ജപ്പാനെ കയ്യും വീശി തോൽപ്പിച്ചിരുന്നു നമ്മൾ

ജപ്പാനെ കയ്യും വീശി തോൽപ്പിച്ചിരുന്നു നമ്മൾ

ലൂസേഴ്‌സ് ഫൈനലിൽ അന്ന് ഇന്ത്യ ഒരൊറ്റ ഗോളിന് കീഴടക്കിയത് പ്രബലരായ ജപ്പാനെ
Updated on
2 min read

ഉന്നത നിലവാരമുള്ള ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യൻ ഫുട്ബോൾ ടീം അവസാനമായി മെഡൽ ജേതാക്കളായത് 1970 ലാണ്. ബാങ്കോക്ക് ഏഷ്യാഡിൽ സയദ് നയീമുദ്ദീന്റെ നേതൃത്വത്തിലുള്ള ടീം വെങ്കലം നേടിയപ്പോൾ.

ലൂസേഴ്‌സ് ഫൈനലിൽ അന്ന് ഇന്ത്യ ഒരൊറ്റ ഗോളിന് കീഴടക്കിയത് പ്രബലരായ ജപ്പാനെ. ജപ്പാന്റെ 'അസ്സൽ' ദേശീയ ടീമിനെതിരെ ഇന്ത്യയുടെ അവസാന വിജയം. ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ കരുത്തരായ ജർമ്മനി ജപ്പാനോട് കീഴടങ്ങിയ വാർത്തയറിഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്നത് ആ പഴയ വിജയകഥയാണ്. ബാങ്കോക്കിലെ വെങ്കലജേതാക്കളുടെയും അവരോട് തോറ്റവരുടെയും കളിനിലവാരം ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നൊരു ആത്മപരിശോധനയ്ക്കുള്ള സമയം.

ഗോളടിച്ചത് മഞ്ജിത് സിംഗാണെങ്കിലും സുധീർ കർമാർക്കർ ആയിരുന്നു ജപ്പാനെതിരെ ഇന്ത്യയുടെ ഹീറോ. ഏഷ്യയിലെ ഏറ്റവും മികച്ച ഡിഫൻഡർ എന്ന് അന്നത്തെ ഫിഫ പ്രസിഡന്റ് സ്റ്റാൻലി റൗസ് വിശേഷിപ്പിച്ച താരം.

ചില്ലറക്കാരായിരുന്നില്ല ആ ജാപ്പനീസ് പട. ഒളിമ്പിക് മെഡൽ പട്ടികയിൽ ഇടം നേടിയ ആദ്യത്തെ ഏഷ്യൻ ടീം എന്ന അപൂർവ ബഹുമതിയുമായാണ് അവരുടെ വരവ്. രണ്ടു വർഷം മുൻപത്തെ മെക്സിക്കോ ഒളിമ്പിക്സിൽ (1968) വെങ്കലം നേടി ചരിത്രം സൃഷ്ടിച്ച ജപ്പാനെതിരെ ഇന്ത്യക്ക് വലിയ സാധ്യതയൊന്നും കല്പിച്ചിരുന്നില്ല ആരും. മാത്രമല്ല, കാണികളുടെ കടുത്ത ഇന്ത്യാ വിരുദ്ധത നയീമുദ്ദീനും കൂട്ടർക്കും ടൂർണമെന്റിൽ ഉടനീളം തലവേദന സൃഷ്ടിച്ചിരുന്നു താനും.

ഏഷ്യയിലെ ഏറ്റവും മികച്ച രണ്ടു സ്‌ട്രൈക്കർമാരുമായാണ് ജപ്പാൻ വന്നത്. കുനിഷിഗെ കമാമോട്ടോ, തെരുകി മിയാമോട്ടോ. മെക്സിക്കോ ഒളിമ്പിക്സിൽ ടോപ് സ്കോററായിരുന്നു കമാമോട്ടോ -- ആറു മത്സരങ്ങളിൽ ഏഴു ഗോൾ. മാത്രമല്ല, സാക്ഷാൽ പെലെ തിരഞ്ഞെടുത്ത ലോക ഫുട്ബോളിലെ ഏറ്റവും മികച്ച നാൽപ്പത് കളിക്കാരുടെ പട്ടികയിലും ഉണ്ടായിരുന്നു കമാമോട്ടോ.

1954 ലെ മനില ഏഷ്യാഡിലായിരിക്കണം ഇന്ത്യ ആദ്യമായി ജപ്പാനെ തോൽപ്പിച്ചത്

പക്ഷേ ചൂലാ ഫുട്ബോൾ സ്റ്റേഡിയത്തിൽ അരങ്ങേറിയ ഏഷ്യാഡ്‌ ഫുട്ബോൾ മത്സരത്തിൽ കമാമോട്ടോ എന്ന അതികായനെ അഞ്ചടി അഞ്ചിഞ്ചുകാരൻ കർമാർക്കർ ശരിക്കും പിടിച്ചുകെട്ടി. 'ഹൈബാളുകളുടെ ആശാനായിരുന്നു കമാമോട്ടോ. ഹെഡ്ഡറുകളുടെ രാജാവ്. എന്നാൽ അന്ന് എത്ര ഉയരത്തിൽ ചാടിയിട്ടും പന്തിൽ തലവെക്കാൻ കഴിയാതെ അസ്വസ്ഥനാകുന്ന കമാമോട്ടോയെയാണ് ഞങ്ങൾ കണ്ടത്. നിന്ന നിൽപ്പിൽ ഉയർന്നു ചാടിക്കൊണ്ടും ഡൈവ് ചെയ്തും കർമാർക്കർ ക്രോസ്സുകളുടെ ഗതി തിരിച്ചുവിട്ടതായിരുന്നു കാരണം. ഒരു ഘട്ടത്തിൽ സ്വന്തം നിസ്സഹായത കമാമോട്ടോയെ ക്രുദ്ധനാക്കി. കളി തീരുമ്പോഴേക്കും മാനസികമായി ആകെ തകർന്നുപോയിരുന്നു അയാൾ...'-- ആ ടീമിൽ സുധീറിനൊപ്പം കളിച്ച ശ്യാം ഥാപ്പയുടെ വാക്കുകൾ.

വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിലെ വീട്ടിൽവെച്ച് ആ നിമിഷങ്ങൾ ഓർത്തെടുത്തിട്ടുണ്ട് കർമാർക്കർ. 'ചില ദിവസങ്ങൾ അങ്ങനെയാണ്. ഒരു ശക്തിക്കും നമ്മെ തടയാനാവില്ല.'-- കർമാർക്കർ പറഞ്ഞു. 'ഗാലറികൾ മുഴുവൻ ഞങ്ങൾക്ക് എതിര്. ഏറ്റുമുട്ടുന്നതാകട്ടെ ഏഷ്യയിലെ ഏറ്റവും മുന്തിയ ടീമിനോടും. നഷ്ടപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല. ആദ്യ റൗണ്ടിൽ ഞങ്ങളെ തോൽപ്പിച്ച ടീമാണ് ജപ്പാൻ. അന്ന് കമാമോട്ടോയെ ശരിക്കും നിരീക്ഷിച്ചിരുന്നു. അയാളുടെ കളിയിലെ പഴുതുകൾ എന്തെന്ന് ശരിക്കും മനസ്സിലാക്കുകയും ചെയ്തിരുന്നു. പ്ലേഓഫിൽ അതെനിക്ക് ഗുണം ചെയ്തു…'

1954 ലെ മനില ഏഷ്യാഡിലായിരിക്കണം ഇന്ത്യ ആദ്യമായി ജപ്പാനെ തോൽപ്പിച്ചത്. രണ്ടു ഗോളടിച്ച മോയിൻ (എസ് കെ മോയിനുദ്ദീൻ) ആയിരുന്നു അന്നത്തെ 3 --- 2 വിജയത്തിലെ ഹീറോ. മൂന്നാം ഗോൾ ജോ ഡിസൂസയുടെ വക. 62 ലെ ജക്കാർത്ത ഗെയിംസിലും ഇന്ത്യ വിജയം ആവർത്തിച്ചു; പി കെ ബാനർജിയും ബൽറാമും നേടിയ ഗോളുകളിലൂടെ ( 2-0). പക്ഷേ ബാങ്കോക്കിൽ നടന്ന അടുത്ത ഏഷ്യാഡിൽ 1 ---2 ന് ജപ്പാനോട് തോൽക്കാനായിരുന്നു വിധി. ഇന്ത്യയുടെ ഒരേയൊരു ഗോളടിച്ചത് പി കെ ബാനർജി. 1970 ഏഷ്യാഡിന്റെ ആദ്യ ഘട്ടത്തിൽ ജപ്പാനോട് ഒരു ഗോളിന് കീഴടങ്ങിയെങ്കിലും ലൂസേഴ്‌സ് ഫൈനലിൽ ഇന്ത്യ കണക്കു തീർത്തു.

1966 ലെ മെർദേക്ക ടൂർണമെന്റിന്റെ ഗ്രൂപ്പ് മത്സരത്തിൽ ജപ്പാനെതിരെ ഇന്ത്യ നേടിയ 3 -1 വിജയം മറ്റൊരു തിളക്കമാർന്ന ഓർമ്മ. അശോക് ചാറ്റർജിയും (2) അരുമൈനായകവുമായിരുന്നു സ്കോറർമാർ. 68 ൽ അശോക് ചാറ്റർജിയുടെ ഒരേയൊരു ഗോളിന് വീണ്ടും ഇന്ത്യ ജപ്പാനെ കീഴടക്കി. മെർദേക്കയിൽ ജപ്പാനെതിരെ ഇന്ത്യയുടെ അവസാന വിജയം. 1976 ലെ ടൂർണമെന്റിൽ ജപ്പാനോടേറ്റ 1-5 തകർച്ചയിൽ നിന്ന് പിന്നീടൊരിക്കലും കരകയറാനായില്ല നമുക്ക്.

അതേ ജപ്പാൻ ഫിഫ റാങ്കിംഗിൽ ഇരുപത്തിമൂന്നാം സ്ഥാനത്താണിപ്പോൾ; ഇന്ത്യയാകട്ടെ നൂറ്റിആറാമതും.

logo
The Fourth
www.thefourthnews.in