പെലെക്ക് ഇന്ന് ലോകം വിട നൽകും

പെലെക്ക് ഇന്ന് ലോകം വിട നൽകും

സാന്റോസിലെ എക്യുമെനിക്കൽ നെക്രോപോളിസ് മെമ്മോറിയൽ സെമിത്തേരിയിലാണ് അന്ത്യവിശ്രമം കൊള്ളുക
Updated on
1 min read

അന്തരിച്ച ഇതിഹാസതാരം പെലെയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് പൂർത്തിയാകും. ക്ലബ് ഫുട്ബോളിൽ കൂടുതൽ കാലം ചിലവഴിച്ച സാന്റോസിലെ എക്യുമെനിക്കൽ നെക്രോപോളിസ് മെമ്മോറിയൽ സെമിത്തേരിയിലാണ് അന്ത്യവിശ്രമം കൊള്ളുക. പ്രാദേശിക സമയം ഇന്നലെ രാവിലെ പത്തുമണിയോട് കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്.

സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ നിന്നും ഇന്നലെ എത്തിച്ച മൃതദേഹം സാന്റോസിന്റെ മൈതാനമായ വിലാ ബെൽമിറോയിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിഹാസത്തിന് അന്ത്യോപചാരമർപ്പിക്കാൻ നിരവധി ആളുകളാണ് വിലാ ബെൽമിറോയിലേക്ക് എത്തുന്നത്. ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോ അടക്കമുള്ള പ്രമുഖർ ഇന്നലെ നേരിട്ടെത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം പത്തുമണിയോടെ പൊതുദർശനം അവസാനിപ്പിച്ച്‌ സാന്റോസ് തെരുവുകളിലൂടെ സെമിത്തേരിയിലേക്ക് കൊണ്ടുപോകും. തുടർന്നായിരിക്കും കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്തുകൊണ്ടുള്ള സംസ്കാരം നടക്കുക.

ഡിസംബർ 29ന് അർബുദ രോഗത്തെ തുടർന്നായിരുന്നു പെലെയുടെ മരണം. 2021 സെപ്റ്റംബറിലാണ് പെലെയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ വന്‍കുടലിലെ രോഗബാധയേറ്റ ഭാഗം നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ദീര്‍ഘകാലം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. ബ്രസീലിലെ ഔദ്യോഗിക ദുഃഖാചരണം മൂന്നിൽ നിന്നും ഏഴ് ദിവസത്തേക്ക് നീട്ടി.

logo
The Fourth
www.thefourthnews.in