42' മുതല്‍ 17' വരെ! മരിക്കാൻ മനസില്ലാത്ത മാസ്മരികത

മരണത്തിന്റെ ഫൈനല്‍ വിസില്‍ താണ്ടി എറിക്സണ്‍ വീണ്ടും യൂറോ കപ്പില്‍ പന്തുതട്ടാനിറങ്ങിയ ദിവസമായിരുന്നു ഇന്നലെ

ഇതൊരു കഥയാണ്, 42-ാം മിനുറ്റിൽ തുടങ്ങി 17-ാം മിനുറ്റില്‍ അവസാനിക്കുന്ന കഥ. തുടക്കം മരണത്തില്‍ നിന്ന്.

കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയം. മഹാമാരിക്കാലത്തിന് ശേഷം ഗ്യാലറികള്‍ ഉണർന്ന സമയം. യൂറോ കപ്പിലെ ഗ്രൂപ്പ് ബിയിലെ പോരില്‍ ഡെന്മാർക്കും ഫിൻലൻഡും ഏറ്റുമുട്ടുന്നു. ആദ്യ പകുതി അവസാനിക്കാൻ മൂന്ന് നിമിഷം മാത്രം ബാക്കി. എതിർ ഹാഫില്‍ നിന്ന് ലഭിച്ച ത്രോയിൻ സ്വീകരിക്കാൻ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സണ്‍ മുന്നോട്ടായുന്നു.

പതിമൂവായിരത്തിലധികം വരുന്ന കളിപ്രേമികളുടെ ആരവങ്ങള്‍ക്ക് അപ്രതീക്ഷിതമായൊരു പോസ്. ഹൃദയമിടിപ്പ് നിലച്ച് എറിക്സണ്‍ മൈതാനത്തേക്ക് വീണു. ആസ്വാദനത്തില്‍ നിന്ന് കണ്ണീരിലേക്ക് ഫുട്ബോള്‍ ആരാധകർ തെന്നിവീണ നിമിഷം. തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ മരണത്തോട് മല്ലിടുന്നുവെന്ന യാഥാർഥ്യം താരങ്ങളിലേക്കും ഡാനിഷ് ആരാധകരിലേക്കും എത്തി.

വൈദ്യസഹായത്തിനായി റഫറിയുടെ ലോങ് വിസില്‍. എറിക്സണ് വായു സഞ്ചാരം ഉറപ്പാക്കി ഡാനീഷ് പ്രതിരോധതാരം സൈമണ്‍ കെജറിന്റെ ഇടപെടല്‍. എറിക്സണ്‍ മരണത്തിനോട് മല്ലിട്ട ആ നിമിഷം ലോകത്തിന് മുന്നില്‍ നിന്ന് സഹതാരങ്ങള്‍ മറച്ചു. ജോനാസ് വിൻഡ് കരയുകയായിരുന്നു, മാർട്ടിൻ ബ്രാത്ത്‌വെയ്‌റ്റ് പ്രാർഥനയിലായിരുന്നു.

പതിമൂവായിരത്തിലധികം വരുന്ന കളിപ്രേമികളുടെ ആരവങ്ങള്‍ക്ക് അപ്രതീക്ഷിതമായൊരു പോസ്. ഹൃദയമിടിപ്പ് നിലച്ച് എറിക്സണ്‍ മൈതാനത്തേക്ക് വീണു

42' മുതല്‍ 17' വരെ! മരിക്കാൻ മനസില്ലാത്ത മാസ്മരികത
ഫുട്‌ബോളില്‍ ഇനി പിങ്ക് കാർഡ് എൻട്രി

എറിക്സണിന്റെ മരണം ടീം ഡോക്ടർ മോർട്ടൻ ഉറപ്പിച്ചിരുന്നു. പക്ഷേ, ഡെലിബ്രേറ്ററിന്റെ ഉപയോഗവും ഹൃദയഭാഗത്ത് നല്‍കിയ മസാജും എറിക്സണെ മരണത്തിൽ നിന്ന് വീണ്ടെടുത്തു. തിങ്ങിനിറഞ്ഞ സ്റ്റേഡിയം ഇത്രത്തോളം നിശബ്ദമായൊരു നിമിഷം ഫുട്ബോള്‍ പ്രേമികള്‍ക്ക് ഓർമിക്കാനുണ്ടാകില്ല. 14 മിനുറ്റ് നീണ്ട പ്രയത്നത്തിന് ശേഷം എറിക്സണെ വഹിച്ചുകൊണ്ടുള്ള സ്ട്രെച്ചർ മൈതാനത്തിന് പുറത്തേക്ക്...പിന്നീട് ആശുപത്രിയിലേക്കും

ഫിൻലൻഡ് ആരാധകർ നല്‍കിയ പതാകയും ഡെന്മാർക്ക് താരങ്ങളും ചേർന്ന് എറിക്സണെ വഹിച്ചുകൊണ്ടുള്ള മെഡിക്കല്‍ ടീമിന് മറയൊരുക്കി. മൈതാനത്തിനടുത്തുണ്ടായിരുന്ന എറിക്സണിന്റെ കുടുംബാംഗങ്ങളെ സൈമണ്‍ ആശ്വസിപ്പിക്കുന്ന കാഴ്ച ഫുട്ബോള്‍ പ്രേമികള്‍ മറക്കാനിടയില്ല...

തിങ്ങിനിറഞ്ഞ സ്റ്റേഡിയം ഇത്രത്തോളം നിശബ്ദമായൊരു നിമിഷം ഫുട്ബോള്‍ പ്രേമികള്‍ക്ക് ഓർമിക്കാനുണ്ടാകില്ല. 14 മിനുറ്റ് നീണ്ട പ്രയത്നത്തിന് ശേഷം എറിക്സണെ വഹിച്ചുകൊണ്ടുള്ള സ്ട്രെച്ചർ മൈതാനത്തിന് പുറത്തേക്ക്

42' മുതല്‍ 17' വരെ! മരിക്കാൻ മനസില്ലാത്ത മാസ്മരികത
ലോകം ഉറ്റുനോക്കുന്നു ഇവരുടെ ബൂട്ടുകളിലേക്ക്; ഇതാ യൂറോ കപ്പിലെ കൗമാരപ്പട

കൃത്യമായി പറഞ്ഞാല്‍ 2021 ജൂണ്‍ 12 ല്‍ നിന്ന് 2024 ജൂണ്‍ 16ലേക്ക് എത്തുമ്പോള്‍ 1,100 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മരണത്തിന്റെ ഫൈനല്‍ വിസില്‍ താണ്ടി എറിക്സണ്‍ വീണ്ടും യൂറോ കപ്പില്‍ പന്തുതട്ടാനിറങ്ങി. സ്ലോവേനിയക്കെതിരെ ഡെന്മാർക്കിന്റെ നായകനായി...

ത്രൊ ഇന്നില്‍ സ്തംഭിച്ച ആ നിമിഷം ത്രൊ ഇന്നിലൂടെ തന്നെ വീണ്ടെടുത്ത നിമിഷം 17-ാം മിനുറ്റിലായിരുന്നു. അലക്സാണ്ടർ ബായുടെ ക്വിക്ക് ത്രൊ ഇൻ, പിന്നാലെ ജോനാസ് വിൻഡിന്റെ ബാക്ക് ഹീല്‍...പന്ത് നെഞ്ചുകൊണ്ട് വീണ്ടെടുത്ത് എറിക്സണിന്റെ ഷോട്ട് സ്ലോവേനിയയുടെ വലയുടെ വലതുമൂലയിലേക്ക് പതിക്കുന്നു...ഗോള്‍...

അന്ന് എറിക്സണായി കണ്ണീരണിഞ്ഞ ജോനാസ്, ഡാനിഷ് ആരാധകർ, ഫുട്ബോള്‍ പ്രേമികള്‍...എല്ലാവർക്കും ഓർത്തുവെക്കാൻ കാവ്യനീതിയെന്നതുപോലൊരു നിമിഷം...ക്രിസ്റ്റ്യൻ എറിക്സണ്‍, നിങ്ങള്‍ മഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പന്തുതട്ടിയപ്പോഴും ലോകകപ്പില്‍ ഡെന്മാർക്കിനായി മൈതാനത്തെത്തിയപ്പോഴും ലോകം കയ്യടിച്ചു. അത് ഇവിടെയും ആവർത്തിക്കുകയാണ്...

Related Stories

No stories found.
logo
The Fourth
www.thefourthnews.in