ജിയോ, എയര്‍ടെല്‍, വിഐ, ഇന്ത്യയിലെ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചതെന്തിന്?

ജിയോ, എയര്‍ടെല്‍, വിഐ, ഇന്ത്യയിലെ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചതെന്തിന്?

റിയലയന്‍സ് ജിയോ ആണ് ആദ്യം താരിഫ് വര്‍ധന പ്രഖ്യാപിച്ചത്. പിന്നാലെ ഭാരതി എയര്‍ടെല്ലും, വോഡഫോണ്‍ ഐഡിയ (വി ഐ)യും നിരക്ക് വര്‍ധന പ്രഖ്യാപിച്ചു
Updated on
2 min read

മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടിയ ടെലികോം കമ്പനികളുടെ നടപടി വലിയ ചര്‍ച്ചകള്‍ക്കാണ് രാജ്യത്ത് വഴിവച്ചിരിക്കുന്നത്. രണ്ടര വര്‍ഷത്തിനു ശേഷം വിവിധ ടെലികോം കമ്പനികള്‍ നടത്തിയ നിരക്ക് വര്‍ധന ഏറെ ഉയര്‍ന്നതാണ് എന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. റിയലയന്‍സ് ജിയോ ആണ് ആദ്യം താരിഫ് വര്‍ധന പ്രഖ്യാപിച്ചത്. പിന്നാലെ ഭാരതി എയര്‍ടെല്ലും, വോഡഫോണ്‍ ഐഡിയ (വി ഐ)യും നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. റിലയന്‍സ് ജിയോ 12 മുതല്‍ 27 ശതമാനം വരെയും എയര്‍ടെല്‍ 11-21 ശതമാനം വരെയുമാണ് മൊബൈല്‍ താരിഫുകള്‍ കൂട്ടിയത്.

Summary

ആരോഗ്യകരമായ തങ്ങളുടെ വ്യവസായത്തിന് നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് കമ്പനികളുടെ പ്രതികരണം

നിരക്ക് വര്‍ധനയും എആര്‍പിയുവും

ഇന്ത്യയിലെ ടെലികോം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരതയുള്ള ബിസിനസ് മോഡല്‍ തുടരാന്‍ വേണ്ടിയാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നാണ് എയര്‍ട്ടലിന്റെ വിശദീകരണം. ജിയോയും എയര്‍ടെല്ലും തങ്ങളുടെ 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആരോഗ്യകരമായ തങ്ങളുടെ വ്യവസായത്തിന് നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് ഭാരതി എയര്‍ടെല്‍ നല്‍കുന്ന വിശദീകരണം. ഉപഭോക്താവില്‍ നിന്നും കമ്പനിക്ക് ലഭിക്കേണ്ട ശരാശരി വരുമാനം (എആര്‍പിയു) 300 രൂപയില്‍ അധികമാക്കേണ്ട സാഹചര്യമാണ് കമ്പനി നേരിടുന്നത് എന്നും എയര്‍ട്ടെല്‍ ചൂണ്ടിക്കാട്ടുന്നു. 2023 ലെ കണക്കുകള്‍ പ്രകാരം എയര്‍ ടെല്ലിന്റെ എആര്‍പിയു 209 രൂപയാണ്. റിലയന്‍സ് ജിയോയുടേത് ഇത് 181.70 രൂപയും വിഐയുടേത് 146 രൂപയുമാണ്.

ജിയോ, എയര്‍ടെല്‍, വിഐ, ഇന്ത്യയിലെ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചതെന്തിന്?
മൊബൈൽ റീചാർജ് ഇനി കൈപൊള്ളും; നിരക്ക് കുത്തനെ കൂട്ടി എയർടെലും ജിയോയും

കമ്പനികളുടെ നിലനില്‍പ്പിനെ കൂടി ബാധിക്കുന്ന സാഹചര്യമാണ് ഇപ്പോഴത്തെ നടപടികള്‍ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എയര്‍ടെല്ലിനെ സംബന്ധിച്ചിടത്തോളം, അതിന്റെ എആര്‍പിയു 2026 സാമ്പത്തിക വര്‍ഷത്തില്‍ 280 രൂപയിലും അടുത്ത (2027) സാമ്പത്തിക വര്‍ഷത്തോടെ 300 രൂപയിലും സ്ഥിരത കൈവരിക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2016 ല്‍ ജിയോയുടെ കടന്നുവരവോടെയാണ് രാജ്യത്ത് മൊബൈല്‍ ഡാറ്റ വിലകുറഞ്ഞു ലഭിക്കുന്ന നിലയുണ്ടായത്. 4 ജി സര്‍വീസോടെ വിപണിയിലെത്തിയ ജിയോ ഒരു വര്‍ഷത്തോളം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഡാറ്റ നല്‍കിക്കൊണ്ടായിരുന്നു വിപണി കീഴടക്കിയത്. പിന്നീട് നിരക്ക് ഏര്‍പ്പെടുത്തിയെങ്കിലും വിപണിയിലെ മറ്റ് കമ്പനികളേക്കാള്‍ കുറഞ്ഞ നിരക്കായിരുന്നു ജിയോ ഈടാക്കിയത്. ഇതോടെ ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റ സര്‍വീസുകള്‍ ലഭിക്കുന്ന രാജ്യം എന്ന നിലയിലേക്കും ഇന്ത്യമാറി. രാജ്യത്തെ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ധനയ്ക്കും ഓണ്‍ലൈന്‍ സര്‍വീസുകളുടെ വളര്‍ച്ചയ്ക്കും കൂടിയായിരുന്നു ഈ സാഹചര്യം വഴിയൊരുക്കിയത്.

എന്നാല്‍, ക്രമാനുഗതമായ ഒരു നിരക്ക് വര്‍ധനയക്കാണ് ഇപ്പോള്‍ ടെലികോം കമ്പനികള്‍ തയ്യാറായിരിക്കുന്നത് എന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത്തവണ നിരക്ക് വര്‍ധന ആദ്യം പ്രഖ്യാപിച്ചത് റിലയന്‍സ് ജിയോ ആണെന്നത് മാര്‍ക്കറ്റ് ഷെയറിന് അപ്പുറം വരുമാന വര്‍ധന കമ്പനി ലക്ഷ്യമിടുന്നു എന്നതിന്റെ സൂചനയാണ്

5ജിയും നിരക്ക് വര്‍ധനയും

രാജ്യത്ത് 5 ജി സേവനങ്ങള്‍ നടപ്പാക്കാന്‍ തയ്യാറെടുക്കുന്ന ടെലികോം കമ്പനികള്‍ക്ക് നിരക്ക് പുനര്‍നിര്‍ണയം അത്യാവശ്യമാണെന്നാണ് പ്രമുഖ ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ഒന്നായ ജെ പി മോര്‍ഗന്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ച മൂന്ന് കമ്പനികളും വലിയ തോതില്‍ 5 ജി സേവനം ഒരുക്കാന്‍ നിക്ഷേപം നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കുക എന്നത് അനിവാര്യ ഘടകമായി മാറിയിരിക്കുന്നു.

ഇത്തവണ നിരക്ക് വര്‍ധന ആദ്യം പ്രഖ്യാപിച്ചത് റിലയന്‍സ് ജിയോ ആണെന്നത് മാര്‍ക്കറ്റ് ഷെയറിന് അപ്പുറം വരുമാന വര്‍ധന കമ്പനി ലക്ഷ്യമിടുന്നു എന്നതിന്റെ സൂചനയാണ് എന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടിരുന്നു. നേരത്തെ എയര്‍ടെല്‍- വിഐ കമ്പനികള്‍ ആയിരുന്നു നിരക്ക് വര്‍ധന ആദ്യം പ്രഖ്യാപിച്ചിരുന്നത്.

ജിയോ, എയര്‍ടെല്‍, വിഐ, ഇന്ത്യയിലെ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചതെന്തിന്?
വൃക്കയിലെ കല്ല് മുതല്‍ അര്‍ബുദ സാധ്യത വരെ; ബഹിരാകാശ യാത്രികരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാം?

അണ്‍ലിമിറ്റഡ് 5ജി ഡാറ്റയ്ക്കുള്ള പരിധി 1.5 ജിബി/ദിവസ പ്ലാനുകളില്‍ നിന്ന് 2 ജിബി/ദിവസ പ്ലാനുകളായി വര്‍ദ്ധിപ്പിച്ചുകൊണ്ട് ജിയോ 5ജി സര്‍വീസുകള്‍ നല്‍കുന്നത്. 5ജി ഉപയോക്താക്കള്‍ക്കുള്ള താരിഫുകളില്‍ 46 ശതമാനം വര്‍ധനവാണ് ഇതുണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ നടന്ന സ്‌പെക്ട്രം ലേലത്തോടും ടെലികോം കമ്പനികള്‍ തണുപ്പന്‍ പ്രതികരണം ആയിരുന്നു കാഴ്ചവച്ചത്. ലേലത്തിലൂടെ 11,340 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ കരുതല്‍ വിലയായ 96,238 കോടിയുടെ 12 ശതമാനം മാത്രമായിരുന്നു. 2022 ല്‍, 5ഏ സ്‌പെക്ട്രം ഏറ്റെടുക്കാന്‍ കമ്പനികള്‍ 1.5 ലക്ഷം കോടി രൂപയിലധികം ചെലവഴിച്ചിരുന്നു. അതേസമയം, പൊതുതിരഞ്ഞെടുപ്പിന് ശേഷം ടെലികോം കമ്പനികള്‍ വില വര്‍ധിപ്പിക്കുമെന്നും നേരത്തെ തന്നെ നിരീക്ഷകര്‍ വിലയിരുത്തിരുന്നു.

അണ്‍ലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കൊപ്പം ഡാറ്റ വാഗ്ദാനം ചെയ്യുന്ന അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകളിലും വര്‍ധനയുണ്ട്

2021 നവംബറിലാണ് ടെലികോം മേഖല അവസാനമായി താരിഫുകള്‍ വര്‍ധിപ്പിച്ചത്. 20-25 ശതമാനം വര്‍ധനയായിരുന്നു അന്നുണ്ടായത്. അതിനുശേഷം കാര്യമായ വര്‍ധനവൊന്നും ഉണ്ടായില്ലെങ്കിലും ടെലികോം കമ്പനികള്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള ചില പദ്ധതികളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

എയര്‍ടെല്ലിന്റെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകള്‍ പ്രകാരം, വിവിധ പാക്കേജുകളില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അണ്‍ലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കൊപ്പം ഡാറ്റ വാഗ്ദാനം ചെയ്യുന്ന അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകളിലും വര്‍ധനയുണ്ട്. നേരത്തെ 28 ദിവസത്തേക്ക് 2ജിബി ഡാറ്റ ലഭിക്കാന്‍ 179 രൂപയുടെ അടിസ്ഥാന പ്ലാന്‍ ഉണ്ടായിരുന്നെങ്കില്‍ ജൂലൈ മൂന്നോടെ 199 രൂപയാകും. 6 ജിബി ഡാറ്റ നല്‍കുന്ന 84 ദിവസത്തെ പ്ലാന്‍ 455 രൂപയില്‍ നിന്ന് 509 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട് ഒപ്പം 24 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക പ്ലാന്‍ 1799 രൂപയില്‍ നിന്ന് 1999 രൂപയായും ഉയര്‍ത്തി.

logo
The Fourth
www.thefourthnews.in