സിസേഴ്സ് കിക്കിന്റെ ചക്രവർത്തി

സിസേഴ്സ് കിക്കിന്റെ ചക്രവർത്തി

മാറക്കാന സ്റ്റേഡിയത്തിൽ 1965 ൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബൽജിയത്തിനെതിരെയായിരുന്നു പെലെയുടെ ഐതിഹാസിക ഗോൾ
Updated on
2 min read

ജോർജ്ജേട്ടനായിരുന്നു ഞാൻ കണ്ട ആദ്യത്തെ പെലെ. 

ഓർമയിൽ ആ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമുണ്ട്. വയനാട്ടിലെ ഞങ്ങളുടെ വിദ്യാലയ മുറ്റത്ത് വാശിയേറിയ ഒരു ഇന്റർ സ്കൂൾ മത്സരം. മേപ്പാടി സ്‌കൂളാണ് എതിരാളികൾ. കളി തീരാറാകുമ്പോഴും ഒരു ഗോളിന് പിന്നിലാണ് ചുണ്ടേൽ. അവസാന വിസിലിന് തൊട്ടു മുൻപ് എതിർ ഗോളി കൈ കൊണ്ട് കുത്തിയകറ്റിയ പന്ത് പെനാൽറ്റി ബോക്സിനു തൊട്ട് പുറത്ത് പിന്തിരിഞ്ഞു നിന്ന ഞങ്ങളുടെ സ്റ്റാർ സെന്റർ ഫോർവേഡ് കെ എൽ ജോർജിന്റെ തലയ്ക്കു മുകളിൽ പറന്നിറങ്ങുന്നു.

ചുറ്റും ഓടിക്കൂടിയ എതിർ പ്രതിരോധഭടൻമാരുടെ പത്മവ്യൂഹത്തിൽ നിന്ന് പൊടുന്നനെ പട്ടം പോലെ വായുവിൽ ഉയർന്നു പൊങ്ങുന്നു ജോർജിന്റെ എണ്ണക്കറുപ്പാർന്ന ശരീരം. ഇടം കൈയുടെ ചൂണ്ടുവിരൽ മാത്രം നിലത്തുകുത്തി, ബൂട്ടിടാത്ത കാലുകൊണ്ട് സർവശക്തിയുമെടുത്ത് പന്ത് പിന്നിലേക്ക് മറിക്കുന്നു ജോർജ്ജ്. ``നോക്കെടാ, സിസർ കട്ട്..'' - കാണികൾക്കിടയിൽ നിന്ന് ഏതോ കുട്ടി വിളിച്ചു കൂവുന്നു. അന്തംവിട്ടു നിന്ന ഗോളിയുടെ തലയ്ക്കു മുകളിലൂടെ പന്ത് ഗോൾവരക്കപ്പുറത്തേക്ക്. സ്‌കോർ 1--1 .

ഇടതു പാർശ്വത്തിൽ നിന്ന് ലഭിച്ച ക്രോസ് അന്തരീക്ഷത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് പെലെ പോസ്റ്റിലേക്ക് തിരിച്ചുവിടുന്ന മില്യൺ ഡോളർ ദൃശ്യം വീർപ്പടക്കി കണ്ടുനിന്നു ഒന്നേകാൽ ലക്ഷത്തോളം വരുന്ന ജനക്കൂട്ടം

തൊണ്ട പൊട്ടുമാറ് ആർത്തുവിളിച്ചുകൊണ്ട് ഗ്രൗണ്ടിൽ ഓടിയിറങ്ങിച്ചെന്ന് നിലത്തു പൂഴിമണ്ണിൽ മലർന്നുകിടന്ന ജോർജ്ജിനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചവരിൽ ഞാനുമുണ്ടായിരുന്നു -- അന്നത്തെ ഏഴാം ക്ലാസുകാരൻ. ജീവിതത്തിലാദ്യമായി സിരകളിൽ തീ പടർത്തിയ ആ ``സിസർ കട്ട്'' എങ്ങനെ മറക്കാൻ?

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പെറുവിലെ എൽ കയാവോ തുറമുഖത്ത് ബ്രിട്ടീഷ് നാവികരും ആഫ്രോ - പെറൂവിയൻ റെയിൽവേ തൊഴിലാളികളും തമ്മിൽ നടന്നുപോന്ന സൗഹൃദ മത്സരങ്ങളിലാണ് ആദ്യമായി ബൈസിക്കിൾ കിക്ക് പരീക്ഷിക്കപ്പെട്ടതെന്നാണ് ചരിത്രം. പക്ഷേ അതൊരു തികവാർന്ന ദൃശ്യാനുഭവമാക്കി മാറ്റിയെടുത്തത് എഡ്സൺ അറാന്റസ് ഡോ നാസിമെന്റോ എന്ന സാക്ഷാൽ പെലെ തന്നെ. മാറക്കാന സ്റ്റേഡിയത്തിൽ 1965 ൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബൽജിയത്തിനെതിരെയായിരുന്നു പെലെയുടെ ഐതിഹാസിക ഗോൾ. ഇടതു പാർശ്വത്തിൽ നിന്ന് ലഭിച്ച ക്രോസ് അന്തരീക്ഷത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് പെലെ പോസ്റ്റിലേക്ക് തിരിച്ചുവിടുന്ന മില്യൺ ഡോളർ ദൃശ്യം വീർപ്പടക്കി കണ്ടുനിന്നു ഒന്നേകാൽ ലക്ഷത്തോളം വരുന്ന ജനക്കൂട്ടം.

``എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഗോളുകളിൽ ഒന്ന്.''-- ആ നിമിഷത്തിന്റെ ഓർമയിൽ പിന്നീട് പെലെ എഴുതി. ``1283 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ബൈസിക്കിൾ കിക്കിലൂടെ വിരലിലെണ്ണാവുന്ന ഗോളുകൾ മാത്രമേ സ്‌കോർ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. കാണാൻ ചന്തമുണ്ടെങ്കിലും അതത്ര എളുപ്പമുള്ള ഏർപ്പാടല്ല എന്നതു തന്നെ കാരണം. '' മയാമി ടോറോസിനെതിരെ ന്യൂയോർക്ക് കോസ്‌മോസിന് വേണ്ടിയായിരുന്നു ഒന്നാം ക്ലാസ് ഫുട്ബാളിൽ പെലെയുടെ അവസാനത്തെ റിവേഴ്‌സ് കിക്ക് ഗോൾ -- വടക്കേ അമേരിക്കൻ സോക്കർ ലീഗിൽ. അതിനിടക്ക് 1981 ൽ പുറത്തുവന്ന ``എസ്‌കേപ്പ് ടു വിക്ടറി'' എന്ന വിഖ്യാത ഹോളിവുഡ് ചിത്രത്തിലും കണ്ടു പെലെയുടെ ഒരു തകർപ്പൻ ബാക്ക് വോളി. ക്യാമറയ്ക്ക് വേണ്ടിയായിരുന്നെങ്കിലും ഫുട്ബോൾ ജീവിതത്തിലെ തന്റെ ഏറ്റവും മികച്ച ഗോളാണ് അന്ന് സ്‌കോർ ചെയ്തതെന്ന കാര്യത്തിൽ സംശയമില്ല പെലെക്ക്.

``ബുദ്ധിയും ശക്തിയും മനസ്സാന്നിധ്യവും,മാത്രം പോരാ, ഒരു പാട് ഭാഗ്യം കൂടി വേണം അത്തരം ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ. അപൂർവമായേ ആ ഭാഗ്യം വീണുകിട്ടൂ.'' ഫുട്ബോൾ രാജാവ് എഴുതി.

അത്തരമൊരു മാന്ത്രിക ഗോൾ കാണാൻ 1978 ലെ കൊൽക്കത്ത ലീഗ് വരെ കാത്തിരിക്കേണ്ടി വന്നു ഇന്ത്യൻ ഫുട്ബോളിന്

അത്തരമൊരു മാന്ത്രിക ഗോൾ കാണാൻ 1978 ലെ കൊൽക്കത്ത ലീഗ് വരെ കാത്തിരിക്കേണ്ടി വന്നു ഇന്ത്യൻ ഫുട്ബോളിന്. ശ്യാംഥാപ്പ എന്ന കൊച്ചു മനുഷ്യനെ രായ്ക്കുരാമാനം ചരിത്രപുരുഷനാക്കി മാറ്റിയ തകർപ്പൻ ഗോൾ. മോഹൻ ബഗാനിൽ ചേർന്നിട്ട് അധികകാലമായിരുന്നില്ല ശ്യാം. ഈസ്റ്റ് ബംഗാളിനെതിരായ നിർണായക ലീഗ് മത്സരത്തിൽ പിറന്ന ആ ഗോളിനെ കുറിച്ച് ശ്യാംദായോട് നേരിട്ട് ചോദിച്ചിട്ടുണ്ട് ഒരിക്കൽ. മറുപടി ഇങ്ങനെ: ``ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ്. വിംഗിൽ നിന്ന് സുഭാഷ് ഭൗമിക്ക് നൽകിയ ക്രോസ് ഹബീബ് എന്റെ മുന്നിലേക്ക് ഹെഡ്‍ ചെയ്യുന്നു. ആ സമയത്ത് പോസ്റ്റിനു പിന്തിരിഞ്ഞു നിൽക്കുകയാണ് ഞാൻ. ചിന്തിച്ചു നിൽക്കാൻ സമയമില്ല. പന്ത് തലക്കുമുകളിൽ എത്തിയതും ഇടം കൈ നിലത്തു തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അന്തരീക്ഷത്തിൽ ഞാൻ മലർന്നുകിടന്നതും ഒപ്പം. ആ കിടപ്പിൽ പന്ത് സർവ്വശക്തിയുമെടുത്ത് പിന്നിലേക്ക് മറിച്ചതേ ഓർമ്മയുള്ളൂ. കാതിനരികിലൂടെ ചീറിപ്പാഞ്ഞുപോയ ഷോട്ട് കണ്ടതുപോലുമില്ലെന്നാണ് പിന്നീട് ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ഭാസ്കർ ഗാംഗുലി പറഞ്ഞത്. എന്റെ ജീവിതത്തിൽ അതിനു മുൻപോ ശേഷമോ ഉണ്ടായിട്ടില്ല അത്രയും അവിശ്വസനീയമായ ഒരു ഗോൾ.'' കൊൽക്കത്ത മൈതാനം കണ്ട ഏറ്റവും സുന്ദരമായ ഗോളെന്ന് കൂട്ടിച്ചേർക്കും അന്ന് ഒപ്പം കളിച്ച സുഭാഷ് ഭൗമിക്ക്.

ആഘോഷിക്കപ്പെട്ട മറ്റൊരു ഗോളേയുള്ളൂ ഇന്ത്യൻ ഫുട്ബോളിൽ, 1995 ലെ സിസേഴ്സ് കപ്പ് ഫൈനലിൽ മലേഷ്യൻ ക്ലബ്ബായ പെർലിസിനെതിരെ ബാക്ക് വോളിയിലൂടെ ഐ എം വിജയൻ നേടിയ ഗോൾ

അതുപോലെ ആഘോഷിക്കപ്പെട്ട മറ്റൊരു ഗോളേയുള്ളൂ ഇന്ത്യൻ ഫുട്ബോളിൽ. 1995 ലെ സിസേഴ്സ് കപ്പ് ഫൈനലിൽ മലേഷ്യൻ ക്ലബ്ബായ പെർലിസിനെതിരെ ബാക്ക് വോളിയിലൂടെ ഐ എം വിജയൻ നേടിയ ഗോൾ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം ഗാലറികളിലെ പതിനായിരങ്ങൾക്കൊപ്പം ആ അനർഘ നിമിഷത്തിനു സാക്ഷ്യം വഹിക്കാനായത് കളിയെഴുത്തു ജീവിതത്തിലെ അപൂർവ ഭാഗ്യങ്ങളിൽ ഒന്ന്. തേജീന്ദർ കുമാർ നിന്ന നിൽപ്പിൽ വലതുവശത്തു നിന്ന് ലിഫ്റ്റ് ചെയ്ത പന്ത് നിലം തൊടും മുൻപ് മലക്കം മറിഞ്ഞു പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു വിജയൻ. ഫഗ്‌വാരയിലെ ജെ സി ടി മിൽസിന്‌ സിസേഴ്സ് കപ്പ് നേടിക്കൊടുത്ത ഗോൾ.

logo
The Fourth
www.thefourthnews.in