രണ്ടാം പാദത്തിലും ലിവര്‍പൂളിനെ വീഴ്ത്തി; റയൽ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ

രണ്ടാം പാദത്തിലും ലിവര്‍പൂളിനെ വീഴ്ത്തി; റയൽ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ

ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ 5-2 ന്റെ മുന്‍തൂക്കത്തോടെയാണ് നിലവിലെ ചാമ്പ്യന്മാര്‍ കളത്തിലിറങ്ങിയത്
Updated on
1 min read

സാന്‌റിയാഗോ ബെര്‍ണബ്യൂവില്‍ അദ്ഭുതങ്ങളൊന്നും നടന്നില്ല. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലിവര്‍പൂളിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് യുവേഫാ ചാമ്പ്യന്‍സ് ലീഗിന്‌റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ സ്വന്തം തട്ടകത്തില്‍ കാലടറിവീണ ലിവര്‍പൂളിന് ബെര്‍ണബ്യൂവിലും മാഡ്രിഡിന്റെ പോരാട്ട വീര്യത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പാദ മത്സരത്തില്‍ ലിവര്‍പൂളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്ത റയല്‍ മാഡ്രിഡ് 6-2 എന്ന അഗ്രഗേറ്റ് സ്‌കോറിനാണ് അവസാന എട്ടില്‍ ഇടം പിടിച്ചത്.

ആദ്യ പാദത്തില്‍ ലിവര്‍പൂളിന്റെ സ്വന്തം കളിമുറ്റമായ ആന്‍ഫീല്‍ഡില്‍ 5-2 ന് വീഴ്ത്തി ആധികാരികമായ ജയത്തോടെയാണ് മാഡ്രിഡ് ബെര്‍ണബ്യൂവില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ അവിടെയും ലിവര്‍പൂളിന്റെ മടങ്ങിവരവ് കാത്തിരിക്കുകയായിരുന്ന ആരാധകര്‍. മുന്‍പ് മെസിയുടെ ബാഴ്സയ്ക്കെതിരെ ആദ്യപാദത്തില്‍ തോറ്റ ലിവര്‍പൂള്‍ രണ്ടാം പാദത്തില്‍ നടത്തിയ മുന്നേറ്റം ആരും അത്ര പെട്ടന്ന് മറക്കാന്‍ സാധ്യതയില്ല. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ റയൽ, ലിവര്‍പൂളിന് അതിനുള്ള ഒരു അവസരവും ഇത്തവണ നല്‍കിയില്ല.

മുന്‍പ് മെസിയുടെ ബാഴ്‌സയ്‌ക്കെതിരെ ആദ്യപാദത്തില്‍ തോറ്റ ലിവര്‍പൂള്‍ രണ്ടാം പാദത്തില്‍ നടത്തിയ മുന്നേറ്റം ആരും അത്രപെട്ടന്ന് മറക്കാന്‍ സാധ്യതയില്ല

രണ്ടാം പാദത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. തിബോട്ട് കോര്‍ട്ടിസും അലിസണ്‍ ബെക്കറും ഇരുവശത്തും വലകള്‍ക്ക് മുന്നില്‍ തുല്യ ശക്തികളായി നിലയുറപ്പിച്ചതോടെ ആദ്യ പകുതി ഗോള്‍രഹിതമായി പിരിഞ്ഞു. രണ്ടാം പകുതിയില്‍ മുഴുവന്‍ ആധിപത്യം പുലര്‍ത്തിയത് റയല്‍ മാഡ്രിഡ് ആയിരുന്നു. ഫെഡറിക്കോ വാല്‍വര്‍ഡേ ഹെഡ് ചെയ്ത പന്ത് ക്രോസ്ബാറിന് തൊട്ട് മുകളിലൂടെയാണ് കടന്നു പോയത്. 78ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റില്‍ തുറന്ന പോസ്റ്റിലേക്ക് നിറയൊഴിക്കും തൊട്ട് മുന്‍പ് ബെന്‍സേമയും ഒരു അവസരം നഷ്ടപ്പെടുത്തിയിരുന്നു. തന്റെ അവസാന എട്ട് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് സ്റ്റേജ് മത്സരങ്ങളില്‍ നിന്ന് ബെന്‍സേമ 13 ഗോളുകള്‍ നേടിയിട്ടുണ്ട്.

ആന്‍ഫീല്‍ഡിലെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം തിരിച്ചടിക്കാനിറങ്ങിയ ലിവര്‍പൂളിന്റെ മുന്നേറ്റ നിരയിലുണ്ടായിരുന്ന മുഹമ്മദ് സാലാ, ഡിയോഗോ ജോട്ട, ഡാര്‍വിന്‍ നൂനെസ് തുടങ്ങിയവര്‍ ആക്രമിച്ച് കളിച്ചെങ്കിലും ഫലമുണ്ടായില്ല. എഡര്‍ മിലിറ്റാവോയുടെ പന്ത് തട്ടിയെടുത്ത സാലാ ആറാം മിനുറ്റില്‍ ലിവര്‍പൂളിനായുള്ള ഗോളിന് വഴിയൊരുക്കിയെങ്കിലും താഴ്ന്ന് പോയ ഷോട്ടിന് കോര്‍ട്ടിസിനെ മറികടന്ന് വല കുലുക്കാന്‍ കഴിഞ്ഞില്ല. നൂനെസിന്റെയും ഗാക്‌പോയുടെയും ഷോട്ടുകള്‍ തടുത്ത് കോര്‍ട്ടിസ് നിരവധി സേവുകള്‍ നടത്തി.

logo
The Fourth
www.thefourthnews.in