ക്രിസ്റ്റിയാനോയുടെ ടീമിന് ഫിഫയുടെ വിലക്ക്

ക്രിസ്റ്റിയാനോയുടെ ടീമിന് ഫിഫയുടെ വിലക്ക്

ഇതോടെ വരുന്ന സീസണിലേക്ക് പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ ടീമിന് സാധിക്കില്ല.
Updated on
1 min read

പോര്‍ചുഗല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്ന സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബായ അല്‍ നസറിന് ഫിഫയുടെ വിലക്ക്. താരങ്ങളുടെ ട്രാന്‍സ്ഫറില്‍ നടന്ന സാമ്പത്തിക ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് സൗദി പ്രോ ലീഗ് ക്ലബായ അല്‍നസറിന് രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫ വിലക്കേര്‍പ്പെടുത്തിയത്.

ഇതോടെ വരുന്ന സീസണിലേക്ക് പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ ടീമിന് സാധിക്കില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് അഹമ്മദ് മൂസയെ എത്തിച്ച കരാറില്‍ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് അല്‍ നസറിനെതിരായ ആരോപണം. മൂസയെ സ്വന്തമാക്കിയ ശേഷവും ലെസ്റ്ററിന് നല്‍കാനുള്ള തുക പൂര്‍ണമായും അല്‍നസര്‍ കൊടുത്തുതീര്‍ത്തില്ലെന്നു കാട്ടി ഇംഗ്ലീഷ് ക്ലബ് നല്‍കിയ പരാതിയിലാണ് രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയുടെ നടപടി.

''കരാര്‍ പ്രകാരം നല്‍കാനുള്ള തുക കുടിശിക വരുത്തിയതിനാല്‍ പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അല്‍ നസറിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിശിക തീര്‍ത്തു കഴിഞ്ഞാല്‍ ഉടന്‍ വിലക്ക് പിന്‍വലിക്കും. ഇത് സ്വാഭാവിക നടപടി മാത്രമാണ്. അല്ലാതെ മറ്റൊരു വിധത്തിലും ക്ലബിന്റെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പില്ല''- ഫിഫ വ്യക്താവ് പറഞ്ഞു.

2018-ലാണ് ചെല്‍സിയില്‍ നിന്ന് മൂസയെ അല്‍നസര്‍ സ്വന്തമാക്കിയത്. ഈ കൈമാറ്റത്തില്‍ 460,000 യൂറോയോളം അല്‍ നസര്‍ ലെസ്റ്ററിനു നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതു പലിശയടക്കം അടച്ചു തീര്‍ക്കാനാണ് ഇപ്പോള്‍ ഫിഫ സൗദി ക്ലബിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.

logo
The Fourth
www.thefourthnews.in