ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെച്ചു; രാജ്യം വിട്ടു, ഇന്ത്യയിലേക്കെന്ന് സൂചന

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെച്ചു; രാജ്യം വിട്ടു, ഇന്ത്യയിലേക്കെന്ന് സൂചന

പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് സഹോദരിയോടൊപ്പം സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായാണ് റിപ്പോർട്ടുകള്‍
Updated on
1 min read

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെച്ചു. രാജ്യത്ത് കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ധാക്കയില്‍ നിന്ന് സുരക്ഷിത താവളത്തിലേക്ക് ഷെയ്‌ഖ് ഹസീന മാറിയതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഷെയ്‌ഖ് ഹസീന രാജിവെക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുതിർന്ന ഉപദേഷ്ഠാവ് എഎഫ്‌പിയോട് പ്രതികരിക്കവെ പറഞ്ഞിരുന്നു. സാഹചര്യം അത്തരത്തിലായതുകൊണ്ട് സാധ്യതയുണ്ടെന്നും പക്ഷേ, അത് എങ്ങനെ സംഭവിക്കുമെന്നതില്‍ ഉറപ്പില്ലെന്നുമായിരുന്നു ഉപദേഷ്ടാവ് വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് സഹോദരിയോടൊപ്പം സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായാണ് റിപ്പോർട്ടുകള്‍. ഇന്ത്യയിലേക്കാണ് തിരിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. വീഡിയോ പ്രസ്താവനയിലൂടെ സമരക്കാരെ അഭിസംബോധന ചെയ്യാനുള്ള പദ്ധതി ഷെയ്‌ഖ് ഹസീനയ്ക്കുണ്ടായിരുന്നതായും എന്നാല്‍ ലക്ഷക്കണക്കിന് പ്രതിഷേധക്കാർ വസതിയിലേക്ക് എത്തുന്നതിനാല്‍ സമയം ലഭിച്ചില്ലെന്നുമാണ് റിപ്പോർട്ടുകള്‍.

ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെച്ചു; രാജ്യം വിട്ടു, ഇന്ത്യയിലേക്കെന്ന് സൂചന
ബംഗ്ലാദേശ് കലാപം: മരണം നൂറ് കടന്നു; ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ നിര്‍ത്തിവെച്ചു, മൂന്ന് ദിവസം പൊതുഅവധി, ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം

സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടുള്ള നിസ്സഹകരണ പരിപാടിയില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഭരണകക്ഷിയായ അവാമി ലീഗും അവരുടെ വിദ്യാര്‍ഥി സംഘടനയായ ഛത്ര ലീഗും പോഷക സംഘടനയായ ജൂബോ ലീഗും ഉള്‍പ്പെടെ ഇടിച്ച് കയറുകയും സംഘര്‍ഷം ആരംഭിക്കുകയുമായിരുന്നു.

രൂക്ഷമായ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലും മൊബൈല്‍ ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലും രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പൊതു അവധിയും പ്രഖ്യാപിച്ചു.

കോടതികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഇന്നലെതന്നെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ഓഫായിരുന്നു. ഫേസ്ബുക്കും വാട്ട്സ്ആപ്പ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റില്‍ പോലും ആക്സസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അക്രമത്തില്‍ 14 പോലീസുകാര്‍ ഉള്‍പ്പെടെ 91 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക പത്രമായ പ്രോതോം അലോയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

logo
The Fourth
www.thefourthnews.in