'മങ്കി പോക്‌സ് ഒരു മുന്നറിയിപ്പ്'; ഒരു മഹാമാരിയെ നേരിടാന്‍ തയ്യാറാവണമെന്ന് വിദഗ്ധര്‍

'മങ്കി പോക്‌സ് ഒരു മുന്നറിയിപ്പ്'; ഒരു മഹാമാരിയെ നേരിടാന്‍ തയ്യാറാവണമെന്ന് വിദഗ്ധര്‍

ഏത് സമയവും ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന സാഹചര്യത്തെ പ്രതിരോധിക്കാന്‍ ഓരോരുത്തരും തയ്യാറായിരിക്കണം
Updated on
2 min read

ആഗോളതലത്തില്‍ പതിറായിരത്തിലധികം പേരില്‍ ഇതിനോടകം ബാധിച്ച് കഴിഞ്ഞ മങ്കി പോക്‌സ് മനുഷ്യര്‍ ഒരു മുന്നറിയിപ്പായി കാണണമെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധി. ഡബ്ല്യൂ എച്ച്ഒയുടെ മുതിര്‍ ശാസ്ത്രജ്ഞരില്‍ ഒരാളായ സൗമ്യ സ്വാമിനാഥനാണ് ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സൗമ്യ സ്വാമിനാഥന്റെ പ്രതികരണം. ഏത് സമയവും ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന സാഹചര്യത്തെ പ്രതിരോധിക്കാന്‍ ഓരോരുത്തരും തയ്യാറായിരിക്കണം എന്നും അവര്‍ ചൂണ്ടിക്കാട്ടി.

ചിക്കന്‍ പോക്‌സിന് എതിരായ വാക്‌സിനേഷന്‍ നിര്‍ത്തിവച്ചത് മങ്കി പോക്‌സ് വൈറസ് വ്യാപകമാവാന്‍ കാരണമായിട്ടുണ്ടാകാം എന്നും സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടുന്നു. ''ഓര്‍ത്തോപോക്സ് വൈറസ് ജനുസ്സില്‍ പെട്ട മങ്കിപോക്‌സ് വൈറസ് മൂലമാണ് കുരങ്ങു വസൂരി ഉണ്ടാകുന്നത്. 1980-ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ട വസൂരിക്ക് കാരണമായയ വൈറസിനോട് സാമ്യമുള്ളതാണ് ഈ വൈറസ്. വസൂരി നിര്‍മാര്‍ജനത്തിന് ഉപയോഗിക്കുന്ന വാക്‌സിനുകള്‍ മങ്കി പോക്‌സിന് ഫലപ്രഥമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്''.

മങ്കി പോക്‌സ് വാക്‌സിന്‍ തയ്യാറാക്കുന്നതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മെഡിക്കല്‍ കമ്പനികള്‍ക്ക് വലിയ പങ്കുവഹിക്കാനാവും

ഡോ. സൗമ്യ സ്വാമിനാഥന്‍

ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള ബവേറിയന്‍ നോര്‍ഡിക് എന്ന കമ്പനി മങ്കിപോക്‌സിനായി ഒരു വാക്‌സിന്‍ വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. മങ്കി പോക്‌സ് വാക്‌സിന്‍ തയ്യാറാക്കുന്നതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മെഡിക്കല്‍ കമ്പനികള്‍ക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

ഒരു പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വേണ്ട തയ്യാറെടുപ്പിനെക്കുറിച്ചാണ് ഇപ്പോള്‍ ഏവരും ചിന്തിക്കേണ്ടത് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പരമാവധി വേഗത്തില്‍ പ്രതിരോധ വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാം എന്നതിനായിരിക്കണം മുന്‍ഗണന. ഇന്ത്യക്ക് ഇതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കാന്‍ കഴിയും. ആഗോള തലത്തില്‍ വാക്‌സിന്‍ നിര്‍മാണത്തിന്റെ സാങ്കേതികവിദ്യ കൈമാറാനുള്‍പ്പെടെ നടപടി വേണം.

കോവിഡ് വൈറസിന്റെ പരിവര്‍ത്തനവും മങ്കി പോക്‌സ് വൈറസ് പരിവര്‍ത്തനവും തമ്മില്‍ താരതമ്യം ചെയ്യാനാവില്ല

കോവിഡ് വൈറസിന്റെ പരിവര്‍ത്തനവും മങ്കി പോക്‌സ് വൈറസ് പരിവര്‍ത്തനവും തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്നും ഡോ. സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടുന്നു. മങ്കിപോക്‌സ് മറ്റൊരു വൈറസാണ് കോവിഡിന്റെ അതേ വേഗതയില്‍ പരിവര്‍ത്തനം ചെയ്യാന്‍ സാധ്യതയില്ല വൈറസ് പരിവര്‍ത്തനം സംബന്ധിച്ചും ആഗോളതലത്തില്‍ പരിശോധന അത്യാവശ്യമാണ്. ഒരു മഹാമാരിയായി മങ്കി പോക്‌സ് മാറുന്നത് തടയാന്‍ ആവശ്യമായ നടപടിയാണ് വേണ്ടതെന്നും സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

ഡാനിഷ് കമ്പനിയായ ബവേറിയന്‍ നോര്‍ഡിക് നിര്‍മ്മിക്കുന്ന വാക്സിന്റെ ആദ്യ ഇറക്കുമതിയുടെ കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ ഇന്ത്യയിലെത്തുമെന്ന് അദാര്‍ പൂനവാലെ

അതിനിടെ, രാജ്യത്ത് മങ്കിപോക്സ് കേസുകള്‍ വര്‍ദ്ധിക്കുന്ന അടിയന്തര സാഹചര്യത്തില്‍ വാക്സിന്‍ ഇറക്കുമതി ആശയം മുന്നോട്ട് വയ്ക്കുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാലെ. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെലവില്‍ വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും അദാര്‍ പൂനവാലെ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഡാനിഷ് കമ്പനിയായ ബവേറിയന്‍ നോര്‍ഡിക് നിര്‍മ്മിക്കുന്ന വാക്സിന്റെ ആദ്യ ഇറക്കുമതിയുടെ കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ ഇന്ത്യയിലെത്തുമെന്നാണ് അദാര്‍ പൂനവാലെയുടെ പ്രതികരണം.

മങ്കി പോക്സിനുള്ള മെസഞ്ചര്‍ ആര്‍എന്‍എ വാക്സിന്‍ വികസിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. മങ്കിപോക്‌സ് വാക്സിന്‍ കോവിഡ് വാക്സിനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. സാങ്കേതിക വിദ്യയിലും, സംഭരണത്തിലും വ്യത്യസ്ത സ്വഭാവങ്ങളാണ് രണ്ടു വാക്സിനും വെച്ചു പുലര്‍ത്തുന്നത്.

മങ്കിപോക്സ് വാക്സിനുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സംഭരണ സംവിധാനങ്ങള്‍ രാജ്യത്ത് സജ്ജമാക്കേണ്ടതുണ്ട്. എന്നാല്‍ ആ സംവിധാനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ ലഭ്യമല്ല. അതിനായി മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in