'ഒന്നരക്കോടിയും പൗരത്വവും'; റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് റഷ്യയുടെ വാഗ്ദാനം

'ഒന്നരക്കോടിയും പൗരത്വവും'; റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് റഷ്യയുടെ വാഗ്ദാനം

റഷ്യൻ സൈന്യത്തിന്റെ ഭാഗമാകേണ്ടി വന്ന ഇന്ത്യക്കാരിൽ നാലുപേരാണ് 2024ല്‍ കൊല്ലപ്പെട്ടത്. രണ്ടുപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്
Updated on
1 min read

റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കൊല്ലപ്പെടുകയും ചെയ്ത ഇന്ത്യൻ പൗരന്മാരുടെ കുടുംബത്തിന് റഷ്യ നഷ്ടപരിഹാരവും പൗരത്വവും വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. മൃതദേഹം ഏറ്റുവാങ്ങാൻ റഷ്യയിലെത്തിയ രണ്ടുപേരുടെ ബന്ധുക്കൾക്ക് 1.3 കോടി രൂപയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തതായാണ് വിവരം. യുക്രെയ്നിൽ ആക്രമണം നടത്തുന്ന റഷ്യൻ സൈന്യത്തിന്റെ സുരക്ഷാ സഹായികളായി ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ഉടൻ വിട്ടയക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിൻ അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ.

റഷ്യൻ സൈന്യത്തിന്റെ ഭാഗമാകേണ്ടി വന്ന ഇന്ത്യക്കാരിൽ നാലുപേരാണ് 2024-ല്‍ കൊല്ലപ്പെട്ടത്. രണ്ടുപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ഏകദേശം അൻപതോളം ഇന്ത്യക്കാർ അനധികൃതമായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായാണ് കണക്ക്. അതിൽ മുപ്പത് പേർ മടങ്ങിവരാൻ വേണ്ടി ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അസ്ഫാൻ, ഹെമിൽ മങ്കുക്കിയ എന്നിവരുടെ മൃതദേഹം മാത്രമാണ് ഇതുവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

ഹെമിലിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ റഷ്യയിലെത്തിയ ഹെമിലിന്റെ പിതാവ് അശ്വിൻഭായ് മങ്കുക്കിയയോടും മുഹമ്മദ് അസ്ഫാന്റെ സഹോദരനോടും നഷ്ടപരിഹാരം സംബന്ധിച്ച് റഷ്യൻ അധികൃതർ സംസാരിച്ചിരുന്നുവെന്നാണ് അവർ ദ ഹിന്ദുവിനോട് പ്രതികരിച്ചത്. റഷ്യൻ പൗരത്വം, 1.3 കോടി രൂപ നഷ്ടപരിഹാരം, കുട്ടികൾക്ക് 18 വയസ്സ് തികയുന്നതുവരെ പ്രതിമാസം ₹18,000 സ്റ്റൈപ്പൻ്റിനും കുടുംബത്തിന് അർഹതയുണ്ടെന്നായിരുന്നു അവർ അറിയിച്ചതെന്ന് ഹെമിലിന്റെ പിതാവ് പറഞ്ഞു. റഷ്യയിൽ ഒരു ബാങ്ക് അക്കൗണ്ട് തുറപ്പിച്ചതായും അതിലേക്ക് ഇതിനോടകം 45 ലക്ഷം രൂപ നിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു.

'ഒന്നരക്കോടിയും പൗരത്വവും'; റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് റഷ്യയുടെ വാഗ്ദാനം
റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരെ തിരിച്ചയക്കാൻ ധാരണ; തീരുമാനം പുടിൻ - മോദി കൂടിക്കാഴ്ചയില്‍

തങ്ങൾക്കും സമാനമായ ഓഫർ ലഭിച്ചിട്ടുണ്ടെന്നാണ് അസ്ഫാൻ്റെ സഹോദരൻ പറയുന്നത്. "മൃതദേഹം ഏറ്റുവാങ്ങാൻ റഷ്യയിലെത്തിയപ്പോൾ, അസ്ഫാന്റെ ജീവിതപങ്കാളി, രണ്ട് കുട്ടികൾ, പിതാവ് എന്നിവർക്ക് 1.3 കോടി രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ട് എന്ന് അധികൃതർ അറിയിച്ചു. അസ്ഫാന്റെ മക്കൾ റഷ്യയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് പൗരത്വത്തിനും സൗജന്യ വിദ്യാഭ്യാസത്തിനും മെഡിക്കൽ സൗകര്യങ്ങൾക്കും അർഹതയുണ്ടാകും” റഷ്യൻ അധികൃതർ അറിയിച്ചതായി ഇമ്രാൻ പറഞ്ഞു.

'ഒന്നരക്കോടിയും പൗരത്വവും'; റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് റഷ്യയുടെ വാഗ്ദാനം
'2030ഓടെ ഇന്ത്യ-റഷ്യ വ്യാപാരം 10,000 കോടി ഡോളറാക്കും'; സംഘർഷങ്ങളിൽ കുട്ടികൾ ഇരകളാകുന്നതിൽ വേദന പ്രകടിപ്പിച്ച് മോദി

റഷ്യ പൗരത്വം നൽകുകയാണെങ്കിൽ സ്വീകരിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് ഹെമിലിന്റെ പിതാവ് പറഞ്ഞു. "ഇന്ത്യയിലെന്താണുള്ളത്? എല്ലാം ശരിയാകുകയാണെങ്കിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് റഷ്യയിലേക്ക് പോകാൻ തയാറാണ്" അദ്ദേഹം ദ ഹിന്ദുവിനോട് പ്രതികരിച്ചു. റഷ്യൻ സൈന്യത്തിൻ്റെ സഹായിയായി നിയമിക്കപ്പെട്ട ഇരുപത്തിമൂന്നുകാരനായ ഹെമിൽ, ഫെബ്രുവരി 21ന് യുക്രെയ്ൻ അതിർത്തിയിലെ ഡൊണെറ്റ്സ്കിൽ വച്ച് വെടിവയ്പ്പ് പരിശീലനത്തിനിടെയാണ് കൊല്ലപ്പെട്ടത്.

അതേസമയം, മോദി-പുടിൻ കൂടിക്കാഴ്ചയിൽ യുക്രെയ്നിലെ സംഘർഷഭൂമിയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും അതിനൊരു സമയക്രമം നിശ്ചയിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. പലരും സംഘർഷമേഖലയിൽ കുടുങ്ങിയിട്ട് ആറുമാസത്തിലേറെയായി. അവരെ എപ്പോൾ വിട്ടയക്കുമെന്ന കാര്യത്തിൽ ഉറപ്പ് വേണമെന്നും കുടുംബങ്ങൾ പറയുന്നു.

logo
The Fourth
www.thefourthnews.in