ഇറാന്‍ കീഴടക്കാന്‍ യുഎസ്; ഇംഗ്ലണ്ടിന് വെല്‍ഷ് വെല്ലുവിളി

ഇറാന്‍ കീഴടക്കാന്‍ യുഎസ്; ഇംഗ്ലണ്ടിന് വെല്‍ഷ് വെല്ലുവിളി

ഏഴു ഗോളുകള്‍ക്ക് തോറ്റാല്‍ അല്ലാതെ പുറത്തേക്കു പോകേണ്ടി വരാത്തതിനാല്‍ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് ഉറപ്പിച്ചുവെന്നു പറയാനാകുന്നത് ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ മാത്രമാണ്.
Published on

കളിക്കപ്പുറമുള്ള രാഷ്ട്രീയം കാര്യമാകുന്ന രണ്ടു മത്സരങ്ങള്‍ക്കാണ് ഇന്ന് ഖത്തര്‍ ലോകകപ്പ് വേദിയാകുക. ഗ്രൂപ്പ് ബിയില്‍ഇന്നു രാത്രി 12:30-ന് നടക്കുന്ന രണ്ടു മത്സരങ്ങളും ലോകശ്രദ്ധനേടുകയാണ്. ഏറ്റുമുട്ടുന്നവര്‍ നിസാരക്കാരല്ല. അല്‍റയാന്‍ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടും വെയില്‍സും കൊമ്പുകോര്‍ക്കുമ്പോള്‍ അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ ഇറാനും യുഎസും തമ്മിലാണ് മത്സരം.

നിലവില്‍ നാലു പോയിന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. മൂന്നു പോയിന്റുമായി ഇറാന്‍ രണ്ടാമതും രണ്ടു പോയിന്റുമായി യുഎസ് മൂന്നാമതുമുണ്ട്. ഒരു പോയിന്റ് മാത്രമുള്ള വെയില്‍സ് അവസാന സ്ഥാനത്താണ്.

ഇന്ന് ഏഴു ഗോളുകള്‍ക്ക് തോറ്റാല്‍ അല്ലാതെ പുറത്തേക്കു പോകേണ്ടി വരാത്തതിനാല്‍ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് ഉറപ്പിച്ചുവെന്നു പറയാനാകുന്നത് ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ മാത്രമാണ്. മറ്റു മൂന്നുപേര്‍ക്കും തുല്യ അവസരമാണുള്ളത്. ഇംഗ്ലണ്ടിനെ തോല്‍പിക്കുകയും ഇറാന്‍-യുഎസ് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്താല്‍ വെയ്ല്‍സിന് അവസാന 16-ാല്‍ കടക്കാം.

എന്നാല്‍ യുഎസ്-ഇറാന്‍ മത്സരത്തിന് സമനില അല്ലാതൊരു ഫലമുണ്ടായാല്‍ അതില്‍ തോല്‍ക്കുന്ന ടീമും വെയില്‍സും പുറത്താകും. അതുകൊണ്ടു തന്നെ ഏറ്റവും ആവേശപ്പോരാട്ടം യുഎസും ഇറാനും തമ്മിലായിരിക്കും. ഇരുടീമുകളും കളത്തിലിറങ്ങും മുമ്പേ തന്നെ വിവാദങ്ങളും ഉയര്‍ന്നു തുടങ്ങിക്കഴിഞ്ഞു.

അമേരിക്കന്‍ ടീം തങ്ങളുടെ ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ ഫിഫയ്ക്കു പരാതി നല്‍കിയതാണ് പുതിയ വിവാദം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ടീം പതാകയില്‍ ദേശീയ ചിഹ്നം ഇല്ലാത്തതാണ് ഇറാനെ ചൊടിപ്പിച്ചത്.

നാലു പതിറ്റാണ്ടായി തുടരുന്ന ശീതയുദ്ധത്തിനിടയില്‍ ഇതിനു മുമ്പ് ഒരിക്കല്‍ മാത്രമാണ് ഇരുടീമുകളും ലോകകപ്പ് വേരദിയില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. 1998-ലായിരുന്നു അത്. അന്ന് 2-1 എന്ന സ്‌കോറിന് ഇറാനായിരുന്നു ജയം. അതിനു പകരം ചോദിക്കാന്‍ യുഎസ് കച്ചമുറുക്കുമ്പോള്‍ അതേ പ്രകടനം ആവര്‍ത്തിക്കാനാണ് ഇറാന്റെ ശ്രമം.

യുകെയുടെ ഭാഗമാണെങ്കിലും സാംസ്‌കാരിക ബന്ധങ്ങളില്‍ വൈരുദ്ധ്യം സൂക്ഷിക്കുന്ന ഇംഗ്ലണ്ടും വെയില്‍സും തമ്മിലുള്ള മത്സരവും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ ഗോള്‍വര്‍ഷവുമായി തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം മത്സരത്തില്‍ യുഎസിനോട് സമനിലയില്‍ കുരുങ്ങിയത് തിരിച്ചടിയായിരുന്നു. വിജയവഴിയില്‍ തിരിച്ചെത്താനാണ് ഗാരെത് സൗത്‌ഗേറ്റ് ശിഷ്യമാരും ശ്രമിക്കുന്നത്.

മറുവശത്ത് നീണ്ട ഇടവേളയ്ക്കു ശേഷം ലോകകപ്പിന് എത്തിയ വെയില്‍സിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ആദ്യ മത്സരത്തില്‍ യുഎസിനോടു സമനില വഴങ്ങിയ അവര്‍ രണ്ടാം മത്സരത്തില്‍ ഇറാനോടു ദയനീയ പരാജയം ഏറ്റുവാങ്ങി. ഏറെക്കുറേ ടൂര്‍ണമെന്റിനു പുറത്തായിക്കഴിഞ്ഞ അവര്‍ ആശ്വാസ ജയമെങ്കിലും തേടിയണ് ഇന്നിറങ്ങുന്നത്.

logo
The Fourth
www.thefourthnews.in