ഗെയിമാർമാർ കരുതിയിരുന്നോളൂ; പബ്‌ജി ഉൾപ്പടെ 28 ഗെയിമുകളിൽ മാൽവെയർ സാന്നിധ്യം

ഗെയിമാർമാർ കരുതിയിരുന്നോളൂ; പബ്‌ജി ഉൾപ്പടെ 28 ഗെയിമുകളിൽ മാൽവെയർ സാന്നിധ്യം

2021-നെ അപേക്ഷിച്ച് ഗെയിമിംഗ് ടൈറ്റിലുകളുടെ മറവിലുള്ള സൈബര്‍ ആക്രമണത്തില്‍ 13% വര്‍ധന
Updated on
1 min read

ജനപ്രിയ ഗെയിമുകളായ പബ്ജി,മൈന്‍ ക്രാഫ്റ്റ്, റോബ്ലോക്സ്, ഫിഫ, ഉള്‍പ്പടെ 28 ഓളം ഗെയിമുകളില്‍ മാല്‍വെയര്‍ കണ്ടെത്തി. പാസ്‌വേഡുകള്‍ ചോര്‍ത്തുന്ന റെഡ്‌ലൈന്‍ എന്ന മാല്‍വെയര്‍ സാന്നിധ്യം 92,000 ഫയലുകളിലൂടെ ഇതിനോടകം 384,000-ലധികം ഉപയോക്താക്കളെ ബാധിച്ചു.

2021 ജൂലായ് മുതല്‍ ഈ ഗെയിമുകളെ ചൂഷണം ചെയ്യുന്ന മാല്‍വെയര്‍ 3,84,000 ഗെയിമര്‍മാരെ ബാധിച്ചിട്ടുണ്ട്. കാസ്പര്‍സ്‌കീയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എല്‍ഡെന്‍ റിങ്, ഹാലോ, റെസിഡന്റ് ഈവിള്‍ തുടങ്ങിയ ഗെയിമുകളിലൂടെയും 'റെഡ്‌ലൈന്‍' മാല്‍വെയര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഫോണിലെ പാസ് വേഡുകള്‍, ബാങ്ക് കാര്‍ഡ് വിവരങ്ങള്‍, ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍, വിപിഎന്‍ സേവനങ്ങളുടെ വിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ കഴിയുന്നവയാണ് റെഡ്‌ലൈന്‍.

2021-ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് ഗെയിമിംഗ് ടൈറ്റിലുകളുടെ മറവില്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയായ ഉപയോക്താക്കളുടെ എണ്ണത്തില്‍ 13% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഗെയിമിംഗ് ആപ്പുകള്‍ക്ക് പുറമെ ഡൗണ്‍ലോഡ് ചെയ്ത പ്രോഗ്രാമുകള്‍ വഴി, കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്ന ഏതുവിവരവും ചോര്‍ത്താനും ഉപയോക്താവിന്റെ അനുവാദമില്ലാതെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാനും കഴിയുന്ന ട്രോജന്‍ സ്‌പൈകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

പബ്ജി,സിഎസ്-ജിഒ, വാര്‍ഫെയ്‌സ്, എന്നീ ഗെയിമുകള്‍ക്ക് സമാനമായ രീതിയില്‍ ഇന്റര്‍ഫെയ്‌സ് നിര്‍മിക്കുകയും ഗെയിമുകളില്‍ ഉപയോഗിക്കാവുന്ന ആയുധങ്ങളും മറ്റ് സംവിധാനങ്ങളും സൗജന്യമായി നല്‍കാമെന്ന ഓഫറുകളും നല്‍കിയാണ് ഉപയോക്താക്കളെ കബളിപ്പിക്കുന്നത്.

ഇത്തരത്തില്‍ ആയുധങ്ങള്‍ ലഭിക്കാനായി സോഷ്യല്‍ മീഡിയ പാസ്‌വേഡ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അക്കൗണ്ടുകള്‍ ഏറ്റെടുത്ത ശേഷം, സ്വകാര്യതയിലേക്ക് കടന്നുകയറുന്ന സൈബര്‍ കുറ്റവാളികള്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുകയും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കുകയും സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുകയും ചെയ്യും.

സൈബര്‍ ആക്രമണം നടത്താനും ബാങ്ക് വിവരങ്ങളും ഗെയിം അക്കൗണ്ടുകളും കയ്യടക്കുന്നതിനുമായി കൂടുതല്‍ പുതിയ സ്‌കീമുകളും ടൂളുകളും സൃഷ്ടിക്കുന്നുണ്ടെന്ന് കാസ്പര്‍ സ്‌കീയിലെ മുതിര്‍ന്ന സുരക്ഷാ ഗവേഷകനായ ആന്റണ്‍ വി. ഇവാനോവ് പറഞ്ഞു.

logo
The Fourth
www.thefourthnews.in