ഒരൊറ്റഗോളില്‍ പകവീട്ടി ബ്ലാസ്‌റ്റേഴ്‌സ്; ചാമ്പ്യന്മാര്‍ക്ക് ആദ്യ തോല്‍വി

ഒരൊറ്റഗോളില്‍ പകവീട്ടി ബ്ലാസ്‌റ്റേഴ്‌സ്; ചാമ്പ്യന്മാര്‍ക്ക് ആദ്യ തോല്‍വി

18ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റാകോസാണ് വിജയഗോള്‍ കുറിച്ചത്.
Updated on
1 min read

ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു മുന്നില്‍ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിയും വീണു. ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. 18ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റാകോസാണ് വിജയഗോള്‍ കുറിച്ചത്. ഇവാന്‍ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

കഴിഞ്ഞ സീസണ്‍ ഫൈനലില്‍ ഹൈദരാബാദിനോടേറ്റ തോല്‍വിക്ക് മധുരപ്രതികാരവുമായി ബ്ലാസ്‌റ്റേഴ്‌സിന്. തോല്‍വിയറിയാതെ മുന്നേറിയ ഹൈദരാബാദിന്റെ സീസണിലെ ആദ്യ തോല്‍വി കൂടിയാണിത്. ജയത്തോടെ ഏഴ് കളിയില്‍ നാല് ജയവും മൂന്ന് തോല്‍വിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു ബ്ലാസ്‌റ്റേഴ്‌സ്.

കലിയുഷ്‌നിയുടെ നീക്കത്തില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ എത്തിയത്. ആദ്യം നിഷുകുമാര്‍ ശ്രമിച്ചെങ്കിലും ഹൈദാരാബാദ് ഗോളി പന്ത്തട്ടി മാറ്റി. എത്തിയത് ഡയമന്റാകോസിന്റെ കാലില്‍. ഉന്നംതെറ്റിയില്ല ഗ്രീക്കുകാരന്. ലീഡെടുത്തതിന് പിന്നാലെയും ബ്ലാസ്‌റ്റേഴ്‌സ് ആര്‍ത്തിരമ്പി. രാഹുലിന്റെ ഒറ്റയാന്‍ മുന്നേറ്റം പക്ഷേ ഗോള്‍കീപ്പറുടെ കൈയില്‍ ഒതുങ്ങി. 22ാം മിനിറ്റില്‍ ഹൈദരാബാദിന്റെ പ്രത്യാക്രമണമുണ്ടായി. ഓഗ്ബച്ചെയുടെ കനത്ത ഷോട്ട് പ്രഭ്‌സുഖന്‍ രക്ഷപ്പെടുത്തി. ഇതിനിടെ പരിക്കേറ്റ ഡയമന്റാകോസ് കളംവിട്ടു. അപോസ്തലോസ് ജിയാനുവാണ് പകരക്കാരനായി എത്തിയത്.

രണ്ടാംപകുതിയില്‍ ഹൈദാരാബാദ് ആക്രമണം കടുപ്പിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പിടികൊടുത്തില്ല. സമ്മര്‍ദമില്ലാതെ മഞ്ഞപ്പട കളിയില്‍ നിറഞ്ഞു. 52ാം മിനിറ്റില്‍ രാഹുലിന്റെ മികച്ച ക്രോസ് ബോക്‌സിലുള്ള ജിയാനുവിന് കിട്ടി. പക്ഷേ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റക്കാരന്റെ ഷോട്ട് ഗോളി തടഞ്ഞു. ഒപ്പമെത്താന്‍ ഹൈദാരാബാദ് കിണഞ്ഞുശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തളര്‍ന്നില്ല. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ മഞ്ഞപ്പട ഹൈദരാബാദില്‍ ജയം ആഘോഷിച്ചു. ഡിസംബര്‍ നാലിന് ജംഷഡ്പുര്‍ എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

logo
The Fourth
www.thefourthnews.in