പ്രായം കുറഞ്ഞവരിലും അല്‍സ്ഹൈമേഴ്സ്; ചൈനയിലെ പത്തൊന്‍പതുകാരനില്‍ രോഗം സ്ഥിരീകരിച്ചു

പ്രായം കുറഞ്ഞവരിലും അല്‍സ്ഹൈമേഴ്സ്; ചൈനയിലെ പത്തൊന്‍പതുകാരനില്‍ രോഗം സ്ഥിരീകരിച്ചു

ഹോംവര്‍ക്കുകള്‍ ചെയ്യാനും ഭക്ഷണം കഴിക്കാനും മറക്കുന്ന സ്ഥിതിയിലെത്തിയതോടെ പത്തൊന്‍പതുകാരന് പഠനം പോലും ഉപേക്ഷിക്കേണ്ടി വന്നു
Updated on
1 min read

അല്‍സ്ഹൈമേഴ്സ് എന്ന രോഗാവസ്ഥ കൂടുതലും പ്രായമായവരില്‍ കാണപ്പെടുന്ന അസുഖമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അത് ശരിയല്ലെന്നും ചെറിയ പ്രായക്കാരെയും ഈ അസുഖം ബാധിക്കാമെന്നും തെളിയിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അല്‍സ്ഹൈമേഴ്സ് രോഗ ബാധിതന്‍ ചൈനയിലെ പത്തൊന്‍പതുകാരന്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്

ബീജിംങിലെ കാപ്പിറ്റല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് പ്രായം കുറഞ്ഞ അല്‍സ്ഹൈമേഴ്സ് രോഗബാധിതനെ കണ്ടെത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് വര്‍ഷത്തോളമായി ഓര്‍മ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയില്‍ നടത്തിയ പരിശോധനയിലാണ് അല്‍സ്ഹൈമേഴ്സ് സ്ഥിരീകരിച്ചത്

പഠനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതോടെയാണ് പത്തൊന്‍പതുകാരനില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയത്

പഠനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതോടെയാണ് പത്തൊന്‍പതുകാരനില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയത്. പിന്നീട് ഇത് പല കാര്യങ്ങളും മറന്നു പോകുന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തി. ഹോംവര്‍ക്കുകള്‍ ചെയ്യാനും ഭക്ഷണം കഴിക്കാനും മറക്കുന്ന സ്ഥിതിയിലെത്തിയതോടെ പത്തൊന്‍പതുകാരന് പഠനം പോലും ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് നടത്തിയ വിശദമായ പരിശോധനകളിലൂടെ വിദ്യാര്‍ത്ഥിക്ക് അല്‍സ്ഹൈമേഴ്സ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ ചെറിയ പ്രായക്കാരെ അല്‍സ്ഹൈമേഴ്സ് ബാധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. മെഡിക്കല്‍ സയന്‍സ് ഏറെ പുരോഗതി കൈവരിച്ചെങ്കിലും ഈ രോഗാവസ്ഥയുടെ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ തലച്ചോറില്‍ ബീറ്റാ-അമിലോയിഡ്, ടൗ എന്നീ പ്രോട്ടീനുകള്‍ നിര്‍മിക്കപ്പെടുന്നതാണ് അല്‍സ്ഹൈമേഴ്സിന് കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അല്‍സ്ഹൈമേഴ്സ് ബാധിതരുടെ മസ്തിഷ്‌ക കോശത്തിനും നാഡീകോശങ്ങള്‍ക്കും പുറത്തായാണ് ബീറ്റാ-അമിലോയിഡ് എന്ന പ്രോട്ടീന്‍ കാണപ്പെടുന്നത്. അതേസമയം ടൗ എന്ന പ്രോട്ടീന്‍ നാഡീകോശങ്ങളിലുള്ള ആക്‌സോണിനകത്താണ് കാണപ്പെടാറുള്ളത്. എന്നാല്‍ പത്തൊന്‍പതുകാരന്റെ തലച്ചോറില്‍ ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി കണ്ടെത്തിയില്ലെങ്കിലും കുട്ടിയുടെ സെറിബ്രോസ്‌പൈനല്‍ ദ്രാവകത്തില്‍ ഉയര്‍ന്ന അളവില്‍ ടൗ പ്രോട്ടീന്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മസ്തിഷ്‌കത്തില്‍ ടൗ പ്രോട്ടീനുകള്‍ വലിയ തോതില്‍ രൂപപ്പെടുന്നതിന്റെ തുടക്കമാണെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in