ഖത്തറിലെ ലോകകപ്പിന് എത്ര മനുഷ്യജീവിതങ്ങളുടെ വിലയുണ്ട്?

ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്ന ആറായിരത്തി അഞ്ഞൂറിലധികം വിദേശ തൊഴിലാളികള്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നാണ് ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്

ഖത്തര്‍ ലോകകപ്പിന് ശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം. അറബ് നാട്ടില്‍ ആദ്യമായെത്തിയ കാല്‍പന്ത് മാമാങ്കത്തെ അദ്ഭുതക്കാഴ്ചകളൊരുക്കിയാണ് ഖത്തര്‍ വരവേല്‍ക്കുന്നത്. ദോഹ നഗരത്തില്‍ തയ്യാറാക്കിയത് എട്ട് സ്റ്റേഡിയങ്ങള്‍. 229 ബില്യണ്‍ ഡോളറാണ് ലോകകപ്പ് സംഘാടനത്തിനായി ഖത്തര്‍ ഇതുവരെ ചെലവഴിച്ചത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുക. എന്നാല്‍, ഖത്തറിലെ ലോകകപ്പിന് എത്ര മനുഷ്യജീവിതങ്ങളുടെ വിലയുണ്ട്?

2010ലാണ് 2022ലെ ലോകകപ്പ് വേദിയായി ഖത്തറിനെ തിരഞ്ഞെടുക്കുന്നത്. തൊട്ടടുത്ത വര്‍ഷം മുതല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഖത്തറിലെത്തിയത്. അന്നുമുതല്‍, തൊഴിലാളികളുടെ തൊഴില്‍-ജീവിത സാഹചര്യങ്ങള്‍ സംബന്ധിച്ച ആക്ഷേപങ്ങളും ആശങ്കകളും ഉയര്‍ന്നുകേള്‍ക്കുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോഴും ഫിഫയും ഖത്തറും മൗനം പാലിച്ചു. എന്നാല്‍ തൊഴിലാളികളുടെ മരണം ഉള്‍പ്പെടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരുന്നു.

ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്ന ആറായിരത്തി അഞ്ഞൂറിലധികം വിദേശ തൊഴിലാളികള്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നാണ് ദി ഗാര്‍ഡിയന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഏതാനും വര്‍ഷമായി വിവിധ മനുഷ്യാവകാശ, ഫുട്‌ബോള്‍ സംഘടനകള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഗാര്‍ഡിയന്റെ കണക്ക്. ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ബം?ഗ്ലാദേശ്, ശ്രീലങ്ക ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു തൊഴിലാളികള്‍. അതേസമയം, 2010ല്‍ ലോകകപ്പിന് അനുമതി ലഭിച്ചശേഷം വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 40 പേര്‍ മാത്രമാണ് മരിച്ചതെന്നാണ് ലോകകപ്പിന്റെ ചുമതലയുള്ള ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ കണക്കുകള്‍. ഇവരില്‍ മൂന്നുപേര്‍ മാത്രമാണ് സ്റ്റേഡിയം നിര്‍മാണത്തിനിടെ മരിച്ചതെന്നുമാണ് കമ്മിറ്റി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ വിശദീകരണം.

മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളും വിമര്‍ശനങ്ങളും വര്‍ധിച്ചതോടെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഫെയര്‍ സ്‌ക്വയര്‍ പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ പേ അപ്പ് ഫിഫ ക്യാംപെയ്‌നുമായി രംഗത്തെത്തിയിരുന്നു. തൊഴിലാളി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ആവശ്യം. ബെല്‍ജിയം, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി, ഡച്ച്, അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ക്യാംപെയ്‌ന് പിന്തുണയുമായെത്തിയിരുന്നു. എന്നാല്‍, നിര്‍ദേശം ഫിഫ ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇനിയും ഏറെ പോകാനുണ്ടെന്നും വിദേശ തൊഴിലാളികളുടെ സുരക്ഷ ഉള്‍പ്പെടെ കാര്യങ്ങളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടെ പാലിക്കാനുണ്ടെന്നുമാണ് ഫിഫയുടെ പ്രതികരണം. ഖത്തറില്‍ വിസ്മയക്കാഴ്ചയൊരുക്കാന്‍ ജീവന്‍ വെടിഞ്ഞവരുടെ നീതി വൈകുമെന്ന് സാരം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in