ക്രിസ്റ്റ്യാനോയുടെ നോക്കൗട്ട് ശാപം അവസാനിക്കുമോ?

ക്രിസ്റ്റ്യാനോയുടെ നോക്കൗട്ട് ശാപം അവസാനിക്കുമോ?

ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളില്‍ ഒരാളായ താരത്തിന്‍റെ പേരിലുള്ള ഒരു മോശം റെക്കോഡ് തിരുത്താനുള്ള ഒരവസരം കൂടിയാണ് ഇന്നത്തെ കളി
Updated on
1 min read

പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വിറ്റ്സർലൻഡിനെതിരായ പ്രീ ക്വാർട്ടർ പോരാട്ടം വെറുമൊരു നോക്കൗട്ട് മത്സരം മാത്രമായിരിക്കില്ല. ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളില്‍ ഒരാളായ താരത്തിന്‍റെ പേരിലുള്ള ഒരു മോശം റെക്കോഡ് തിരുത്താനുള്ള ഒരവസരം കൂടിയാണ്. കരിയറിലെ അഞ്ചാം ലോകകപ്പ് മത്സരം കളിക്കുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഇതുവരെയും നോക്കൗട്ട് മത്സരങ്ങളിൽ ഗോൾവല കുലുക്കിയിട്ടില്ല. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ഗോളടിക്കുകയാണെങ്കിൽ ലോകോത്തര താരത്തിന്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ട നാണക്കേടിന് കൂടിയാകും വിരാമമാകുന്നത്.

2006ലാണ് ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് അരങ്ങേറ്റം. ആ ടൂർണമെന്റിൽ ഒരു ഗോളാണ് താരം നേടിയത്. പിന്നീട് 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടൂർണമെന്റിൽ ഒന്നും റഷ്യൻ ലോകകപ്പിൽ നാലുമാണ് ക്രിസ്റ്റ്യാനോയുടെ ഗോൾ നേട്ടം. ഇതിൽ 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പ് ഒഴിച്ച് മറ്റ് മൂന്ന് തവണയും പോർച്ചുഗൽ നോക്കൗട്ട് സ്റ്റേജിൽ പ്രവേശിച്ചിരുന്നു. 2006ൽ സെമി ഫൈനലിലും എത്തിയിരുന്നു. എന്നാൽ ഇവയിലൊന്നും ഗ്രൂപ്പ് ഘട്ടത്തിലല്ലാതെ ക്രിസ്റ്റ്യാനോ ഗോൾവല കുലുക്കിയിട്ടില്ല. ഇന്നത്തെ കളിയിലൂടെ അങ്ങനെയൊരു മോശം റെക്കോഡിൽ നിന്ന് ഒഴിവാകാൻ ക്രിസ്റ്റ്യാനോയ്ക്ക് കഴിയുമോ ഇല്ലയോ എന്ന് കൂടിയാണ് ആരാധകർ ഉറ്റുനോക്കുന്നത്.

അറബ് മണ്ണിൽ നടക്കുന്ന ലോകകപ്പിൽ നേടിയ ഒരെണ്ണം ഉൾപ്പെടെ അഞ്ച് ലോകകപ്പുകളിലായി എട്ട് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. കരിയറിലെ അവസാനത്തെ ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം മണിക്കൂറുകൾക്കപ്പുറം നടക്കാനിരിക്കുന്ന സ്വിറ്റ്സർലാൻഡുമായുള്ള പ്രീ ക്വാർട്ടർ വളരെ നിർണായകമാണ്. ലുസൈൽ സ്റ്റേഡിയത്തിലെ വിജയിക്ക് മൊറോക്കോ- സ്പെയിൻ മത്സരത്തിലെ ജേതാക്കളെയാകും ക്വാർട്ടറിൽ നേരിടേണ്ടി വരിക. നെതർലൻഡ്‌സ്‌, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ക്രോയേഷ്യ, ബ്രസീൽ എന്നിവരാണ് ഇതുവരെ ക്വാർട്ടറിൽ കടന്നത്. ഇന്ന് നടക്കുന്ന മത്സരങ്ങളോടെ പ്രീ ക്വാർട്ടർ പോര് അവസാനിക്കും.

logo
The Fourth
www.thefourthnews.in