കോവിഡ് കൂടുന്നു; സംസ്ഥാനത്ത് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി വീണ്ടും ഉത്തരവ്

കോവിഡ് കൂടുന്നു; സംസ്ഥാനത്ത് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി വീണ്ടും ഉത്തരവ്

ഇന്നലെ 1,303 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു
Updated on
1 min read

സംസ്ഥാനത്ത് പൊതുയിടങ്ങളില്‍ മാസ്‌കും സൈനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. കോവിഡ് നേരിയ തോതില്‍ കൂടുന്ന സാഹചര്യത്തിലാണ് ആറു മാസത്തേക്ക് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്.

പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തീയേറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ സാനിറ്റൈസര്‍ നല്‍കണം. ചടങ്ങുകളില്‍ സംഘാടകരാണ് ഇവ ഉറപ്പാക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.

രാജ്യത്ത് പുതിയതായി 19,406 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 49 പേരാണ് രോഗബാധിതരായി മരിച്ചത്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,41,26,994 ആയി ഉയര്‍ന്നു. സജീവ കേസുകള്‍ 1,34,793. മരണസംഖ്യ 5,26,649 ആയി ഉയര്‍ന്നു.

കേരളത്തില്‍ ഇന്നലെ 1,303 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ 67,27,584 പേര്‍ക്കാണ് രോഗം ബാധിച്ചത്. 66,45,250 പേര്‍ രോഗമുക്തരായി. നിലവില്‍, 11,786 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 70,548.

logo
The Fourth
www.thefourthnews.in