വിലക്കപ്പെട്ട ഇന്ത്യന്‍ ഗ്രാമത്തിലേക്ക് ; 'മലാന'

വിലക്കപ്പെട്ട ഇന്ത്യന്‍ ഗ്രാമത്തിലേക്ക് ; 'മലാന'

ഇപ്പോഴും ചുരുളഴിയാത്ത ഒരുപാട് നിഗൂഢതകള്‍ ഉറങ്ങിക്കിടക്കുന്ന ഒരു പര്‍വതഗ്രാമം… രഹസ്യങ്ങളുടെ മലാന
Updated on
12 min read

ഡല്‍ഹിയിലെ ജോലി മതിയാക്കി ജമ്മുകാശ്മീരിലെ ആ ആശുപത്രിയില്‍ ജോയിന്‍ ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ നടത്താനിരിക്കുന്ന യാത്രകളെക്കുറിച്ചു ഒരുപാട് സ്വപ്നങ്ങളും കണക്കുകൂട്ടലുകളും ഉണ്ടായിരുന്നു.. അവയില്‍ എന്നും എന്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്ന സ്വപ്നമായിരുന്നു മലാന..

മലാന... ഇന്ന് ഒട്ടുമിക്ക സഞ്ചാരികള്‍ക്കും സുപരിചിതമായ ഈ വാക്ക് അന്നുപക്ഷേ ഇത്രയും പ്രചരിച്ചു തുടങ്ങിയിട്ടില്ല.. മലാന ക്രീം എന്ന പേരില്‍ പ്രസിദ്ധമായ മയക്കുമരുന്ന് വിളയുന്ന ഗ്രാമം.. ഇന്നും വാഹനങ്ങള്‍ കടന്നുചെല്ലാത്ത, വിചിത്രമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും വച്ചുപുലര്‍ത്തുന്ന ഒരു സമൂഹം...ഇപ്പോഴും ചുരുളഴിയാത്ത ഒരുപാട് നിഗൂഢതകള്‍ ഉറങ്ങിക്കിടക്കുന്ന ഒരു പര്‍വ്വതഗ്രാമം... രഹസ്യങ്ങളുടെ_മലാന...

മലാന ക്രീം എന്ന പേരില്‍ കുപ്രസിദ്ധമായ മയക്കുമരുന്ന് വിളയുന്ന ഗ്രാമം.. ഇന്നും വാഹനങ്ങള്‍ കടന്നുചെല്ലാത്ത, വിചിത്രമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും വച്ചുപുലര്‍ത്തുന്ന ഒരു സമൂഹം

എന്നാല്‍ പെട്ടെന്നൊരു നീണ്ട യാത്രയ്ക്കുള്ള സാഹചര്യം അല്ലാത്തതിനാലും പോക്കറ്റിന് ക്ഷീണം വരാതെ യാത്ര ചെയ്യണം എന്ന് നിര്‍ബന്ധമുള്ളതിനാലും ഇത്തിരി കാത്തിരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു.മാത്രമല്ല ഹോസ്പിറ്റലില്‍ ജോയിന്‍ ചെയ്തു പിറ്റേന്ന് തന്നെ ലീവും വേണമെന്ന് പറഞ്ഞങ്ങ് ചെന്നാല്‍മതി. അടുത്ത വണ്ടിക്ക് തിരിച്ചുകേറിക്കോളാന്‍ പറയും സര്‍ദാര്‍ജി മൊയലാളി! അതുകൊണ്ട് കുറച്ചുനാള്‍ അടങ്ങിയൊതുങ്ങിനിന്ന് പണിയൊക്കെ എടുക്കുന്നുണ്ട് എന്ന ഒരു നല്ല പേരൊക്കെ വരുത്തി ഞാന്‍ ഒരുദിവസം തീരുമാനിച്ചു.. ഇനി ഏറ്റവും അടുത്ത ശുഭദിനം നോക്കി ലീവങ്ങ് ചോയിച്ചു കളയാം.. നമുക്കെന്നും ശുഭദിനം ആയോണ്ട് അടുത്ത ദിവസം തന്നെ കാര്യം അവതരിപ്പിച്ചു. മലയാളിയോടാ കളി. നമ്മുടെ ഭാവാഭിനയത്തിനു മുന്നില്‍ സര്‍ദാര്‍ജിയും തൊപ്പി ഊരി... സൂര്‍ത്തുക്കളെ അന്നും ഇന്നും ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. ലീവ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ആ പരിസരത്ത് നില്‍ക്കരുത്. കാരണം ആശുപത്രിയാണ് ഏതു സമയത്തും പണി വരാം. അന്ന് ഈ സഞ്ചാരി ഗ്രൂപ്പും ട്രാവല്‍ ഫോറവും ഒന്നും ഇല്ലാത്തോണ്ട് നമ്മുടേതായ ഒരു പ്ലാനിങ്ങും മാപ്പും ഒക്കെയായിരുന്നു ആശ്രയം. പിന്നെയെല്ലാം ശടപടേ...ശടപടേ എന്നാരുന്നു. റൂമില്‍ എത്തുന്നു ഒരു കാക്കക്കുളി. ഭക്ഷണം കഴിച്ചൂന്നു വരുത്തി. അതങ്ങനാ ഇപ്പോളും.. ഒരിടത്തു പോവാന്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ പിന്നെ വിശപ്പ് ഏതുവഴി പോയെന്ന് കാണൂല.

അങ്ങനെ ഇറങ്ങാന്‍ തുടങ്ങുമ്പോളാണ് ഒരു പ്രശ്‌നം. മണികണ്ഠന്‍ മുണ്ടോളിനെ കാണുന്നില്ല. പോവുന്നേന് മുന്നേ കണ്ടു അനുഗ്രഹം വാങ്ങാനൊന്നുമല്ല.സംഭവം എന്നാന്നുവച്ചാ കക്ഷി എനിക്കൊരു ജാക്കറ്റ് തരാമെന്നു പറഞ്ഞിരുന്നു പോവുമ്പോ..അതില്ലാതെ പോവാനും പറ്റാത്ത അവസ്ഥ. അവസാനം ആളുവന്നു. ജാക്കറ്റ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഒരുതരത്തിലും പാകമാവാത്ത സൈസില്‍ ഒന്ന്. എന്തായാലും എടുത്തേക്കാം ന്ന് വിചാരിച്ചു സാധനം ഞാന്‍ ബാഗില്‍ കയറ്റി. (പിന്നീട് വഴിയില്‍ ഏറ്റവും ഉപകരിച്ചതും ഇതാണ്.. )

ജമ്മു ബസ്സ്റ്റാന്‍ഡ്..സമയം ഏതാണ്ട് 12.30 ആയെന്നാണ് ഓര്‍മ്മ.നേരെ ടിക്കറ്റ് കൗണ്ടറില്‍ ചെന്നു തിരക്കി.'ഭയ്യാ അവി മണാലി കേലിയെ ബസ് മിലേഗാ ക്യാ.. ?'കണ്ണുകളെ മൊത്തം മറയ്ക്കാത്ത കണ്ണടയ്ക്കു മുകളിലൂടെ നോക്കിക്കൊണ്ട് ആശാന്‍ പറഞ്ഞു :'ഹാ ഭായ് ഹേ അവി ഏക്.. 'ഹാവൂ.. സമാധാനം..പിന്നെ ആശാനേ സോപ്പിട്ടു മുന്നില്‍ത്തന്നെ ഒരു സീറ്റും ഒപ്പിച്ചു ബസിലേക്ക്.. അങ്ങനെ ഇത്തിരിനേരത്തെ കാത്തിരിപ്പിനുശേഷം ഡ്രൈവര്‍ സീറ്റില്‍ ആളെത്തി.ഹിമാചല്‍ പ്രദേശിന്റെ വണ്ടിയാണ്...നമ്മുടെ കെഎസ്ആര്‍ടിസി പോലെയൊന്നുമല്ല.. അത്യാവശ്യം കളര്‍ഫുള്‍ ആണ് സംഭവം.കണ്ടക്ടറുടെ നീണ്ട വിസില്‍ മുഴങ്ങിയതും ആ കൃശഗാത്രനായ ഡ്രൈവര്‍ സെക്കന്റ് ഗിയറില്‍ ഇട്ടു വണ്ടി ഉരുട്ടിത്തുടങ്ങി...അയാള്‍ക്കത് വെറും ഗിയര്‍ ആണെങ്കിലും അത് വീണത് ഇപ്പുറത്തിരിക്കുന്നവന്റെ ഖല്‍ബിലെ കിനാക്കളുടെ ചിറകുകളിലേക്കാണെന്നു നുമ്മക്കല്ലേ അറിയൂ.

ജമ്മുവിന്റെയും പഞ്ചാബിന്റെയും വർണക്കാഴ്ചകളിലൂടെ ബസ് പത്താന്‍കോട്ട് ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിച്ചു.അപ്പോളേക്കും വിശപ്പിന്റെ വിളി നന്നായി കേട്ടുതുടങ്ങിയിരുന്നു.പക്ഷേ പഞ്ചാബി ധാബയില്‍ മുന്‍പൊരിക്കല്‍ കയറി പെട്ടുപോയ അനുഭവം ഉള്ളതുകൊണ്ട് വീണ്ടും പോക്കറ്റ് വച്ചൊരു കളിക്ക് മുതിര്‍ന്നില്ല..സംഭവം ഒരു ചെറിയ ബർഗറില്‍ (അവര്‍ വിളിക്കുന്ന പേര് )ഒതുങ്ങി..അല്ല... ഒതുക്കി... ബസ് വീണ്ടും മുന്നോട്ട്..പത്താന്‍കോട്ട് കഴിഞ്ഞതും പ്രകൃതിക്ക് ചെറിയ മാറ്റമൊക്കെ കണ്ടുതുടങ്ങി.സ്വതവേ പഞ്ചാബ് സുന്ദരിയാണ്.അതിന്റെകൂടെ ഇതാ ഹിമാചലിന്റെ സൗന്ദര്യംകൂടി മേമ്പൊടിക്ക്. വഴിക്കിരുവശവും നിറഞ്ഞുനില്‍ക്കുന്ന വന്മരങ്ങള്‍. കൊടുംചൂടിനെ മാറ്റിക്കടന്നുവന്ന ഇളംതണുപ്പ്.സന്ധ്യ മയങ്ങിത്തുടങ്ങി.വെളിച്ചം ഇരുട്ടിനു വഴിമാറി കൊടുത്തു...

'ബുന്ദര്‍ .... ബുന്ദര്‍ ...ജല്‍ദി ദേഖ്‌നാ ഭായ്... '

ആരുടെയോ ഉച്ചത്തിലുള്ള ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്..'ദൈവമേ..എനിക്കും ഇവിടാണല്ലോ ഇറങ്ങേണ്ടത്'.അപ്പുറത്തിരുന്നവന്റെ തലയ്ക്കുമുകളിലൂടെ കുതിക്കുമ്പോള്‍ മറ്റൊന്നും ഞാന്‍ ചിന്തിച്ചില്ല..ചാടിത്തുള്ളി പുറത്തിറങ്ങിയപ്പോളാണ് തണുപ്പെന്താണെന്ന് ഞാനറിഞ്ഞത്...വഴിയില്‍നിന്നും എപ്പോളോ എടുത്തിട്ട ജാക്കറ്റിന്റെ സിപ് അപ്പൊ അടച്ചതാണ്,പിന്നെ തുറന്നിട്ടില്ല..ഞാന്‍ ചുറ്റും ഒന്നുനോക്കി...എന്റൊപ്പം ബസ് ഇറങ്ങിയ ആരെയും കാണാനില്ല... അര്‍ധരാത്രി കഴിഞ്ഞ സമയത്ത് ഞാന്‍ ഒറ്റയ്ക്ക്... കൂട്ടിനാകെയുള്ളത് കോച്ചി വലിക്കുന്ന തണുപ്പുമാത്രം..ബസ് പോയ ദിക്കിലേക്ക് ഞാന്‍ നോക്കി... ദൂരെ വളവുതിരിഞ്ഞു പോവുന്ന ചുവന്നവെട്ടം...!

ഇവിടെനിന്നും എനിക്ക് പോവേണ്ടത് ജെറിയിലേക്കാണ് എന്നുമാത്രം അറിയാം..ഞാന്‍ ഏതാണ്ട് പെട്ടു എന്നെനിക്കു മനസിലായി..എന്നതായാലും ഒരു തീരുമാനം ആകുന്നതുവരെ ബസ്റ്റോപ്പില്‍ ഇരിക്കാം എന്നു കരുതി അടുത്തുകണ്ട ബസ്സ്റ്റോപ്പിലേക്ക് തിരിയാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചത്..മങ്ങിയ സ്ട്രീറ്റ്ലൈറ്റിന്റെ വെട്ടത്തിലൂടെ എനിക്കുനേരെ പതിയെ നടന്നുവരുന്ന കറുത്ത കരിമ്പടം പുതച്ച ഒരു മനുഷ്യരൂപം... !

ആ ഉയരമുള്ള രൂപം എന്റെ അടുത്തേക്ക് അടുക്കുംതോറും എന്റെ ഹൃദയമിടിപ്പ് കൂടുന്നതും ശരീരമാസകലം ഒരു വിറയല്‍ പടര്‍ന്നുകയറുന്നതും ഞാന്‍ അറിഞ്ഞു.

മങ്ങിയ സ്ട്രീറ്റ്ലൈറ്റിന്റെ വെട്ടത്തിലൂടെ എനിക്കുനേരെ പതിയെ നടന്നുവരുന്ന കറുത്ത കരിമ്പടം പുതച്ച ഒരു മനുഷ്യരൂപം... !

അടുത്തു വരുംതോറും ആ രൂപം കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു.വിജനമായ വഴി..ഒന്നലറിക്കരഞ്ഞാല്‍പോലും ആരും കേള്‍ക്കില്ല..ആകെയുള്ളത് അവിടവിടെയായി പാര്‍ക്ക് ചെയ്ത ഏതാനും ടാക്‌സി കാറുകള്‍..എന്നാല്‍ അതിനുള്ളിലും മനുഷ്യ സാന്നിധ്യം ഉള്ളതായി തോന്നിയില്ല..മനസിലൂടെ പറഞ്ഞുകേട്ടിട്ടുള്ള പല പല കഥകള്‍ ഓടിയെത്തി... 'പടച്ചോനെ.. ഒരു വടിയെങ്കിലും കയ്യില്‍ കിട്ടിയിരുന്നെങ്കില്‍... ഇതിപ്പോ എന്താ ചെയ്ക... 'ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ..ഈ സമയംകൊണ്ട് അയാള്‍ എന്റെ അടുത്തെത്തിയിരുന്നു... ദേഹമാസകലം മൂടിയ കറുത്ത കരിമ്പടം..കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്ന ഷാള്‍ കൊണ്ടുതന്നെ പകുതി മൂക്കിന് താഴോട്ടു മറച്ചിരിക്കുന്നു..അതുകൊണ്ട്തന്നെ ആ തിളങ്ങുന്ന പൂച്ചക്കണ്ണുകള്‍ അല്ലാതെ മറ്റൊന്നും പുറമേ കാണാനാവുന്നില്ല..സാമാന്യം നല്ല ഉയരമുള്ള ഒരു മനുഷ്യന്‍ പാതിരാത്രി ദേഹം മൊത്തം മൂടി ഇങ്ങളെ മുന്നില് വന്നുനിന്നാല്‍ ഒന്നോര്‍ത്തുനോക്കിക്കേ..എന്തായാലും വരുന്നത് വരട്ടെ എന്നുതന്നെ വിചാരിച്ചു ഞാന്‍ അല്‍പ്പം ധൈര്യം പോലൊരു സാധനം മുഖത്ത് വരുത്തി അത്യാവശ്യം എയര്‍ പിടിച്ചുതന്നെ നിന്നു... കാരണം വേറൊന്നുമല്ല സൂര്‍ത്തുക്കളെ..എന്റെ മുതുകത്തുകിടക്കുന്ന ബാഗും തൂക്കി ഓടാനുള്ള ശേഷിയുമില്ല..വഴിയും അറിയില്ല... പെട്ടെന്നൊരു ചോദ്യം.. കമ്പിളിക്കുള്ളില്‍നിന്നു..

'ആപ്‌കോ കഹാം ജാനാ ഹൈ.. ?' ഞാന്‍ ഒന്ന് ലൂസായി..എന്റെ മുഖത്തെ അസാമാന്യ ധൈര്യം കണ്ടിട്ടാവും അയാള്‍ മുഖം മറച്ചിരുന്ന ഷാള്‍ ചെറുതായിട്ട് മാറ്റി.കാര്യങ്ങള്‍ക്കൊക്കെ ഒരു വ്യക്തത വന്നതോടെ ഞാനും ഉഷാറായി... 'റബ്ബേ.. ന്തായാലും ഈ സാധനം കടിക്കൂല... അയാളുടെ ശബ്ദം വീണ്ടും ആലോചനയില്‍ നിന്നുണര്‍ത്തി.. :'ഭായ് സാബ് ആപ്‌കോ കഹാം ജാനാ ഹൈ.. മേരാ ഗാഡി വഹാം ഗഡി ഹൈ.. 'ഇതുംപറഞ്ഞു അയാള്‍ ഇത്തിരി അകലേക്ക് വിരല്‍ ചൂണ്ടി..അമ്പടാ.. ടാക്‌സിക്കാരനാ..നേരത്തെ പറയണ്ടേ..വെറുതെ പേടിച്ചു..

പിന്നീടങ്ങോട് ഞാന്‍ യഥാര്‍ഥ മലയാളി ആയി.. പേശലോട് പേശല്‍.. അയാള്‍ക്കുപോലും നാണംവരുന്ന തുക പറഞ്ഞതുകൊണ്ടാകാം എന്നെ തെറിയും പറഞ്ഞുകൊണ്ട് അയാള്‍ തിരിഞ്ഞുനടന്നു..

മലപോലെ വന്നത് എലിപോലെ പോയ സന്തോഷത്തില്‍ ഞാന്‍ അല്പം ഒന്നിരിക്കാനും...കാലും നീര്‍ത്തിയിരുന്ന് ചെറുതായൊന്നു മയക്കം പിടിച്ചിരുന്നു.. അപ്പോളാണ് താഴേന്നു കയറ്റംകയറി വരുന്ന ഏതോ വാഹനത്തിന്റെ ശബ്ദം കേട്ടത്..പെട്ടെന്നുതന്നെ ചാടിയെണീറ്റു റെഡിയായി.എന്തുവണ്ടിയാണെന്നൊന്നും അറിയില്ല.. അഥവാ നമ്മുടെവണ്ടിയെങ്ങാനും ആണെങ്കിലോ..മലകയറി വരുന്ന ഇരമ്പം അടുത്തടുത്ത് വരുന്നു..ബസ് ആണ്..ബോര്‍ഡില്‍ വെളിച്ചം ഇല്ലാത്തതുകാരണം അടുത്തുവന്നാലേ എങ്ങോട്ടുള്ളതാണെന്നു പറയാന്‍പറ്റൂ..വണ്ടി വന്നുനിന്നു... മണികരനിലേക്ക് പോവുന്ന പഞ്ചാബിന്റെ ബസ് ആണ്..എന്തായാലും കേറുകതന്നെ..കാരണം എനിക്കിറങ്ങേണ്ട ജെറിയിലൂടാണ് ഈ പറഞ്ഞ മണികരനിലേക്ക് പോവുന്നത്.വേറൊന്നും ഞാന്‍ ആലോചിച്ചില്ല.. കേറി..ഒന്നുരണ്ടു സീറ്റ് ഒഴിവുണ്ട്..ആദ്യംകണ്ട സീറ്റില്‍ സീറ്റില്‍ ഒരു സര്‍ദാര്‍ജിയാണ്.. അങ്ങേരാണേല്‍ സീറ്റിന്റെ മുക്കാല്‍ മുക്കാല്‍ പങ്ക് കട്ടിലാക്കി ചെരിഞ്ഞുകിടന്നുറങ്ങുന്നു.ശല്യപ്പെടുത്താന്‍ പോയില്ല..അരയില്‍ കത്തിയൊക്കെ ഉള്ള ടീമാണ്.. ഞാനിപ്പോ ഒരങ്കത്തിനുള്ള ശാരീരികാവസ്ഥയിലുമല്ല.നേരെ പിന്നോട്ട് നടന്നു.. അവിടുള്ള ഒരു സീറ്റില്‍ ഇരുന്നു.അടുത്തിരുന്ന ആള്‍ ഉറക്കത്തിലല്ല.നമ്മളൊരു ചെറുചിരി പാസ്സാക്കി.തിരിച്ചിങ്ങോട്ട് അത്ര ചെറുതല്ലാത്ത ഒരു ചിരിയും കൂടെ നല്ല കട്ട റമ്മിന്റെ നാറ്റവും.. പൊളിച്ചു.. ആശാന്‍ ഫിറ്റാണ്...

'എങ്ങോട്ടാ.. ?'

റമ്മടിച്ച ഹിന്ദിയില്‍ ആശാന്‍ എന്നോട്..

'ജെറിയില്‍ ഇറങ്ങും.. ' ഞാന്‍ പറഞ്ഞു..

പിന്നങ്ങോട്ട് ചോദ്യങ്ങളുടെ പെരുമഴയാരുന്നു..

മലനായ്ക്കാണ് പോകുന്നതെന്നറിഞ്ഞപ്പോള്‍ ആശാന്‍ എന്നെയൊന്നു മൊത്തത്തില്‍ നോക്കി.അപ്പോള്‍ ആ നോട്ടം ഒരു പുതുമയായി തോന്നിയെങ്കിലും പിന്നീടങ്ങോട്ട് അതൊരു സാധാരണ സംഭവമായിരുന്നു.അയാള്‍ ഒരുപാട് സംസാരിച്ചു.. കേരളത്തെക്കുറിച്ചും 'മദിരാസി'കളെകുറിച്ചുമൊക്കെ വളരെ ബഹുമാനം കലര്‍ത്തിയാണ് അയാള്‍ ചോദിച്ചറിഞ്ഞത്.'ജെറിയിലേക്ക് ഒരു ഒന്നര മണിക്കൂര്‍ അടുത്ത യാത്രയുണ്ട്..' അയാള്‍ പറഞ്ഞു..ഉറങ്ങിക്കോളൂ.. ഞാന്‍ ജെറിക്കുമുന്നെ ഇറങ്ങും വിളിച്ചോളാം..പക്ഷേ എന്തോ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല..എന്തായാലും അയാളുടെ കൂടെ ഇത്തിരിനേരം സംസാരിച്ചുകഴിഞ്ഞപ്പോള്‍ തന്നെ മലാനയെക്കുറിച്ചുള്ള ഒരു ഏകദേശചിത്രം ഞാന്‍ മനസ്സില്‍ വരച്ചിട്ടിരുന്നു..

ആ നല്ല മനുഷ്യന്‍ ഇറങ്ങുന്നതിനുമുന്നെ കണ്ടക്ടറോട് എന്റെ കാര്യം പറഞ്ഞേല്‍പ്പിക്കുകയും ഒന്ന് രണ്ടു ഹോട്ടലുകളുടെ കാര്‍ഡ് തരികയും ചെയ്തിട്ടാണ് യാത്ര പറഞ്ഞത്..ഹിമാചലിന്റെ സ്‌നേഹം ഞാന്‍ അനുഭവിച്ചു തുടങ്ങുകയായിരുന്നു.വീണ്ടും ഒരു പതിനഞ്ചുമിനുട്ടത്തെ കുലുങ്ങിക്കുലുങ്ങിയുള്ള ഓട്ടത്തിനുശേഷം ബസ് നിന്നു..ഏതാണ്ട് 2. 30 am ആയിരുന്നു എന്നു തോന്നുന്നു..'ജെറി എത്തി.. ' കണ്ടക്ടര്‍ പറഞ്ഞു..ബാഗുമെടുത്ത് കണ്ടക്ടറോട് നന്ദിയും പറഞ്ഞു ഞാന്‍ ബസില്‍ നിന്നിറങ്ങി...

അത്ര വലിയ ജംഗ്ഷന്‍ ഒന്നുമല്ല...ഒരു വളഞ്ഞു കിടക്കുന്ന ഗ്രാമമാണ് ജെറി..രണ്ടു വശങ്ങളിലും മാനം മുട്ടെ വളര്‍ന്നുനില്‍ക്കുന്ന പര്‍വതങ്ങള്‍ ആ മങ്ങിയ നിലാവില്‍ ഭീമാകാരന്മാരായ രാക്ഷസനിഴലുകളെപോലെ തോന്നിച്ചു..ഈ യാത്രയില്‍ എനിക്ക് പറ്റുന്ന രണ്ടാമത്തെ കെണിയായിരുന്നു സുഹൃത്തുക്കളെ ജെറിയില്‍ ഇറങ്ങിയത്.

ഇന്നാണെങ്കില്‍ ഈ അസമയത്ത് ആരും ഈ കുഗ്രാമത്തില്‍ ഇറങ്ങരുത്.നേരെ കസോള്‍ വഴി മണികരണ്‍ പൊയ്‌ക്കോണം..ബസ് പോവുന്ന അവസാന സ്റ്റോപ്പ് ആണത്..

അവിടെയാണ് പ്രസിദ്ധമായ ഗുരുദ്വാര ഉള്ളത്.. (എത്ര കൊടുംതണുപ്പിലും ഈ ഗുരുദ്വാരയിലെ തിളയ്ക്കുന്ന ഉറവവെള്ളം പ്രസിദ്ധമാണ്.. ) എനിക്കും നേരെ അവിടെപ്പോയി ഇറങ്ങിയാല്‍ മതിയാരുന്നു.ഒന്നൂല്ലെലും കിടക്കാന്‍ ഒരു സ്ഥലവും കഴിക്കാന്‍ ഭക്ഷണവും കിട്ടുമാരുന്നല്ലോ...ആദ്യ യാത്രയായത് കൊണ്ട് ഇത്തരം അബദ്ധങ്ങള്‍ സ്വാഭാവികമാണ്..എന്തായാലും ജെറിയില്‍ ഇറങ്ങി.ഇവിടെയും നേരത്തെ ബുന്ദറില്‍ പെട്ടുപോയപോലത്തെ അവസ്ഥയായിരുന്നെങ്കിലും എന്തോ എനിക്കൊരു പേടി തോന്നിയില്ല..

നഗരങ്ങളുടെ കാപട്യം ഈ കുഗ്രാമത്തില്‍ ഉണ്ടാവില്ല എന്ന് തോന്നിയതുകൊണ്ടാണോ അതോ ഹിമാചല്‍ ഗ്രാമങ്ങളില്‍ പെയ്യുന്ന മഞ്ഞുപോലെ നിര്‍മ്മലമായിരിക്കും ഗ്രാമീണരുടെ മനസ് എന്ന് വിശ്വസിച്ചതുകൊണ്ടാണോ എന്നറിയില്ല.അതുവരെ തോന്നാതിരുന്ന ഒരു സുരക്ഷിതത്വം എനിക്ക് തോന്നിത്തുടങ്ങിയിരുന്നു.ആ ഒരു തോന്നലിന് ഈ യാത്ര നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ നിമിഷം വരെ ഒരു കോട്ടവും സംഭവിച്ചിട്ടില്ല..പിന്നീട് പലപ്പോളായി നടത്തിയ ഹിമാചല്‍ യാത്രകള്‍ ഈ നാടിന്റെ സ്‌നേഹം എനിക്ക് ആവോളം മനസിലാക്കിത്തന്നു.എന്തായാലും ഇവിടെ ഇനി ഈ സമയത്ത് ആരെയും കാണാന്‍ പോകുന്നില്ല.ഞാന്‍ കിടക്കാന്‍ ഒരു സ്ഥലം നോക്കി നടന്നു.. ഇന്ന് ജെറിയില്‍ പോകുന്നവര്‍ക്ക് കാണാം ജെറി ബസ്സ്റ്റോപ് കഴിഞ്ഞു മലാനയിലേക്കുള്ള ടാക്‌സികള്‍ നിര്‍ത്തിയിടുന്നതിനു എതിര്‍വശത്തായി ഒരു കടമുറി ഉണ്ട്..അതിന്റെ സൈഡില്‍ തന്നെ ഒരു ടാപ്പും...ആ ടാപ് കണ്ടതുകൊണ്ടും ഇത്തിരി വൃത്തിയുള്ള സ്ഥലം ആയതുകൊണ്ടും ബാക്കിയുള്ള ഉറക്കം ആ കടത്തിണ്ണയില്‍ ആവാം എന്ന് ഞാന്‍ തീരുമാനിച്ചു...

പക്ഷെ തണുപ്പായിരുന്നു വില്ലന്‍.തണുപ്പെന്നുവച്ചാല്‍ അസ്ഥിക്കുപിടിക്കുന്ന തണുപ്പ്.എന്റെ ജാക്കറ്റ് ഇട്ടിട്ടും ഞാന്‍ വിറയ്ക്കുന്നു.അപ്പോളാണ് ബാഗില്‍ ഇരിക്കുന്ന മണിയുടെ ജാക്കറ്റ് ഓര്‍മവന്നത്.ഉടനെ അതെടുത്തു ധരിച്ചു.ഒരു താല്‍ക്കാലിക ആശ്വാസം കിട്ടിയെങ്കിലും ശക്തമായ പ്രതിരോധം ആയിരുന്നില്ല അത്.തണുപ്പുമായി ഒന്ന് പൊരുത്തപ്പെട്ടു വന്നപ്പോളാണ് അടുത്ത വില്ലന്‍.. 'വിശപ്പ്.. '

സത്യത്തില്‍ ഞാന്‍ എന്തെങ്കിലും ഭക്ഷണം കൂടെകരുതാന്‍ വിട്ടുപോയിരുന്നു.ആകെ കയ്യില്‍ ഉള്ളത് പഠാന്‍കോട്ടില്‍ നിന്നും ബര്‍ഗര്‍ കഴിച്ചപ്പോള്‍ എക്‌സ്ട്രാ മേടിച്ച ഒരുകൂട് ബിസ്‌കറ്റ് ആണ്.. അതുകൊണ്ട് എന്താവാന്‍.. ? ആവുന്നതാവട്ടെ എന്നുകരുതി ബിസ്‌കറ്റ് പൊട്ടിച്ചു കഴിക്കാന്‍ തുടങ്ങിയപ്പോളാണ് എവിടെനിന്നോ ഒരു കറുത്ത പട്ടി കയറിവന്നത്.ഹിമാചല്‍ പട്ടികള്‍ക്കൊക്കെ പൊതുവെ നല്ല ശരീരമാണ്.. കൂടാതെ ദേഹം മുഴുവന്‍ കട്ടികൂടിയ രോമവും.തണുപ്പിനെ പ്രതിരോധിക്കാന്‍ പ്രകൃതികൊടുത്ത അനുഗ്രഹങ്ങള്‍..സാധാരണ പട്ടിയെ പേടിയുള്ള ഞാന്‍ എന്തുകൊണ്ടോ ഇതിനെ ഓടിച്ചുവിട്ടില്ല..പകരം കയ്യില്‍ ഉണ്ടായിരുന്ന ബിസ്‌കറ്റില്‍ ഇത്തിരി കൊടുത്തു.. അങ്ങനെ ബിസ്‌കറ്റും കഴിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നു.ഇടയ്ക്ക് എപ്പോളെക്കെയോ തണുപ്പ് കൂടിയപ്പോള്‍ ഞാന്‍ ഉണര്‍ന്നിരുന്നു..പക്ഷേ ആശ്ചര്യം എന്തെന്നാല്‍ ഞാന്‍ ഉണര്‍ന്നപ്പോളൊക്കെ ആ പട്ടിയെയും കണ്ടിരുന്നു എന്റെ അടുത്തായി..രണ്ടു ഗുഡ്ഡേ ബിസ്‌കറ്റിനോടുള്ള നന്ദി എനിക്കന്നു സുരക്ഷിതത്വം ഒരുക്കി..

സുഖനിദ്ര..

മരണത്തെ മുഖാമുഖം കാണാന്‍പോവുന്ന നിമിഷങ്ങളിലേക്കാണ് ഞാനീ നടന്നുകയറുന്നതെന്നു അപ്പോളും ഞാന്‍ അറിഞ്ഞിരുന്നില്ല.

പിറ്റേന്ന് അതിരാവിലെ തന്നെ ഞാന്‍ എണീറ്റു.. ടാപ് ഉണ്ടായിരുന്നതുകൊണ്ട് ബ്രഷ് ചെയ്യാനൊക്കെ എളുപ്പമായി.ഇത്തിരികൂടി വെളിച്ചം വീണുതുടങ്ങിയാല്‍ മലാനയിലേക്കുള്ള നടത്തം തുടങ്ങാം എന്ന് വിചാരിച്ചു ഞാന്‍ റെഡി ആവാന്‍ തുടങ്ങി..സഞ്ചാരികളെ അടുത്ത അബദ്ധത്തിലേക്കുള്ള തയ്യാറെടുപ്പായിരുന്നു അതെന്നു ഞാന്‍ ഒത്തിരി വൈകിയാണ് അറിഞ്ഞത്.ഇത്തിരി നേരത്തേ കാത്തിരിപ്പിനൊടുവില്‍ വെള്ളകീറിത്തുടങ്ങി..ഞാന്‍ മെല്ലെ എണീറ്റു..മാപ്പ് നോക്കി വഴി ഒന്നുകൂടി ഉറപ്പിച്ചു.

നടത്തം ആരംഭിച്ചു..ജെറി ജംഗ്ഷന്‍ കഴിഞ്ഞു കഴിഞ്ഞാല്‍ ഒരു ചെറിയ ഇറക്കമാണ്.ആ ഇറക്കം നമ്മളെ കൊണ്ടെത്തിക്കുന്നത് ജെറി പോലീസ് സ്റ്റേഷന്റെ മുന്നില്‍.ഒരു പഴയ കെട്ടിടമാണ്.. മുറ്റത്തു കുറച്ചു പഴയ വണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു.അവിടെനിന്നാണ് വഴി രണ്ടായി പിരിയുന്നത്.വലത്തോട്ട് വളവുതിരിഞ്ഞു പോയാല്‍ കസോള്‍, മണികരന്‍..ഇടത്തോട്ട് കാണുന്ന വഴി മലനായ്ക്ക്..

ഇവിടെയാണ് മലാന ഹൈഡ്രോ ഇലക്ട്രിക് പവര്‍പ്ലാന്റ് ഉള്ളത്.. ഇവിടെ നിന്നും വലിയ ഒരു പൈപ്പ് മലയെ തുളച്ചു മുകളിലേക്ക് പോവുന്നത് കാണാം.ഇവിടെ നിന്നാണ് ശരിക്കും മലാനയ്ക്കുള്ള വഴി തുടങ്ങുന്നത്..പാര്‍വ്വതി നദിയുടെ തണുപ്പില്‍ ഒന്നുകൂടി മുഖം കഴുകി ഒരു വടിയും ഓടിച്ചെടുത്ത് ഞാന്‍ യാത്ര തുടര്‍ന്നു...

മലാനയ്ക്കുള്ള വഴിയേ..

മരണത്തെ മുഖാമുഖം കാണാന്‍പോവുന്ന നിമിഷങ്ങളിലേക്കാണ് ഞാനീ നടന്നുകയറുന്നതെന്ന് അപ്പോളും ഞാന്‍ അറിഞ്ഞിരുന്നില്ല.

നേരം വെളുത്തുവരുന്നതേയുള്ളു.വഴിയില്‍ അവിടവിടെയായി പട്ടികളുടെ കൂട്ടങ്ങളെ കാണാം..കയ്യില്‍ കരുതിയ വടിയില്‍ ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ട് നടക്കുകയാണ്.. ഹിമാചലിന്റെ സൗന്ദര്യം.. അതൊന്ന് വേറെതന്നെയാണ് സുഹൃത്തുക്കളെ..നിങ്ങള്‍ വരുന്ന സമയം അതേതായാലും നിങ്ങള്‍ക്കായി ഹിമാചല്‍ എന്തെങ്കിലും കരുതിയിട്ടുണ്ടാവും.. അതിമനോഹരമായത്...

നാലുപാടും ഉയര്‍ന്നുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍..പല തട്ടുകളായി ചെരിഞ്ഞുവീഴുന്ന സൂര്യരശ്മികള്‍..ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും മനോഹരങ്ങളായ പ്രഭാതങ്ങളില്‍ ഒന്ന്..ഞാന്‍ നടന്നുകയറുന്ന വഴിയുടെ ഇടതുവശം അഗാധമായ ഗര്‍ത്തമാണ്..

താഴെ പൊട്ടുപോലെ കാണാം ഹിമാചലിന്റെ തനതു ശൈലിയില്‍ പണിതീര്‍ത്തിരിക്കുന്ന കൊച്ചുകൊച്ചു വീടുകളും അതിനോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളും..

നടന്നു നടന്നു ടാര്‍ ഇട്ട റോഡ് കഴിഞ്ഞു..മനസ്സില്‍ എവിടെയൊക്കെയോ സംശയത്തിന്റെ നാമ്പുകള്‍ മുളച്ചുതുടങ്ങി..

'ഇനി വഴിയെങ്ങാനും മാറിയോ.. ??

ഏയ്... വേറെ തിരിഞ്ഞുപോവുന്ന വഴികളൊന്നും വഴിയില്‍ കണ്ടിട്ടുമില്ല..'വഴിയൊന്നു ചോദിക്കാന്‍ വഴിയില്‍ ആരെയും കാണാനുമില്ല..ഏതായാലും വച്ച കാല്‍ മുന്നോട്ടു തന്നെ.. ഏതാണ്ട് അരമണിക്കൂര്‍ കൂടി നടന്നുകാണും.ദൂരെ നിന്ന് ഒരു വണ്ടി കയറ്റം കയറി വരുന്ന ശബ്ദം കേള്‍ക്കാം..ഞാന്‍ വഴിയുടെ അരികുപറ്റി നടന്നു.ഒത്തിരി അരികു പറ്റാനും പറ്റില്ല.. പണിപാളും.അത്ര വലിയ താഴ്ചയാണ്..വണ്ടിയുടെ ഇരമ്പം അടുത്തെത്തി.. ടാറ്റാ സുമോയാണ്.. ഒന്നുരണ്ടുപേര്‍ ഇരിക്കുന്നുണ്ട് വണ്ടിക്കകത്ത്..

എന്നെക്കടന്നുപോയ വണ്ടി ഇത്തിരി മുന്നില്‍ പോയി നിര്‍ത്തി..

ഞാന്‍ വണ്ടിക്കടുത്തെത്തിയതും ഡ്രൈവര്‍ ചോദിച്ചു..

'കഹാ.. ?? മലാന... ???'

ഞാന്‍ കിതച്ചുകൊണ്ട് അതേ എന്ന് മറുപടി കൊടുത്തു..

'ഭായ്.. മലാന ഇവിടെനിന്നും ഒരുപാട് ദൂരെയാണ്.. നിങ്ങള്‍ ഇങ്ങനെ നടന്നാല്‍ വൈകുന്നേരം ആവും അവിടെയെത്താന്‍.. 'പക്ഷേ ടാക്‌സിക്കാരുടെ സ്ഥിരം തന്ത്രമായി ഞാനാ വാക്കുകള്‍ പുച്ഛിച്ചു തള്ളി.എങ്കിലും വെറുതെ ചോദിച്ചു ..

'കിതനെ മേം ചോട് ദെഗ.. ?'

600 രൂപാ പോലും..

വേണ്ട സഹോദരാ എന്നും പറഞ്ഞു അവനോട് പൊയ്‌ക്കോളാന്‍ പറഞ്ഞു.

ഒരു തുള്ളി വെള്ളം പോലും എന്റെ കയ്യില്‍ ഇല്ല..ഞാനിവിടെ തീരാന്‍പോവുകയാണ്... ഞാന്‍ ഉറപ്പിച്ചു...

സമയം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു.ഏതാണ്ട് 10 മണിയോടടുത്തിരിക്കുന്നു.വെയിലിന്റെ കാഠിന്യം കൂടിവരുന്നതും ഞാന്‍ അറിയുന്നുണ്ട്.ഇടയ്ക്കിടയ്ക്ക് ഇരുന്നു വിശ്രമിച്ചും വെള്ളം കുടിച്ചും മുന്നോട്ടു നടന്നുകൊണ്ടിരുന്നു..ഇപ്പോള്‍ സമയം 11 ആവുന്നു..കൂടുതല്‍ ഉയരത്തിലേക്ക് ചെല്ലുംതോറും എന്തൊക്കെയോ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതുപോലെ...

ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് ഇപ്പോ ഏതാണ്ട് 5 മണിക്കൂറോളം ആയിരുന്നു.താഴെ വലിപ്പം കുറഞ്ഞു കുറഞ്ഞു വരുന്ന വീടുകള്‍.ശക്തി പ്രാപിച്ചു വരുന്ന വെയില്‍..കയ്യില്‍ കരുതിയ വെള്ളവും ഏതാണ്ട് കഴിഞ്ഞിരിക്കുന്നു..അതിരാവിലെ പുറപ്പെട്ടതുകൊണ്ട് വേറെ വെള്ളം മേടിക്കാനോ ഭക്ഷണം കരുതാനോ കഴിഞ്ഞിരുന്നില്ല.അതുമാത്രമല്ല എന്റെ മനസിലെ മലാന ജെറിയില്‍ നിന്നും ഏതാനും വളവുകള്‍ക്കപ്പുറം ആയിരുന്നല്ലോ..വരുന്നത് വരട്ടെ എന്ന് കരുതി വീണ്ടും മുന്നോട്ട്.പക്ഷേ ആരോ പിന്നില്‍ നിന്നും പിടിച്ച് വലിക്കുന്നതുപോലെ..ശ്വാസം എടുക്കുന്നതിലും ചെറിയ ബുദ്ധിമുട്ട്.കുപ്പിയില്‍ ഉണ്ടായിരുന്ന അവസാന തുള്ളിവെള്ളവും മുഖത്തിറ്റിച്ച് നടക്കാന്‍ ശ്രമിച്ചു..

ഒരു 10 മിനിറ്റ് കൂടി നടന്നുകാണും..അപ്പോളേക്കും ഞാന്‍ ജനവാസകേന്ദ്രം പിന്നിട്ടു ഒരുപാട് ദൂരം ആയിക്കഴിഞ്ഞിരുന്നു..

ഇപ്പോള്‍ ഞാന്‍ വെറും പാറക്കൂട്ടങ്ങളുടെ ഇടയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്..ഏതോ പ്രൊജക്റ്റ് നടക്കുന്ന സ്ഥലമാണ്.ഒരു ഇരുമ്പ് പാലവും കുറെ പാറക്കൂട്ടങ്ങളും ഇപ്പോളും എന്റെ ഓര്‍മ്മയില്‍ ഉണ്ട്..

വയ്യ.. ഇനി ഒരടിപോലും വയ്യ.ഞാന്‍ വെറുംനിലത്തേക്കിരുന്നു.ശ്വാസം എടുക്കാന്‍ നന്നേ കഷ്ടപ്പെടുന്നുണ്ട്.. കണ്ണുകള്‍ എത്ര തുറക്കാന്‍ ശ്രമിച്ചിട്ടും താനേ അടഞ്ഞുപോവുന്നു.ഒരു തുള്ളി വെള്ളം പോലും എന്റെ കയ്യില്‍ ഇല്ല..ഞാനിവിടെ തീരാന്‍പോവുകയാണ്... ഞാന്‍ ഉറപ്പിച്ചു...

എപ്പോളോ കണ്ണടഞ്ഞു പോയി..എത്ര നേരം ഞാന്‍ അങ്ങിനെ ഇരുന്നു എന്നറിയില്ല.. മുഖത്തേക്ക് ശക്തമായി വെള്ളം തെളിഞ്ഞപ്പോളാണ് എഴുന്നേറ്റത്..

കണ്ണുതുറന്നപ്പോള്‍ ആദ്യം കണ്ടത് ആരോ മുഖത്തേക്ക് നീട്ടിപ്പിടിച്ചിരിക്കുന്ന വെള്ളക്കുപ്പിയാണ്..ഒന്നും ആലോചിക്കാതെ തട്ടിപ്പറിച്ചു.. മടമടാന്ന് കുടിച്ചിറക്കി... ഇരുന്നുകൊണ്ട് തന്നെ മുഖവും കഴുകി ബാക്കി തലയിലൂടെയും കമിഴ്ത്തി.അത്രയും ചെയ്ത് രണ്ടു മിനിറ്റ് കൂടി കഴിഞ്ഞപ്പോളാണ് ഞാന്‍ എവിടാണ് എന്നൊക്കെ ഒരു വെളിവും ബോധവും വന്നത്..ഞാന്‍ മെല്ലെ എണീക്കാന്‍ നോക്കിയപ്പോളേക്കും അയാള്‍ വന്നെന്നെ താങ്ങിപ്പിടിച്ചു.സത്യത്തില്‍ അപ്പോളാണ് ആ മുഖത്തേക്കു ഞാന്‍ നോക്കുന്നത്.. ചെമ്പിച്ച താടിയും മുടിയുമൊക്കെയുള്ള ഒരു ചെറിയമനുഷ്യന്‍.ഞാന്‍ അയാളോടോ അയാള്‍ എന്നോടോ ഒന്നും ചോദിച്ചില്ല.. താങ്ങിപിടിച്ചു എന്നെ അയാള്‍ അയാളുടെ സുമോയുടെ മുന്‍സീറ്റിലേക്ക് ഇരുത്തി.എല്ലാം ഒന്നടങ്ങിയപ്പോ അയാള്‍ ചോദിച്ചു.. :

'മലാനയ്ക്കല്ലേ.. ?

പോവാം.. ??'

ഞാന്‍ തല കുലുക്കി.. കാരണം എന്തെങ്കിലും പറയാന്‍ മാത്രം ശക്തി എനിക്കപ്പോള്‍ ഇല്ലായിരുന്നു..ഇത്തിരി കഴിഞ്ഞപ്പോളേക്കും പതിയെ ക്ഷീണം കുറഞ്ഞുവന്നു..വെളിയില്‍ വെയിലാണെങ്കിലും വണ്ടി ഓടുമ്പോള്‍ കിട്ടുന്ന തണുത്ത കാറ്റ് പകുതി ക്ഷീണം കൊണ്ടുപോയെന്നു പറയാം.ഞാന്‍ മെല്ലെ ആ മനുഷ്യനെ നോക്കി..

ആസ്വദിച്ച് ഒറ്റ കൈകൊണ്ടു വണ്ടി പറപ്പിക്കുകയാണ്..ഒരു വശം കൊക്കയുള്ള വഴിയിലൂടെയാണ് ഈ പോക്ക് എന്നോര്‍ത്തതും ഒന്നു ഞെട്ടി ഞാന്‍..

ഞാന്‍ എണീറ്റു എന്ന് കണ്ടതും അയാള്‍ സംസാരിച്ചു തുടങ്ങി.അയാളുടെ പേര് ശീര്‍ഷ്.. ജെറിയില്‍ ടാക്‌സി ഓടിക്കുന്നു... ജെറിയില്‍ നിന്നും മലാനയ്ക്കുള്ള വഴിയില്‍ മാത്രമാണ് ഓട്ടം..എന്നും ജെറിയില്‍ നിന്നും യാത്രക്കാര്‍ വന്ന് വണ്ടി നിറഞ്ഞതിനു ശേഷമേ അയാള്‍ വരാറുള്ളൂ...പക്ഷെ ഇന്ന് അയാള്‍ ഇന്നലെ മലാനയില്‍ കൊണ്ടുവിട്ട ഒരു ഗ്രൂപ്പ് ആള്‍ക്കാരെ തിരിച്ചു കൊണ്ടുവരാന്‍ അവര്‍ വിളിച്ചിട്ട് വരുന്ന വഴിയാണ്.. അപ്പോളാണ് എന്നെ കണ്ടത് പോലും..

എന്നിട്ടും അയാള്‍ നിര്‍ത്താനുള്ള കാരണം ഈ വഴിയില്‍ കാല്‍നടയാത്രക്കാര്‍ തീരെ ഇല്ലാത്തതും പിന്നേ എന്റെ ബാഗും കുപ്പിയുമെല്ലാം ചിതറിക്കിടന്നതുമാണ്..ശരിയായിരിക്കാം.. ഞാന്‍ ഇരുന്നപ്പോള്‍ ബാഗും കുപ്പിയുമൊന്നും ഏതുവഴിക്കു പോയി എന്നുപോലും എനിക്കോര്‍മ്മയില്ലായിരുന്നു..

എന്തായാലും അയാള്‍ പറഞ്ഞു ഞാന്‍ മലാനയ്ക്കുള്ള ഏതാണ്ട് പകുതി ദൂരത്തോളം നടന്നു കഴിഞ്ഞിരുന്നു എന്ന്..സുഹൃത്തുക്കളെ അപ്പോള്‍ ഞാന്‍ ഓര്‍ത്തു.. ഏതാണ്ട് 5 മണിക്കൂര്‍ കൊണ്ട് ഞാന്‍ നടന്നത് പകുതി ദൂരം മാത്രം..

ഞാന്‍ മനസ്സില്‍ പറഞ്ഞു..:'ശീര്‍ഷ് ഭായ്.. മറക്കില്ല ഒരിക്കലും.. കാരണം നമ്മുടെ സൗഹൃദത്തിന് എന്റെ ജീവന്റെ വിലയാണ്.. '

അപ്പോള്‍ ഞാന്‍ മൊത്തം നടക്കാന്‍ ശ്രമിച്ചിരുന്നെങ്കിലോ.. ??ഈ നല്ല മനുഷ്യന്‍ ഈ വഴി വന്നില്ലായിരുന്നുവെങ്കില്‍.. ???

ആദ്യം വന്ന ടാക്‌സിക്കാരന്‍ പറഞ്ഞത് ശരിയായിരുന്നു.. വണ്ടിയില്‍ ചുരുങ്ങിയ സമയം കൊണ്ടെത്തുന്ന ഈ ചെറിയ ദൂരം നടക്കാന്‍ എന്നെപോലെ ഒരാള്‍ക്ക് ഒരു പകല്‍ മുഴുവനും വേണ്ടിവന്നാലും അതിശയിക്കാനില്ല.കാരണം ഞാന്‍ നടന്നതിനേക്കാള്‍ കൂടുതല്‍ സമയം വിശ്രമിക്കാനാണ് എടുത്തത്.ഞാന്‍ ഒന്നുകൂടി ആ മനുഷ്യന്റെ മുഖത്തേക്കു നോക്കി.. ഹിമാചലിന്റെ സ്‌നേഹം എനിക്ക് പഠിപ്പിച്ചുതന്ന ആദ്യത്തെ ആള്‍..

ഞാന്‍ മനസ്സില്‍ പറഞ്ഞു..:'ശീര്‍ഷ് ഭായ്.. മറക്കില്ല ഒരിക്കലും.. കാരണം നമ്മുടെ സൗഹൃദത്തിന് എന്റെ ജീവന്റെ വിലയാണ്.. '

(ആ സുഹൃത്ബന്ധം ഇപ്പോളും തുടരുന്നു.. അതിനുശേഷം പോയ മണാലി യാത്രകളിലെല്ലാം ഞങ്ങള്‍ തമ്മില്‍ കാണാറുണ്ട്.അവസാനമായി 2017 മാര്‍ച്ച് മാസത്തില്‍ നാട്ടില്‍ നിന്നും വന്ന സുഹൃത്തുക്കളുമായി പോയപ്പോളും കണ്ടിരുന്നു.അതിനുശേഷം എന്റെ ഫോണ്‍ നഷ്ടപ്പെടുകയുണ്ടായി.. കൂടത്തില്‍ ശീര്‍ഷ് ഭായിയുടെ നമ്പറും ഒന്നിച്ചുള്ള ഫോട്ടോസും.. ഇനി അടുത്ത യാത്രയ്ക്കായി കാത്തിരിക്കുന്നു.. )

കാര്യം പറഞ്ഞു പറഞ്ഞു മലാന എത്തിയതറിഞ്ഞില്ല..'ജിതിന്‍ ഭായ്.. അതാ.. ആ കാണുന്നതാണ് മലാന...ഇടതു വശത്തു കണ്ട പച്ചപുതച്ച മലനിരകളിലേക്കു കൈചൂണ്ടി ശീര്‍ഷ് ഭായ് പറഞ്ഞു...

'മലാന....

അവസാനം ഞാന്‍ നിന്നെ തേടി വന്നിരിക്കുന്നു... 'ചിത്രങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും ഞാന്‍ അറിഞ്ഞ മലാന ഇതാ കണ്മുന്നില്‍..ഇന്ത്യയിലെ ഒറ്റപ്പെട്ട ഗ്രാമം..

പുറംലോകവുമായി യാതൊരുവിധ ബന്ധങ്ങളും ആഗ്രഹിക്കുന്നവരല്ല ഇവര്‍.മറ്റ് ഹിമാചലികളോടുപോലും അകലം പാലിക്കുന്ന ഗ്രാമീണര്‍ പുറംനാട്ടുകാരെ സംശയത്തിന്റെ കണ്ണുകളില്‍ക്കൂടി മാത്രമേ കാണൂ.നമ്മള്‍ ഇവരുടെ വീടുകളിലോ ദേഹത്തോ സ്പര്‍ശിച്ചാല്‍ അന്നാട്ടിലെ ശിക്ഷ അനുഭവിക്കേണ്ടതായി വരും..വായിച്ചറിഞ്ഞ അറിവുകള്‍ ഞാന്‍ ഒന്നുകൂടി അയവിറക്കി..മലാനയിലേക്കുള്ള കവാടത്തിനു മുന്നില്‍ വണ്ടി നിന്നു..ഞാനും ഭായിയും ഇറങ്ങി..ഞാന്‍ മലാനയെ ഇമവെട്ടാതെ നോക്കുന്നത് കണ്ടിട്ടാവണം അയാള്‍ ചിരിച്ചു.ഈ ചിരിയുടെ അര്‍ഥം നേരത്തെ മനസിലാക്കിയത് കൊണ്ട് ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു... :

'അല്ല ഭായ്... അതിനല്ല..

ഞാന്‍ ഈ രഹസ്യങ്ങള്‍ ഉറങ്ങുന്ന മലമടക്ക് ഒന്ന് കാണാന്‍ വന്നതാണ്.. പറ്റുമെങ്കില്‍ ഒരു രാത്രി ഈ മലമുകളില്‍ നക്ഷത്രങ്ങളുടെ കയ്യെത്തുംദൂരത്ത് ഉറങ്ങാതെയിരിക്കാനും... 'ഇവിടെ വരുന്ന ഭൂരിഭാഗത്തേയും പോലെ ഞാനും ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ കഞ്ചാവ് തേടി വന്നതാണ് എന്ന് വിചാരിച്ചാണ് അയാള്‍ ചിരിച്ചത് എന്നാണ് ഞാന്‍ കരുതിയത്..

എന്നാല്‍ അയാള്‍ പറഞ്ഞു..:'ജിതിന്‍ ഭായ് ഞങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ.. ഒരുപാട് മുഖങ്ങള്‍ ദിവസവും കാണുന്നു... അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കറിയാം ആരൊക്കെ എന്തിനൊക്കെയാ വരുന്നതെന്ന്..നിങ്ങള്‍ കഞ്ചാവാന്വേഷിച്ച് വന്ന ആളായിരുന്നുവെങ്കില്‍ ഈ പകുതിവഴി നടന്നുവരില്ലായിരുന്നു.. ?? ഞാന്‍ ചിരിച്ചുകൊണ്ട് പേഴ്സ് തുറന്നു പൈസ എടുക്കാന്‍ തുടങ്ങിയതും അയാള്‍ കയ്യില്‍ കയറിപ്പിടിച്ചു..ഒരു രൂപ പോലും ആ മനുഷ്യന്‍ വാങ്ങിയില്ല എന്റെ കയ്യില്‍ നിന്നും..എനിക്ക് പോകേണ്ട വഴിയും കാണിച്ചുതന്നു.മലാനയിലേക്കുള്ള പച്ചനിറത്തിലുള്ള ബോര്‍ഡ് വച്ച സ്ഥലം വരെയേ വണ്ടികള്‍ ചെല്ലൂ..

അവിടുന്നങ്ങോട്ട് ഒറ്റയടിപാതയാണ്..മലാനയിലേക്കുള്ള വഴി..അവിടെ കണ്ട ഒരു ചെറിയ കടയില്‍ നിന്നും ഒരു കുപ്പി വെള്ളവും ലെയ്‌സ് ഉം മേടിച്ചു ഞാന്‍ മെല്ലെ നടക്കാന്‍ തുടങ്ങി.. ആദ്യം ചെറിയ ഇറക്കമാണ്.. ആരുടെയൊക്കെയോ കൃഷിയിടങ്ങളില്‍ കൂടി കടന്നുപോവുന്ന വഴി..ധാരാളം മലാനികള്‍ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നുണ്ട്..

നടന്ന് നടന്നു ഞാന്‍ ഒരു പാലത്തിന്റെ അടുത്തെത്തി.ഒരു ചെറിയ പാലം.അത് കടന്നുകഴിഞ്ഞാല്പിന്നെ കയറ്റം ആരംഭിക്കുകയാണ്..നേരെത്തെ ഉണ്ടായ അനുഭവം ഓര്‍മ്മയില്‍ ഉള്ളതുകൊണ്ട് വളരെ പതുക്കെ സമയം എടുത്തു മതി മലകയറ്റം എന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.അതുകൊണ്ട്തന്നെ വഴിയില്‍ കണ്ട പാറക്കല്ലുകളില്‍ ഒക്കെ ഇരുന്നു വിശ്രമിച്ചാണ് ഞാന്‍ മലകയറിയത്..ഒരുപാട് മലാനികള്‍ അവരുടെ ആടുകളുടെ കൂടെയും അല്ലാതെയും മലയിറങ്ങി വരുന്നുണ്ടായിരുന്നു..

തൊട്ടടുത്ത കാടുകളില്‍ ആടിനെ മേയ്ക്കാനും വിറകു ശേഖരണത്തിനുമായി പോവുന്നവരാണ്..ഓരോ മലാനിയും എന്നെ മറികടന്നുപോവുമ്പോള്‍ ദേഹത്ത് സ്പര്‍ശിക്കാതിരിക്കാന്‍ സാമാന്യം നല്ല ഒരു ദൂരം മാറിനടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു..ഏതാണ്ട് ഒരു മണിക്കൂര്‍ മിച്ചം എടുത്ത നടത്തം..

ഇവിടെ സുലഭമാണ് കഞ്ചാവ്..എല്ലാ പെട്ടിക്കടകളിലും ഏറ്റവും മുന്നില്‍ത്തന്നെ കഞ്ചാവിന്റെ വകഭേദങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു

പലയിടത്തും ഇരുന്നു വിശ്രമിച്ചു മലകയറിയ എന്നെ മലാനി വൃദ്ധന്മാരുന്‌ടെ ആരോഗ്യം അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു.കാരണം എന്നെക്കടന്നു മലകയറിപ്പോയതില്‍ ഭൂരിഭാഗം വൃദ്ധജനങ്ങള്‍ ആയിരുന്നു..എന്നാല്‍ അവര്‍ മലകയറുന്ന വേഗത.. അത് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.പ്രായത്തിന്റേതായ യാതൊരു അവശതകളും ഞാന്‍ ആ വൃദ്ധന്മാരില്‍ കണ്ടില്ല..ഞാന്‍ മലാനയിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരുന്നു.മലാനയിലെ വീടുകള്‍ പ്രിത്യേക രീതിയില്‍ ഉള്ളതാണ്.പൂര്‍ണ്ണമായും മരം കൊണ്ടുണ്ടാക്കിയ ഇവയ്ക്ക് മൂന്നു തട്ടുകള്‍ (നിലകള്‍ )ആണുണ്ടാവുക.ഏറ്റവും താഴത്തെ നിലയില്‍ ഇവര്‍ വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്നു.തൊട്ടുമുകളില്‍ വിറകു ശേഖരിച്ചു വച്ചിരിക്കുന്നത് കാണാം.അതിനും മുകളിലായാണ് മനുഷ്യവാസം.അങ്ങനെ ഞാന്‍ മലാനയുടെ മണ്ണില്‍ തൊട്ടു.മലാനയുടെ ഗന്ധം അനുഭവിച്ചു..

പക്ഷേ അത്രയും നീണ്ട നടത്തം എന്നെ വല്ലാതെ ക്ഷീണിതനാക്കിയിരുന്നു..എങ്ങനെയെങ്കിലും ഒരു റൂം എടുക്കുക.. ഇത്തിരി ഉറങ്ങുക.. ഞാന്‍ വിചാരിച്ചു..മലാനയില്‍ പുറത്തുനിന്നു വരുന്നവര്‍ക്ക് താമസിക്കാന്‍ മുറികള്‍ ലഭ്യമാണെന്ന് ശീര്‍ഷ്ഭായ് പറഞ്ഞതനുസരിച്ച് ഞാന്‍ മുറിത്തപ്പി നടന്നു.തീര്‍ത്തും ഇടുങ്ങിയ വഴികളില്‍ നമ്മളെ തുറിച്ചുനോക്കുന്ന കുട്ടികളും മുതിര്‍ന്നവരും.ഒരു പുഞ്ചിരി പോലും ഞാന്‍ ആ മുഖങ്ങളില്‍ കണ്ടില്ല..പകരം തികഞ്ഞ അപരിചിതത്വം.. കൂടാതെ എന്തിനോടുള്ള ഭയവും ആ കണ്ണുകളില്‍ നിറഞ്ഞിരുന്നു..ഇവിടെ സുലഭമാണ് കഞ്ചാവ്..എല്ലാ പെട്ടിക്കടകളിലും ഏറ്റവും മുന്നില്‍ത്തന്നെ കഞ്ചാവിന്റെ വകഭേദങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.. ബീഡികള്‍ പോലും കഞ്ചാവ് ബീഡിയാണ്..

അങ്ങനെ കുറച്ചു നേരത്തെ അലച്ചിലിനു ശേഷം ഒരു റൂം ഒത്തുകിട്ടി..ഇനി ഒരു നല്ല കുളി.. ഭക്ഷണം... ഉറക്കം..കുളി കഴിഞ്ഞു വന്നതും ഭക്ഷണം റെഡി ആയിരുന്നു..നല്ല റൊട്ടിയും ദാല്‍ കറിയും.. സത്യത്തില്‍ കുളി കഴിഞ്ഞിറങ്ങിയപ്പോളേക്കും ഒരാനയെ തിന്നാനുള്ള വിശപ്പുണ്ടായിരുന്നു..ഭക്ഷണവും കഴിച്ചു ബെഡിലോട്ട് വീണതെ ഓര്‍മ്മയുള്ളു..സുഖനിദ്ര...

പിന്നെ ഞാന്‍ എണീക്കുന്നത് ഉച്ചത്തിലുള്ള പാട്ടും കൊട്ടും കേട്ടുകൊണ്ടാണ്..മെല്ലെ പുറത്തിറങ്ങി നോക്കി..സന്ധ്യ മയങ്ങിയിരിക്കുന്നു..എല്ലാ വീടുകളിലും ലൈറ്റുകള്‍ കത്തിത്തുടങ്ങി..മനോഹരമായ കാഴ്ച്ച.. ദൂരെ കാണുന്ന മലനിരകള്‍..ആടുകളുമായി മലയിറങ്ങി വരുന്ന ഗ്രാമീണര്‍..ജീവിതത്തില്‍ അന്നുവരെ കാണാത്ത മനോഹരമായ കാഴ്ചകള്‍..പിറകില്‍ നിന്നും കൊട്ടും പാട്ടും അതിന്റെ ഉച്ചസ്ഥായില്‍ എത്തിയിരിക്കുന്നു..ഗുജറാത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്..എന്നെ നോക്കി ചിരിച്ചു അതിലൊരുവന്‍.. ഞാനും..അങ്ങനെ നിന്നു സമയം പോയതറിഞ്ഞില്ല.. തണുപ്പ് അസഹനീയമായപ്പോള്‍ ഞാന്‍ പതിയെ റൂമിലേക്ക് നടന്നു.ഇത്തിരി കഴിഞ്ഞപ്പോള്‍ ആ ഗുജറാത്ത് ഗ്രൂപ്പിലെ ഒരു പയ്യന്‍ റൂമിലേക്ക് വന്നു..ഒരു ഗൗതം.. ഞങ്ങള്‍ പരിചയപ്പെട്ടു.. എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ്..

എന്തായാലും അന്നത്തെ അത്താഴം ഞങ്ങള്‍ എല്ലാരും ഒന്നിച്ചിരുന്നു കഴിച്ചു.നല്ലവണ്ണം പരിചയപ്പെട്ടുകഴിഞ്ഞപ്പോള്‍ എന്റെ നോട്ടം അവന്മാര്‍ നേരത്തെ കൊട്ടിയ ചെണ്ടയിലേക്കായി..ചെണ്ട പണ്ടേ എന്റെ വീക്‌നെസ് ആണ്.. അവസാനം അന്ന് ഉറങ്ങാന്‍ പോവുന്നതിനു മുന്നേ ആ ചെണ്ടയുടെ ഉടമസ്ഥ സ്ഥാനം ഈ ഞാന്‍ ഏറ്റെടുത്തു..ആ ചെണ്ട ഇപ്പോള്‍ എന്റെ വീട്ടില്‍ വിശ്രമിക്കുന്നു...

രാത്രിയില്‍ നല്ല തണുപ്പുണ്ടായിരുന്നു..നല്ല ക്ഷീണം ഉണ്ടായിരുന്നതിനാലും ദേഹം മുഴുവനും വേദന തുടങ്ങിയതിനാലും ഒത്തിരി താമസിയാതെ ഞാന്‍ ഉറക്കം പിടിച്ചു...രാവിലെ ഏതാണ്ട് 10 മണി ആയപ്പോളാണ് കണ്ണുതുറന്നത്..പ്രാതല്‍ കഴിഞ്ഞു വീണ്ടും ഒരു നടത്തം.. മലാനയിലൂടെ..ഒന്ന് രണ്ടു വിദേശികളെ പരിചയപ്പെട്ടു..തിരിച്ചു റൂമില്‍ എത്തി.. ഒരു കുളിയും പാസാക്കി ഞാന്‍ ബാഗ് പാക്ക് ചെയ്യാന്‍ തുടങ്ങി..റൂം അടച്ചു ബില്ലും സെറ്റില്‍ ചെയ്തു ഞാന്‍ ഇറങ്ങി..ഗുജറാത്ത് പയ്യന്മാരോട് യാത്ര ചോദിച്ചു..ചെണ്ടയും കയ്യില്‍ പിടിച്ചു ഞാന്‍ മലയിറങ്ങിത്തുടങ്ങി..അവസാനമായി മലാനയിലെ അരുവിയില്‍ മുഖം കഴുകി..ഒന്നുകൂടി തിരിഞ്ഞുനോക്കി മലാനയോട് യാത്ര ചോദിച്ചു..കൂടെ മനസ്സില്‍ ഉറപ്പിച്ചു..:

'മലാന... ഞാന്‍ ഇനിയും ഈ മല കയറിവരും... 'കയറിയതിനേക്കാള്‍ വേഗത്തില്‍ മലയിറങ്ങി ഞാന്‍.. താഴെ വഴിയില്‍ ചെന്നപ്പോള്‍ ശീര്‍ഷ് ഭായ് ഉണ്ട് അവിടെ..ചങ്ങായിമാരോടൊപ്പം സൊറപറഞ്ഞിരിക്കുന്നു..എന്നെ കണ്ടതും പുള്ളി അടുത്തേക്ക് വന്നു..

'എങ്ങനെയുണ്ടായിരുന്നു.. മലാന.. ?'

'ഭക്ഷണം കഴിച്ചോ.. ?'

'ഉറക്കം ശരിയായിരുന്നോ.. ?'

അങ്ങനെ നൂറു ചോദ്യങ്ങള്‍..

പിന്നെ ഫ്രണ്ട്‌സിനെ എനിക്ക് പരിചയപ്പെടുത്തി..ഇത്തിരി നേരം അവരോടൊപ്പം പാട്ടും ചെണ്ടയും ഒക്കെയായി ചിലവഴിച്ച് പോകാന്‍ സമയം ആയി എന്ന് ശീര്‍ഷ് ഭായ് നെ ഓര്മിപ്പിച്ചപ്പോള്‍

പുള്ളി ചോദിച്ചു.. 'അപ്പൊ എങ്ങനാ.. ഇപ്പോ നടന്നാല്‍ ഇരുട്ടും മുന്നേ ജെറി പിടിക്കാം.. നോക്കുന്നോ.. ??'പുള്ളി ചിരിച്ചു..ഞാന്‍ പുള്ളിയുടെ വണ്ടിയില്‍ തന്നെ പോകാം എന്ന് തീരുമാനിച്ചു..അങ്ങനെ വണ്ടിയില്‍ ആളുകള്‍ നിറയാന്‍ കാത്തിരിക്കുമ്പോളാണ് നമ്മുടെ ആശാന്‍ വരുന്നത്..

പിന്നെ പുള്ളി അതില്‍ കഞ്ചാവ് നിറച്ചു കത്തിച്ചു..ഞാന്‍ നോക്കുന്നത് കണ്ടിട്ടാവും എന്റെ നേരെ ഒന്ന് നീട്ടി..ഞാന്‍ വേണ്ടാന്നു തലയാട്ടി..

ഒരു സായിപ്പ്.. Solo ആണ്.. വാടകയ്ക്ക് എടുത്ത DL രജിസ്ട്രേഡ് ക്ലാസ്സിക് 350 യില്‍..പുള്ളി അടുത്തെത്തിയതും ശീര്‍ഷ് ഭായ് കൈകാണിച്ചു നിര്‍ത്തിച്ചു..

എന്നിട്ട് എന്നോട് സംസാരിക്കാന്‍ പറഞ്ഞു..പുള്ളി കസോളിലേക്ക് ഉള്ള വഴിയാണ്..ജെറി സ്റ്റേഷന്‍ വരെ എന്നെയും കൊണ്ടൊകാംന്നു സമ്മതിച്ചു..അങ്ങനെ ശീര്‍ഷ് ഭായ്യെ കെട്ടിപിടിച്ചു യാത്ര ചോദിച്ചു.. വീണ്ടും കാണാം എന്ന് ഉറപ്പും നല്‍കി ഞാന്‍ സായിപ്പിന്റെ പിന്നില്‍ കയറി..അങ്ങനെ ആ പൊട്ടിപൊളിഞ്ഞ വഴിയിലൂടെ കുടു കുടു വച്ച് ഞാനും സായിപ്പും മെല്ലെ നീങ്ങി..മലയിറങ്ങും തോറും മലാന കണ്ണില്‍നിന്നും മറഞ്ഞുകൊണ്ടിരുന്നു..

കുറച്ചുദൂരം വണ്ടി ഓടിച്ചതും സായിപ്പ് പൊടുന്നനെ വണ്ടി നിര്‍ത്തി എന്നോട് ഇറങ്ങാന്‍ പറഞ്ഞു..'ദൈവമേ.. ഇതിനി അടുത്ത കുരിശാണോ... ??''ഇനി ഒരു പരീക്ഷണം കൂടി താങ്ങാന്‍ ഈയുള്ളവന് ശക്തിയില്ല.. 'മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ വണ്ടിയില്‍നിന്നും ഇറങ്ങി..സായിപ്പ് അടുത്ത് കണ്ട പാറക്കൂട്ടത്തിലേക്ക് നടന്നു.. പിറകെ ഞാനും... സായിപ്പവിടെ ഇരുന്നു..പോക്കറ്റില്‍ നിന്നും എന്തോ ഒരു ബോക്‌സ് എടുത്തു..അത് തുറന്നതും ചുരുട്ടിയ പേപ്പര്‍ പുറത്തു ചാടി..

പിന്നെ പുള്ളി അതില്‍ കഞ്ചാവ് നിറച്ചു കത്തിച്ചു..ഞാന്‍ നോക്കുന്നത് കണ്ടിട്ടാവും എന്റെ നേരെ ഒന്ന് നീട്ടി..ഞാന്‍ വേണ്ടാന്നു തലയാട്ടി..

'പിന്നെ.. സായിപ്പേ നിന്നെ എനിക്കറിയാടാ.. ഇതും തന്നിട്ട് എന്നെ വഴീല്‍ തള്ളിയിട്ട് കൊല്ലാനല്ലേ..അതങ്ങു ഫ്രാന്‍സില്‍ പോയി പറഞ്ഞാല്‍ മതി...ഹല്ല പിന്നെ...

ഒന്നൂടെ ക്വിറ്റ് ഇന്ത്യ...'ഞാന്‍ മനസ്സില്‍ പറഞ്ഞു...'ദേവ്യേ.. ഇനി ഇതെല്ലാം വലിച്ചുകേറ്റിയിട്ട് എന്നെ ഇയാള് അവിടെ എത്തിക്കുവോ.. ???'എന്റെ മനസ്സുവായിച്ചിട്ടാവണം അയാള്‍ പറഞ്ഞു.. :'മോനെ താഴെ പോലീസ് ചെക്കിങ് ഉണ്ടാകും..അവന്മാര്‍ക്ക് വലിക്കാന്‍ അല്ല ഞാന്‍ പൈസ കൊടുത്തു മേടിച്ചത്.. '

'ശരി.. സായിപ്പേ.. വലി.. വലി..വലിപ്പിക്കാതിരുന്നാ മതി...'

രഹസ്യങ്ങളുടെ താഴ്വരയില്‍ ഉറങ്ങുന്ന രഹസ്യങ്ങള്‍ അങ്ങനെതന്നെ നിലനില്‍ക്കട്ടെ..

മൊത്തം വലിച്ചുകേറ്റിയതിന് ശേഷം അയാള്‍ വണ്ടി എടുത്തു..പക്ഷെ വണ്ടിക്കൊരു സൈഡ് വലിവ്..

ഞാന്‍ ചോദിച്ചു :'സായിപ്പൂ... ഞാന്‍ ഓടിച്ചാല്‍ നമുക്കങ്ങെത്താം.. ഓടിക്കട്ടെ.. ??''നേരാംവണ്ണം ഓടിക്കുവോടാ ഉവ്വേ.. ??''പിന്നേ... നേരെയേ ഓടിക്കൂ...'

അങ്ങനെ ഞാന്‍ സാരഥിയായി.. ജെറി എത്തുന്നതിനു മുന്നേ തന്നെ മഴ തുടങ്ങി.. സഞ്ചാരികളെ.. ആ ഒരു കാഴ്ച്ച.. മലമുകളില്‍ നിന്നും മഴ പെയ്തിറങ്ങുന്നത് ഒരു വല്ലാത്ത കാഴ്ചയാണ്.. ഇത്തിരിനേരം നിന്നുകണ്ടുപോയി ഞാന്‍..

സായിപ്പിന്റെ തെറിവിളിമാനിച്ചു ഞാന്‍ മനസില്ലാമനസോടെ ഞാന്‍ വണ്ടി എടുത്തു...

എനിക്കിറങ്ങാനുള്ള സ്ഥലമായി..സായിപ്പിന് നീട്ടിയൊരു നന്ദിയും പറഞ്ഞു ഞാന്‍ ജെറിക്കുള്ള വഴിക്കും സായിപ്പ് കസോള്‍ വഴിക്കും തിരിഞ്ഞു..ജെറിയെത്തി നല്ല ചൂട് മോമോസും കഴിച്ചു അന്ന് രാത്രിയില്‍ കിടന്നുറങ്ങിയ കടത്തിണ്ണ ഒന്നുകൂടി നോക്കി.മെല്ലെ ബസ്സ്റ്റോപ്പിലേക്കു നടന്നു.. എനിക്ക് പോവാനുള്ള ബസ് ദൂരെ നിന്നും കയറ്റം കയറി വരുന്ന ഇരമ്പം എനിക്ക് കേള്‍ക്കാമായിരുന്നു..

രഹസ്യങ്ങളുടെ താഴ്വരയില്‍ ഉറങ്ങുന്ന രഹസ്യങ്ങള്‍ അങ്ങനെതന്നെ നിലനില്‍ക്കട്ടെ..

ആ രഹസ്യങ്ങള്‍ തേടി ഇനിയും വരണം എനിക്ക്.. ഒരുപാട്തവണ...പണ്ട് നടത്തിയ യാത്രയാണ്.. മിക്കവാറും ചിത്രങ്ങളും നഷ്ടപ്പെട്ട ഫോണിന്റെ കൂടെ ഇല്ലാതായി..

ഈ യാത്രയില്‍ കൂടെ നടന്ന എല്ലാ സഞ്ചാരികള്‍ക്കും നന്ദി..

( സഞ്ചാരിയും ട്രാവല്‍ വ്ളോഗറുമായ ജിതിന്‍ ജോഷി ദ ഫോര്‍ത്തിന് വേണ്ടി എഴുതിയ കുറിപ്പ്..)

logo
The Fourth
www.thefourthnews.in