അനീ എര്‍നോയ്ക്ക് സാഹിത്യ നൊബേൽ

അനീ എര്‍നോയ്ക്ക് സാഹിത്യ നൊബേൽ

ലിംഗഭേദം, ഭാഷ, ക്ലാസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അസമത്വങ്ങള്‍ നിറഞ്ഞ ജീവിതത്തെ വ്യത്യസ്ത വീക്ഷണ കോണുകളില്‍ നിന്ന് നിരന്തരം പരിശോധിക്കുന്നു തന്‌റെ എഴുത്തുകളിലൂടെ അനീ എര്‍നോ എന്ന് നൊബേല്‍ സമിതി
Updated on
1 min read

ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നോയ്ക്ക് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ആത്മകഥാംശമുള്ള എഴുത്തുകളാണ് അനീ എർനോയുടെ പ്രത്യേകത. വ്യക്തിപരമായ അനുഭവങ്ങളെ എഴുത്തിലൂടെ പ്രതിപാദിക്കാനുള്ള ധൈര്യത്തിനാണ് പുരസ്കാരമെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. ലിംഗഭേദം, ഭാഷ, ക്ലാസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അസമത്വങ്ങള്‍ നിറഞ്ഞ ജീവിതത്തെ വ്യത്യസ്ത വീക്ഷണ കോണുകളില്‍ നിന്ന് നിരന്തരം പരിശോധിക്കുന്നു തന്‌റെ എഴുത്തുകളിലൂടെ അനീ എര്‍നോ എന്ന് നൊബേല്‍ സമിതി നിരീക്ഷിച്ചു.

82 കാരിയായ അനീ എര്‍നോ സാഹിത്യ നൊബേല്‍ നേടുന്ന 17മത് വനിതയാണ്. 1974ല്‍ പുറത്തിറങ്ങിയ ലെ അര്‍മൊറീസ് വിഡ്‌സ് (ക്ലീന്‍ഡ് ഔട്ട്) ആണ് ആദ്യകൃതി. ലോ പ്ലാസ് ( എ മാന്‍സ് പ്ലേസ്) എ വുമണ്‍സ് സ്റ്റോറിഎന്നിവയാണ് പ്രധാന കൃതികള്‍. 20ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019 ല്‍ ബുക്കര്‍പ്രൈസിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

1940 ല്‍ നൊര്‍മാന്‍ഡിയില്‍ ജനിച്ച അനീ എര്‍നോ ഫ്രാന്‍സിലെ ഏറ്റവും പ്രമുഖയായ എഴുത്തുകാരിലൊരാളായാണ് കണക്കാക്കപ്പെടുന്നത്. 1977 മുതല്‍ 2000 വരെ അധ്യാപികയായി ജോലി നോക്കി. ഇതിനിടയിലായിരുന്നു പ്രധാന സാഹിത്യകൃതികളെല്ലാം പുറത്തുവന്നത്.

നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത് അഭിമാനകരമായ നേട്ടമെന്നും അതോടൊപ്പം വലിയ ഉത്തരവാദിത്വമാണ് ഇത് നല്‍കുന്നതെന്നും അനീ എര്‍നോ പ്രതികരിച്ചു.

നാലാമത്തെ പുസ്തകമായ എ മാന്‍സ് പ്ലേസ് (ലാ പ്ലാസ്) ആണ് എഴുത്ത് ജീവിതത്തലെ നാഴികക്കല്ലായ പുസ്തകം. തന്‌റെ കൗമാരകാലവും അച്ഛനുമായുള്ള ബന്ധവുമെല്ലാം വിവരിക്കുന്ന ആത്മകഥാംശമുള്ള നോവലാണ് എ മാന്‍സ് പ്ലേസ്. 1988 ല്‍ പുറത്തിറങ്ങിയ എ വിമണ്‍സ് ഹിസ്റ്ററി, ആത്മകഥാപരമായ പുസ്തകമാണ്. ഈ രണ്ട് പുസ്തകങ്ങളും സമകാലീന ഫ്രഞ്ച് സാഹിത്യത്തിലെ ക്ലാസിക്കുകളായാണ് കണക്കാക്കുന്നത്. ആത്മകഥയായി ദ ഇയറാണ് 2019ല്‍ ബുക്കര്‍ പ്രൈസിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്.

അനീയുടെ നിരവധി കൃതികള്‍ ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അനീയുടെ എഴുത്തുകള്‍ ഫിക്ഷനല്ല ഓര്‍മ്മക്കുറിപ്പുകളെന്ന വിമര്‍ശന പല നിരൂപകരും ഉയര്‍ത്തിക്കാട്ടാറുണ്ട്. 2014 ല്‍ പാട്രിക് മൊദിയാനോയ്ക്ക് ശേഷം സാഹിത്യ നൊബേല്‍ നേടുന്ന ആദ്യത്തെ ഫ്രഞ്ചുകാരിയാണ് അനീ എര്‍നോ. ഇതുവരെ 16 ഫ്രഞ്ച് എഴുത്തുകാര്‍ക്കാണ് നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത് അഭിമാനകരമായ നേട്ടമെന്നും അതോടൊപ്പം വലിയ ഉത്തരവാദിത്വമാണ് ഇത് നല്‍കുന്നതെന്നും അനീ എര്‍നോ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in