അക്ഷത മൂർത്തിക്ക് ഇൻഫോസിസിന്റെ ലാഭവിഹിതമായി 68 കോടി രൂപ

അക്ഷത മൂർത്തിക്ക് ഇൻഫോസിസിന്റെ ലാഭവിഹിതമായി 68 കോടി രൂപ

ഋഷി സുനക് ബ്രിട്ടന്റെ ധനമന്ത്രിയായിരിക്കെ അക്ഷത, നോൺ ഡോമിസൈൽ (സ്ഥിരമായ മേൽവിലാസം യുകെയ്ക്ക് പുറത്തുള്ളവർ) പദവിയുപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു
Updated on
1 min read

ബ്രിട്ടൻ പ്രധാനമന്ത്രിയുടെ ജീവിത പങ്കാളിയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിക്ക് ഇൻഫോസിസിന്റെ ലാഭവിഹിതമായി ലഭിക്കുന്നത് 68 കോടി രൂപ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി സ്ഥാപനമാണ് ഇൻഫോസിസ്. അതിന്റെ ഓഹരികളുടെ ലാഭവിഹിതത്തിന്റെ പങ്കുവയ്പ് വ്യാഴാഴ്ചയാണ് നടന്നത്. മുൻപ് ഇൻഫോസിസിലെ വരുമാനത്തിന്റെ നികുതിയടക്കയ്ക്കാതിരിക്കാൻ വിദേശ പൗരയെന്ന പദവി അക്ഷത ഉപയോഗിക്കുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു.

ജൂലൈയിലാകും വിഹിതം വിതരണം ചെയ്യുക. ഇതോടു കൂടി ഈ സാമ്പത്തിക വർഷത്തെ ഇൻഫോസിസിൽ നിന്നുള്ള അക്ഷതയുടെ മൊത്ത വരുമാനം 132 കോടി രൂപയാണ്. ഋഷി സുനക് ബ്രിട്ടന്റെ ധനമന്ത്രിയായിരിക്കെ അക്ഷത, നോൺ ഡോമിസൈൽ (സ്ഥിരമായ മേൽവിലാസം യുകെയ്ക്ക് പുറത്തുള്ളവർ) പദവിയുപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. നോൺ ഡോമിസൈൽ പദവിയുള്ളവർക്ക് രാജ്യത്തിന് പുറത്തുള്ള വ്യവസായങ്ങളിൽ നിന്ന് സമ്പാദിക്കുന്ന സ്വത്തുക്കൾക്ക് ബ്രിട്ടനിൽ നികുതിയടക്കേണ്ടതില്ല എന്നാണ് നിയമം. ഈ നിയമത്തിന്റെ ആനുകൂല്യത്തിൽ വലിയ നികുതി വെട്ടിക്കൽ അക്ഷത നടത്തുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.

ആരോപണങ്ങൾക്ക് പിന്നാലെ തന്റെ മൊത്ത വരുമാനത്തിനുള്ള നികുതി അടയ്ക്കുമെന്ന് അക്ഷത പറഞ്ഞെങ്കിലും നോൺ- ഡോമിസൈൽ പദവി ഇപ്പോഴും തുടരുന്നുണ്ട്. ഇൻഫോസിസിൽ നിന്ന് നേരിട്ടാണോ ലാഭ വിഹിതം സ്വീകരിക്കുന്നതെന്നും ഇത് വരുമാനമായി കണക്കാക്കി നികുതി അടയ്ക്കുമോ എന്നതിലും ഇപ്പോഴും വ്യക്തതയില്ല. മറ്റ് വ്യവസായ താത്പര്യങ്ങൾക്കായി അക്ഷത 2020ൽ നികുതി സങ്കേതങ്ങൾ ഉപയോഗിച്ചിരുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in