വായുമലിനീകരണം: ബംഗ്ലാദേശിന്റെ സാമ്പത്തിക-ആരോഗ്യ മേഖലകള്‍ പ്രതിസന്ധിയിലെന്ന് ലോക ബാങ്ക് റിപ്പോർട്ട്

വായുമലിനീകരണം: ബംഗ്ലാദേശിന്റെ സാമ്പത്തിക-ആരോഗ്യ മേഖലകള്‍ പ്രതിസന്ധിയിലെന്ന് ലോക ബാങ്ക് റിപ്പോർട്ട്

തലസ്ഥാനമായ ധാക്കയെ ആണ് വായുമലിനീകരണം ഏറ്റവും കൂടുതൽ ബാധിച്ചത്. ഏറ്റവും കുറവ് മലിനീകരണമുള്ള നഗരം സിൽഹെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Updated on
1 min read

ബംഗ്ലാദേശിലെ വായുമലിനീകരണം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തകർക്കുന്നതിനൊപ്പം അകാല മരണത്തിലേക്കും രോഗങ്ങളിലേക്കും ജനതയെ തള്ളിയിടുകയാണെന്ന് ലോക ബാങ്ക് റിപ്പോർട്ട്. മലിനീകരണം കാരണം 2019ൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 4.4 ൽ നിന്ന് 3.9 വരെയായി കുറഞ്ഞു. ഏകദേശം 78,145 നും 88,229 നും ഇടയിൽ മരണങ്ങൾ ഈ കാലയളവിൽ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തലസ്ഥാനമായ ധാക്കയെ ആണ് വായുമലിനീകരണം ഏറ്റവും കൂടുതൽ ബാധിച്ചത്. ഏറ്റവും കുറവ് മലിനീകരണമുള്ള നഗരം സിൽഹെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അന്തരീക്ഷ മലിനീകരണം രാജ്യത്തെ കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവരെ അപകടത്തിലാക്കുന്നുവെന്ന് ബംഗ്ലാദേശിന്റെയും ഭൂട്ടാന്റെയും ആക്ടിംഗ് കൺട്രി ഡയറക്ടർ ദണ്ഡൻ ചെൻ പറഞ്ഞു. രാജ്യത്തിന്റെ സുസ്ഥിരവും ഹരിതവുമായ വളർച്ചയ്ക്കും വികസനത്തിനും വായു മലിനീകരണം ഇല്ലാതാക്കുക എന്നത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

2018 മുതൽ 2021 വരെ, ലോകത്തിലെ ഏറ്റവും മലിനീകരണം കൂടുതലുള്ള രണ്ടാമത്തെ നഗരമാണ് ധാക്ക

ധാക്ക നഗരത്തിലെ നിർമാണപ്രവർത്തനം നടക്കുന്നതും ഗതാഗത കുരുക്ക് കൂടുതൽ ഉള്ള പ്രദേശങ്ങളിലുമാണ് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഗുരുതരമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മേഖലകളിൽ, ആരോഗ്യത്തിന് ഏറ്റവും അപകടകരമെന്ന് കരുതപ്പെടുന്ന സൂക്ഷ്മ കണികകൾ (PM2.5), WHO വായു ഗുണനിലവാര മാർഗനിർദേശങ്ങളേക്കാൾ ശരാശരി 150 ശതമാനം കൂടുതലാണ്.

2018 മുതൽ 2021 വരെയുള്ള കണക്കുകളില്‍ ലോകത്തിലെ ഏറ്റവും മലിനീകരണം കൂടുതലുള്ള രണ്ടാമത്തെ നഗരമാണ് ധാക്ക. അന്തരീക്ഷ വായു മലിനീകരണം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന ഹ്രസ്വകാല ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയത്.

വിഷാദരോഗത്തിന്റെ വ്യാപനവും വായുമലീനികരണത്തിന്റെ പരിണിതഫലമായി വിലയിരുത്തിയിട്ടുണ്ട്

ധാക്കയിലെയും സിൽഹെറ്റിലെയും 12,250 വ്യക്തികളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. വിഷാദരോഗത്തിന്റെ വ്യാപനവും വായുമലീനികരണത്തിന്റെ പരിണിതഫലമായി വിലയിരുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന 2021 മാർച്ചിൽ 6,475 നഗരങ്ങളിൽ നടത്തിയ പഠനത്തിൽ ഒരു രാജ്യവും വായുവിന്റെ ഗുണനിലവാരം പാലിക്കുന്നില്ലെന്നാണ് മറ്റൊരു കണ്ടെത്തൽ.

logo
The Fourth
www.thefourthnews.in