വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ജര്‍മനി പുറത്ത്, ചരിത്രം കുറിച്ച് മൊറോക്കോ

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ജര്‍മനി പുറത്ത്, ചരിത്രം കുറിച്ച് മൊറോക്കോ

ചരിത്രത്തിലാദ്യമായാണ് ജര്‍മനി നോക്കൗട്ട് കാണാതെ ലോകകപ്പില്‍ നിന്നു പുറത്താകുന്നത്. അതേസമയം നടാടെയാണ് മൊറോക്കോയുടെ നോക്കൗട്ട് പ്രവേശനം
Updated on
1 min read

ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ജര്‍മനി നോക്കൗട്ട് കാണാതെ പുറത്ത്. ഇന്നു നടന്ന നിര്‍ണായക മത്സരത്തില്‍ ദക്ഷിണ കൊറിയയോട് വഴങ്ങിയ സമനിലയാണ് അവരെ പുറത്തേക്ക് നയിച്ചത്. അതേസമയം ശക്തരായ കൊളംബിയയെ അട്ടിമറിച്ച് മൊറോക്കോ ജര്‍മനിയെ മറികടന്ന് പ്രീക്വാര്‍ട്ടറിലെത്തി ചരിത്രം സൃഷ്ടിച്ചു.

തങ്ങളുടെ ചരിത്രത്തിലാദ്യമായാണ് ജര്‍മനി നോക്കൗട്ട് കാണാതെ ലോകകപ്പില്‍ നിന്നു പുറത്താകുന്നത്. ഇന്ന് മൊറോക്കോ നേടുന്ന മത്സരഫലത്തെക്കാള്‍ മികച്ച ഫലം ലഭിച്ചാല്‍ മാത്രമേ ജര്‍മനിക്ക് മുന്നേറാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ കൊറിയ ജര്‍മനിയെ ഞെട്ടിച്ചു.

ചോ സോ ഹ്യുനിന്റെ ഗോളില്‍ കൊറിയ മുന്നിലെത്തി. തുടക്കത്തിലേയേറ്റ തിരിച്ചടിയില്‍ നിന്നു കകരകയറാന്‍ ജര്‍മനി കണഞ്ഞു ശ്രമിച്ചെങ്കിലു 42-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ആദ്യപകുതി അവസാനിക്കും മുമ്പ് അലക്‌സാന്‍ഡ്ര പോപ്പ് നേടിയ ഗോളില്‍ ജര്‍മനി ഒപ്പമെത്തി.

രണ്ടാം പകുതിയില്‍ പോപ്പ് വീണ്ടും സ്‌കോര്‍ ചെയ്ത് ജര്‍മനിയെ മുന്നിലെത്തിച്ചു. എന്നാല്‍ റഫറി ഓഫ് സൈഡ് വിളിച്ചതോടെ അവരുടെ ആഘോഷം കെട്ടു. പിന്നീട് വിജയഗോളിനു വേണ്ടി ജര്‍മന്‍ ടീം കിണഞ്ഞു പൊരുതിയെങ്കിലും കൊറിയന്‍ പ്രതിരോധം വഴങ്ങിയില്ല.

അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മൊറോക്കോ തകര്‍പ്പന്‍ പ്രകടനവുമായി വിലപ്പെട്ട മൂന്നു പോയിന്റ് കരസ്ഥമാക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ജര്‍മനിയോടു ആറു ഗോളുകള്‍ക്കു തകര്‍ന്ന ശേഷം ഗംഭീര തിരിച്ചുവരവാണ് അവര്‍ ടൂര്‍ണമെന്റില്‍ നടത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണ കൊറിയയെ വീഴ്ത്തിയ മെറോക്കോ ഇക്കുറി കൊളംബിയയെ തോല്‍പിച്ചാണ് ചരിത്രത്തിലാദ്യമായി നോക്കൗട്ടില്‍ കടന്നത്.

ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ അനീസ ലാമാരിയാണ് അവരുടെ വിജയഗോള്‍ നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് മൊറോക്കോ പ്രീക്വാര്‍ട്ടറില്‍ കടന്നത്. കൊളംബിയയ്ക്കും ആറുപോയിന്റാണുള്ളതെങ്കിലും ഗോള്‍ശരാശരിയില്‍ അവര്‍ ഗ്രൂപ്പ് ജേതാക്കളായി. നാലു പോയിന്റ് മാത്രമുള്ള ജര്‍മനിക്ക് മൂന്നാമതെത്താനേ കഴിഞ്ഞുള്ളു.

logo
The Fourth
www.thefourthnews.in