യുവേഫ നേഷന്‍സ്‌ ലീഗ്: ആദ്യ സെമിയിൽ നെതർലൻഡ്സ്, ക്രൊയേഷ്യ പോരാട്ടം

യുവേഫ നേഷന്‍സ്‌ ലീഗ്: ആദ്യ സെമിയിൽ നെതർലൻഡ്സ്, ക്രൊയേഷ്യ പോരാട്ടം

നാളെ രാത്രി രണ്ടാം സെമി ഫൈനലില്‍ സ്‌പെയിന് ഇറ്റലിയാണ് എതിരാളികള്‍
Updated on
1 min read

യുവേഫ നേഷന്‍സ്‌ ലീഗ് സെമി ഫൈനല്‍ പോരാട്ടത്തിന് ഇന്ന് തുടക്കം. ബുധനാഴ്ച പുലർച്ചെ 12.15 ന് നടക്കുന്ന ആദ്യ സെമിയില്‍ നെതര്‍ലന്‍ഡ്‌സ് ക്രൊയേഷ്യയെ നേരിടും. ഖത്തര്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യയോട് ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ മത്സരം സ്വന്തം തട്ടകത്തിലാണെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഓറഞ്ച് പട.

ഇരുഭാഗത്തും മികച്ച കളിക്കാരുടെ നിരയുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ക്രൊയേഷ്യയെ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് നയിച്ച സ്ലാട്‌കോ ഡാലിച്ചിന്റെ പരിശീലന മികവ് ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ക്രൊയേഷ്യ ആദ്യമായാണ് യുവേഫ നാഷന്‍സ് ലീഗ് കളിക്കുന്നത്. ഇത് ലൂക്കാ മോഡ്രിച്ച് അടക്കമുള്ള അവരുടെ സുവര്‍ണ തലമുറയ്ക്ക് ഒരു അന്താരാഷ്ട്ര കിരീടം നേടാനുള്ള അവസാന അവസരമാകും.

ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ഓസ്ട്രിയ എന്നിവരെ മറികടന്നാണ് ക്രൊയേഷ്യ ഗ്രൂപ്പ് എയില്‍ നിന്ന് അവസാന നാലിലേക്ക് എത്തിയത്. ഓസ്ട്രിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ മാത്രമായിരുന്നു അവരുടെ തോല്‍വി. ഡാലിച്ചിന് പരിശീലനത്തിൽ അവസാന 15 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ക്രൊയേഷ്യ തോറ്റത്.

1988 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ശേഷമുള്ള നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ അന്താരാഷ്ട്ര കിരീടമായിരിക്കും ഇത്

2018-19 സീസണില്‍ കിരീടത്തിനടുത്തെത്തിയ നെതര്‍ലന്‍ഡ്‌സിന് ഫൈനലില്‍ പോര്‍ച്ചുഗലിനോട് പരാജയപ്പെട്ട് നിരാശരായി മടങ്ങേണ്ടി വന്നു. റൊണാള്‍ഡ് കോമാന്റെ കീഴില്‍ ടീം ഇത്തവണ കപ്പില്‍ മുത്തമിടുകയാണെങ്കില്‍, 1988 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ശേഷമുള്ള നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ അന്താരാഷ്ട്ര കിരീടമായിരിക്കും ഇത്. ബെല്‍ജിയം, പോളണ്ട്, വെയില്‍സ് എന്നിവർക്കെതിരായ ആറ് കളികളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഓറഞ്ച് പടയുടെ സെമിപ്രവേശം.

ഇരു ടീമുകളും ഇതിന് മുന്‍പ് രണ്ട് തവണ മാത്രമാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. അതില്‍ ഒരു തവണ ക്രൊയേഷ്യയും മറ്റൊന്നില്‍ നെതര്‍ലന്‍ഡ്സും ജയിച്ചു. 1998 ലോകകപ്പിലായിരുന്നു ആദ്യ മത്സരം അതില്‍ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ മൂന്നാമതെത്തി. പിന്നീടുള്ള ഏറ്റുമുട്ടല്‍ 2008 ല്‍ ആയിരുന്നു. ആ സൗഹൃദ മത്സരത്തില്‍ ജയം ഓറഞ്ചിനൊപ്പമായിരുന്നു. നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ സ്‌പെയിന് ഇറ്റലിയാണ് എതിരാളികള്‍.

logo
The Fourth
www.thefourthnews.in