ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; കെയ്‌നിന് പരുക്ക്, ഗുരുതരമെന്നു സൂചന

ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; കെയ്‌നിന് പരുക്ക്, ഗുരുതരമെന്നു സൂചന

കാല്‍ക്കുഴയിലെ ലിഗമെന്റിന് പൊട്ടലുണ്ടെന്നാണ് സംശയമെന്നു ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Updated on
1 min read

ഖത്തര്‍ ലോകകപ്പില്‍ കിരീട സാധ്യതയില്‍ മുന്നിലുള്ള ടീമുകളിലൊന്നായ ഇംഗ്ലണ്ടിനെയും പരുക്ക് വേട്ടയാടുന്നു. ആദ്യ മതസരത്തില്‍ ഏഷ്യന്‍ കരുത്തരായ ഇറാനെതിരേ 6-2ന്റെ തകര്‍പ്പന്‍ വിജയം നേടിയ അവര്‍ക്ക് നായകന്‍ ഹാരി കെയ്‌ന്റെ പരുക്കാണ് തിരിച്ചടിയാകുന്നത്.

ഇറാനെതിരായ മത്സരത്തിനിടെ കാല്‍ക്കുഴയ്ക്കു പരുക്കേറ്റ താരത്തെ ഇന്നലെ സ്‌കാനിങ്ങിനു വിധേയനാക്കി. കാല്‍ക്കുഴയിലെ ലിഗമെന്റിന് പൊട്ടലുണ്ടെന്നാണ് സംശയമെന്നു ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സരം കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടിട്ടും വേദനയും നീരും കുറയ്യാഞ്ഞതിനേത്തുടര്‍ന്നാണ് താരത്തെ വിദഗ്ധ ചികിത്സയ്ക്കു മുന്നോടിയായുള്ള പരിശോധനകള്‍ക്കു വിധേയനാക്കിയത്.

രണ്ടു ദിവസമായി ടീമിന്റെ പരിശീലന സെഷനുകളില്‍ താരം പങ്കെടുക്കുന്നില്ല. വെള്ളിയാഴ്ച യുഎസ്എയ്‌ക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ഇന്നു പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ യുഎസിനെതിരേ കെയ്‌നെ ഇറക്കണമോയെന്നു തീരുമാനിക്കൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനെതിരായ മത്സരത്തില്‍ 75 മിനിറ്റോളം നേരം കെയ്ന്‍ കളിച്ചിരുന്നു. മത്സരത്തില്‍ ഇറാനിയന്‍ താരം മൊര്‍താസ പൗരാള്‍ഗഞ്ജിയുടെ ഫൗളിലാണ് ഇംഗ്ലീഷ് താരത്തിനു പരുക്കേല്‍ക്കുന്നത്. തുടര്‍ന്ന് കെയ്‌നെ കോച്ച് 90 മിനിറ്റ് കളിപ്പിക്കാതെ 76-ാം മിനിറ്റില്‍ പിന്‍വലിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in