''എന്റെ സ്വപ്‌നം ഇന്നലെ അവസാനിച്ചു''; വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റിയാനോ

''എന്റെ സ്വപ്‌നം ഇന്നലെ അവസാനിച്ചു''; വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റിയാനോ

'അത് ഒരു വലിയ സ്വപ്‌നമായിരുന്നു. പോര്‍ചുഗലിനായി ഒരു ലോകകപ്പ് നേടുകയെന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. കരിയറില്‍ നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഇതായിരുന്നു ഏറ്റവും വലിയ സ്വപ്നം'
Updated on
1 min read

ഖത്തറില്‍ നടക്കുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഫ്രിക്കന്‍ ടീമായ മൊറോക്കോയോടു തോറ്റു പുറത്തായതിനു പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വൈകാരിക കുറിപ്പിലാണ് താരം വിരമിക്കല്‍ സൂചന നല്‍കിയത്.

രാജ്യത്തിനായി ലോകകപ്പ് കിരീടം നേടുകയെന്നത് വലിയ സ്വപ്‌നമായിരുന്നുവെന്നും അതിനായി മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിച്ചില്ലെന്നും കുറിച്ച ക്രിസ്റ്റിയാനോ ഇതുവരെ നല്‍കിയ പിന്തുണകള്‍ക്കെല്ലാം നന്ദിയും പറഞ്ഞു.

''അത് ഒരു വലിയ സ്വപ്‌നമായിരുന്നു. പോര്‍ചുഗലിനായി ഒരു ലോകകപ്പ് നേടുകയെന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. കരിയറില്‍ നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഇതായിരുന്നു ഏറ്റവും വലിയ സ്വപ്നം. അതിനായി ഞാന്‍ പൊരുതി. ആത്മാര്‍ഥമായി തന്നെ പൊരുതി. 16 വര്‍ഷക്കാലയളവില്‍ അഞ്ചു ലോകകപ്പുകളിലായി ആ സ്വപ്‌നത്തിനു പിന്നാലെ പോയെങ്കിലും സാധിച്ചില്ല. നിരവധി ലോകോത്തര താരങ്ങള്‍ എനിക്കൊപ്പം പൊരുതി. പോര്‍ചുഗല്‍ ആരാധകര്‍ എല്ലാവരും നിസീമമായ പിന്തുണ നല്‍കി. എന്റെ സ്വപ്‌നത്തില്‍ നിന്നൊരിക്കലും ഞാന്‍ പിന്നോക്കം പോയിരുന്നില്ല. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്നലെ ആ സ്വപ്‌നങ്ങള്‍ എല്ലാം അവസാനിച്ചു.''- താരം കുറിച്ചു.

''പോര്‍ചുഗലിനോടുള്ള എന്റെ ആത്മസമര്‍പ്പണം ഒരിക്കലും അവസാനിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ആ സ്വപ്‌നം നിലനിന്നിടത്തോളം കാലം അതു സുന്ദരമായിരുന്നു. ഇനി ഒരു നല്ല ഉപദേശകനായിരിക്കും. ഓരോരുത്തരും അവവരവരുടെ നിഗമനങ്ങളില്‍ എത്തിച്ചേരട്ടെ''' ക്രിസ്റ്റിയാനോ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

ഇന്നലെ നടന്ന മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് പോര്‍ചുഗല്‍ തോറ്റത്. മത്സരത്തില്‍ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് മത്സരത്തിന്റെ 51-ാം മിനിറ്റില്‍ റൂബന്‍ നെവസിനു പകരക്കാരനായാണ് റൊണാള്‍ഡോ ഇറങ്ങിയത്. എന്നാല്‍ ഗോള്‍ നേടാനായില്ല.

logo
The Fourth
www.thefourthnews.in