മെറ്റയിലെ കൂട്ടപ്പിരിച്ചു വിടല്‍: മൂന്നാംഘട്ടം ജോലി നഷ്ടമായവരില്‍ ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും
മെറ്റയിലെ മൂന്നാംഘട്ട കൂട്ടപ്പിരിച്ചുവിടലില്‍ ജോലി നഷ്ടപ്പെട്ടവരില്‍ ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ക്കറ്റിങ്, സൈറ്റ് സെക്യൂരിറ്റി, എന്റര്‍പ്രൈസ് എഞ്ചിനീയറിംഗ്, പ്രോഗ്രാം മാനേജ്മെന്റ്, തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം പിരിച്ചു വിട്ടത്. മെറ്റയുടെ മൂന്നാംഘട്ട പിരിച്ചുവിടലിൽ 5000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്.
ഇന്ത്യയില്‍ നിന്നുള്ള മാര്‍ക്കറ്റിങ് ഡയറക്ടര്‍ അവിനാഷ് പന്ത്, ഡയറക്ടറും മീഡിയ പാര്‍ട്‌നര്‍ഷിപ്പ് മേധാവിയുമായ സാകേത് സൗരഭ് എന്നിവരെയും പിരിച്ചു വിട്ടതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പിരിച്ചുവിടപ്പെട്ട ആയിരക്കണക്കിന് ജീവനക്കാരാണ് കൂട്ടത്തോടെ ലിങ്ക്ഡ് ഇന്നില്‍ റിപ്പോര്‍ട്ട് ചെയ്തത്.
സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റ മൂന്നുഘട്ടമായി കൂട്ടപ്പിരിച്ചു വിടല്‍ നടത്തിയത്. 2022 നവംബറില്‍ നടന്ന ആദ്യത്തെ കൂട്ടപ്പിരിച്ചുവിടലില്‍ 11,000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. പിന്നീട് മാര്‍ച്ച് മാസത്തില്‍ ആയിരത്തോളം പേരെയും പിരിച്ചുവിട്ടു. സാമ്പത്തിക മാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ നിരവധി ടെക് ഭീമന്‍മാരാണ് അടുത്തിടെ കൂട്ടപ്പിരിച്ചു വിടല്‍ നടത്തിയത്.