികളുമാണ് ഉള്ളത്. ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് ജയവുമായാണ് അലീസ ഹീലി നയിക്കുന്ന യുപി പ്ലേ ഓഫില്‍ കയറിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ്
ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് മെഗ് ലാനിങ് നയിക്കുന്ന യു പി വാരിയേഴ്‌സ്. അവസാന മത്സരത്തിലെ മുംബൈയ്‌ക്കെതിരായ ജയമാണ് ഡല്‍ഹിയെ ഒന്നാമതെത്തിച്ചത്. രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടെങ്കിലും മറ്റ് മത്സരങ്ങളിലെ പ്രകടനത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരത പുലര്‍ത്തിക്കൊണ്ടാണ് ഡല്‍ഹിയുടെ യാത്ര. വിക്കറ്റുകള്‍ അധികം കൊഴിഞ്ഞു പോകാതെയാണ് അവരുടെ മിക്ക ജയങ്ങളും. മെഗ് ലാനിങ്ങും ഷഫാലി വര്‍മയുമായുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഡല്‍ഹിയുടെ ബലമാണ്. മാരിസണ്‍ കാപ്പും ശിഖ പാണ്ഡെയും ജെസ് ജോണ്‍സണും ഉള്‍പ്പെടുന്ന ബൗളിങ് നിര എതിരാളികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. നേരിട്ട് ഫൈനല്‍ ഉറപ്പിക്കാന്‍ ഡല്‍ഹിക്ക് ഇനി യുപി വാരിയേഴ്‌സിനെയാണ് നേരിടേണ്ടത്.

മുംബൈ ഇന്ത്യന്‍സ്
മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ഹര്‍മന്‍പ്രീത് നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് വനിതാപ്രിമിയര്‍ ലീഗിന്റെ ആദ്യ സീസണില്‍ ഗംഭീരമായാണ് തുടങ്ങിയത്. ആദ്യ അഞ്ച് മത്സരങ്ങളിലും അപരാജിതരായി മുന്നേറിയ മുംബൈ തടസങ്ങളൊന്നുമില്ലാതെ പ്ലേ ഓഫ് ഉറപ്പിച്ചു. ഫൈനല്‍ പ്രവേശവും എളുപ്പമാകുമെന്ന് ഉറപ്പിച്ചിടത്ത് നിന്നാണ് മുംബൈയുടെ വീഴ്ച്ച. അവസാന രണ്ട് മത്സരങ്ങളില്‍ മുംബൈയ്ക്ക് ആ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിയാത്ത മുംബൈ തോല്‍വിയുടെ ചൂടറിഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയോട് കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ അവര്‍ രണ്ടാം സ്ഥാനത്തേക്ക് പതിച്ചു. നേരിട്ട് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കണമെങ്കില്‍ മുംബൈയ്ക്ക് ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിക്കണം.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനം മാറ്റി വച്ചു കഴിഞ്ഞാല്‍ മുംബൈയിലെ ബാറ്റിങ് നിരയും ബൗളര്‍മാരുമെല്ലാം മികച്ച ഫോം പിന്തുടര്‍ന്നിരുന്നു. ഉയര്‍ന്ന സ്‌കോറുകള്‍ നേടാനും എതിരാളികളെ വളരെ വേഗം എറിഞ്ഞിടാനും അവര്‍ക്ക് സാധിച്ചു. ബാറ്റിങ്ങില്‍ ഹര്‍മന്‍പ്രീതും യാസ്തിക ഭാട്ടിയയും തിളങ്ങി നില്‍ക്കുന്നുണ്ട്. ഓള്‍ റൗണ്ടര്‍മാരായ നാറ്റ് സ്‌കീവര്‍ ബ്രന്റിന്റെയും ഹെയ്‌ലി മാത്യൂസിന്റെയും ബാറ്റിങിലെയും ബൗളിങ്ങിലെയും മിന്നുന്ന പ്രകടനം മുംബൈയ്ക്ക് കരുത്ത് പകരുന്നു.

യു പി വാരിയേഴ്‌സ്
യു പി വാരിയേഴ്‌സ്

യു പി വാരിയേഴ്‌സ്

ഗുജറാത്ത് ജയ്ന്റ്‌സിനെ പരാജയപ്പെടുത്തി അവസാനം പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിച്ച ടീമാണ് അലീസ ഹീലിയുടെ യു പി. ഇതുവരെയുള്ള യു പിയുടെ പ്രകടനങ്ങള്‍ സമ്മിശ്രമാണെന്ന് പറയാം. സീസണില്‍ ഇതുവരെ നാല് ജയങ്ങളാണ് യുപിയ്ക്ക് ഉള്ളത്. അവസാന മത്സരത്തിലെ ത്രില്ലിങ് ജയത്തോടെ യുപി ബാംഗ്ലൂരിന്റെയും 2023 ലെ ഗുജറാത്തിന്റെയും പ്രീമിയര്‍ലീഗ് യാത്രയ്ക്ക് വിരാമമിട്ടു. ഓസ്‌ട്രേലിയന്‍ ശക്തികളാണ് യുപിയുടെ നെടുന്തൂണ്. നായിക അലീസ ഹീലിയും താലിയ മഗ്രാത്തും ഗ്രേസ് ഹാരിസും യു പിയുടെ സ്‌കോറിങ്ങില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ദേവിക വൈദ്യ ഫോം മെച്ചപ്പെടുത്തേണ്ടതുണ്ട്. ശക്തമായ ബൗളിങ് നിരയും യുപിയുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുന്നു. ഗ്രേസ്, എക്ലെസ്‌റ്റോണ്‍, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക്വാദ് തുടങ്ങിയ ഗംഭീര വിക്കറ്റ് വേട്ടക്കാര്‍ യുപിയുടെ ബൗളിങ് നിരയെ സമ്പന്നമാക്കുന്നു. എലിമിനേറ്റര്‍ ഇല്ലാതെ ഫൈനലില്‍ കടക്കുന്നതിന് യുപിക്ക് മുന്നില്‍ ഇനിയുള്ള കടമ്പ ഡല്‍ഹിയാണ്.

logo
The Fourth
www.thefourthnews.in