കഷ്ടതയുടെ ഭൂതകാലത്തിൽ നിന്ന് രാജ്യത്തിന്റെ അഭിമാന താരത്തിലേക്ക്: വലെൻസിയ എന്ന ഇക്വഡോർ നായകന്റെ വീരചരിതം
RODRIGO BUENDIA

കഷ്ടതയുടെ ഭൂതകാലത്തിൽ നിന്ന് രാജ്യത്തിന്റെ അഭിമാന താരത്തിലേക്ക്: വലെൻസിയ എന്ന ഇക്വഡോർ നായകന്റെ വീരചരിതം

കാശില്ലാത്തതിന്റെ പേരിൽ കിടക്കാൻ ഒരു ഇടം ലഭിക്കാതിരുന്ന അദ്ദേഹത്തിന് ക്ലബ് കെട്ടിടത്തിനോട് ചേർന്നുള്ള തകർന്ന ഒരു ലോഡ്ജ് മുറിയാണ് സംരക്ഷിച്ചത്
Updated on
2 min read

ആരാധകരുടെ നാല് വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഇക്വഡോര്‍ ഗോൾ നേടുന്നു. എന്നർ വലെൻസിയ നേടിയ ആ ഗോൾ നിലനിന്നില്ല, പിന്നീട് പതിനാലാം മിനുട്ടിൽ വലെൻസിയയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കൊണ്ട് വലെൻസിയ എന്ന നായകൻ ഇക്വഡോറിനെ മുന്നിൽ നിന്ന് നയിച്ചു. പിന്നീട് 31 ആം മിനിട്ടിൽ ഒരു തകർപ്പൻ ഹെഡറിലൂടെ വലെൻസിയ വീണ്ടും ഖത്തർ ആരാധകരുടെ ചങ്ക് തകർത്തു.

ഇക്വഡോര്‍ എന്ന ലാറ്റിൻ അമേരിക്കൻ പോരാളികളുടെ സേനാനായകനാകും മുൻപ് എന്നർ വലെൻസിയ എന്ന ഇരുപത്തിമൂന്നുകാരന് ദുരന്തങ്ങളുടെ ഒരു ഭൂതകാലം കൂടിയുണ്ട്. ആഫ്രിക്കൻ ബാല്യങ്ങളിലെ പട്ടിണിയിലും അരക്ഷിതാവസ്ഥയിലും തുടങ്ങിയ കരിയർ, നാശത്തിന്റെ വക്കിൽ നിന്നാണ് അദ്ദേഹം കെട്ടിപ്പടുത്തത്.

എസ്‌മെറാള്‍ഡസ്‌ പ്രവിശ്യയിൽ ആയിരുന്നു വലെൻസിയയുടെ ജനനം. കുഞ്ഞുന്നാളിലേ കളിയിൽ മികവ് കാട്ടിയിരുന്ന വലെൻസിയ പത്തൊൻമ്പതാം വയസ്സിലാണ് ആദ്യ ക്ലബായ എമെലെകിന്റെ അക്കാഡമിയിൽ എത്തുന്നത്. കഷ്ടത നിറഞ്ഞ ജീവിതത്തിന് ഒരു മാറ്റമാണ് ആ യാത്രക്ക് അവനെ തയ്യാറാക്കിയത്. എന്നാൽ അവിടെയും അദ്ദേഹത്തെ കാത്തിരുന്നത് തിരിച്ചടികളാണ്. കാശില്ലാത്തതിന്റെ പേരിൽ കിടക്കാൻ ഒരു ഇടം ലഭിക്കാതിരുന്ന അദ്ദേഹത്തിന് ക്ലബ് കെട്ടിടത്തിനോട് ചേർന്നുള്ള തകർന്ന ഒരു ലോഡ്ജ് മുറിയാണ് സംരക്ഷിച്ചത്. അപ്പോഴും ഒരു നേരത്തെ ആഹാരം അവൻ അന്യം നിന്നു. അവിടന്നാണ് അവന്റെ പട പൊരുത്തൽ ആരംഭിക്കുന്നത്. 2008ൽ എമെലെകിന്റെ യൂത്ത് അക്കാഡമിയിൽ എത്തിയ വലെൻസിയ രണ്ട വർഷങ്ങൾക്കപ്പുറം സീനിയർ ടീമിലേക്ക് എത്തി. മൂന്ന് വർഷം അവിടെ തുടർന്ന അദ്ദേഹം പിന്നീട് മെക്സിക്കൻ ലീഗിൽ തന്റെ കഴിവ് തെളിയിച്ചു.

ഇതിനിടയിൽ 2012ൽ ആദ്യ ദേശീയ ടീമിലേക്ക് വിളി എത്തിയ വലെൻസിയ ബ്രസീലിൽ നടന്ന ലോകകപ്പിൽ തന്റെ വരവ് അറിയിച്ചത്. ആദ്യ റൗണ്ടിൽ ഇക്വഡോര്‍ പുറത്തായെങ്കിലും മൂന്ന് ഗോളുമായി തിളങ്ങിയ വലെൻസിയയെ ലോകം ശ്രദ്ധിച്ചു. ലോകത്തെ ഏറ്റവും മികച്ച ലീഗുകളിലൊന്നായ ഇംഗ്ലീഷ് പ്രീമിയർ ലീഗുകളിലെ തന്നെ ടീമുകളുടെ നോട്ടം വലെൻസിയയിലേക്കെത്തി.

എല്ലാം ശരിയായി വരുമ്പോഴാണ് വിവാഹ മോചിതയായ ഭാര്യയ്ക്ക് ജീവനാംശം നൽകാത്തതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ പരാതി ഉയരുന്നത്. ദേശീയ ടീമിനായി കളിച്ച് കൊണ്ടിരിക്കെ അറസ്റ്റ് ചെയ്യാൻ പോലീസ് സ്റ്റേഡിയത്തിൽ എത്തിയപ്പോൾ പരുക്ക് അഭിനയിച്ചാണ് അന്ന് വലെൻസിയ തൽക്കാലത്തേക്ക് രക്ഷപ്പെടുന്നത്. പിന്നീട് കേസൊക്കെ പരിഹരിച്ച് ദേശീയ ടീമിലേക്കെത്തിയ വലെൻസിയയെ വിധി വെറുതെ വിടാൻ തയ്യാറായിരുന്നില്ല.

2020, പ്രീമിയർ ലീഗ് വിട്ട് തുർക്കിഷ് ക്ലബായ ഫെനർബാഷെയിൽ ചേർന്ന ദിവസമായിരുന്നു അന്ന്. വാലെൻസിയ ക്ലബ്ബിൽ ചേർന്നത് അറിയിച്ച വാർത്ത വന്നതിന് പിന്നാലെയാണ് തന്റെ അനിയത്തിയെ ആയുധമേന്തിയ ഒരു സംഘം തട്ടികൊണ്ട് പോയ വാർത്തയും വന്നത്. പിന്നീട് അപകടമൊന്നുമില്ലാതെ അനിയത്തിയെ സംഘം മോചിപ്പിക്കുകയായിരുന്നു.

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടിയ ബാല്യ യൗവനങ്ങൾക്ക് ശേഷം വലെൻസിയ എന്ന ഇക്വഡോറിന്റെ 13-ാം നമ്പറുകാരൻ ഇന്ന് രാജ്യത്തിൻറെ ഹീറോയാണ്. വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ടീമിന് രണ്ട്‌ ഗോളുകളിലൂടെ ആത്മവിശ്വാസം പകർന്ന പടത്തലവൻ.

logo
The Fourth
www.thefourthnews.in