പ്രക്ഷുബ്ധ കാലത്തെ ശ്രീലങ്കയെ ആര് നയിക്കും? മൂന്ന് പേർ മത്സര രംഗത്ത്

പ്രക്ഷുബ്ധ കാലത്തെ ശ്രീലങ്കയെ ആര് നയിക്കും? മൂന്ന് പേർ മത്സര രംഗത്ത്

നാല് ദശാബ്ദങ്ങൾക്കിടയിൽ ആദ്യമായാണ് പ്രസിഡന്റിനെ പാർലമെൻറ് അംഗങ്ങൾ തെരഞ്ഞെടുക്കുന്നത്
Updated on
1 min read

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ ആര് നയിക്കുമെന്ന് തീരുമാനിക്കാനുള്ള പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നാല് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായി പാർലമെൻ്റ് അംഗങ്ങളാണ് പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത്.

മൂന്ന് പേരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇടക്കാല പ്രസിഡന്റ് റനിൽ വിക്രമസിംഗെ, സ്വതന്ത്ര സ്ഥാനാർഥി ഡാലസ് അലെഹപെരുമ, ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ എന്നിവർ മത്സരിക്കും.

225 അംഗ ലങ്കൻ പാർലമെന്റിലെ പ്രബലരായ ശ്രീലങ്ക പൊതുജന പെരുമന (എസ്എൽപിപി)യുടെ പിന്തുണയോടെയാണ് വിക്രമസിംഗെ മത്സരിക്കുന്നത്. രജപക്സെയുടെ പാർട്ടിയായ എസ്എൽപിപിക്ക് 100 ലധികം സീറ്റുകളാണ് സഭയിലുള്ളത്. എന്നാൽ പല അംഗങ്ങളും രജപക്സയോടും പാർട്ടിയിൽ നിന്നും അകലം പാലിച്ചിരിക്കുകയാണ്.

വിക്രമസിംഗെയുടെ പ്രധാന എതിരാളി എസ്‌എൽപിപി വിമതനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു ഡാലസ് അലെഹപ്പെരുമയാണ്. പ്രതിപക്ഷ പിന്തുണയോടെയാണ് അലെഹപെരുമ മത്സരിക്കുന്നത്. ശ്രീലങ്കൻ ചരിത്രത്തിലെ ആദ്യ സമവായ സർക്കാർ രൂപീകരിക്കുമെന്ന് അലഹപെരുമ പറഞ്ഞിരുന്നു.

അലഹപെരുമയെ പിന്തുണയ്ക്കുന്ന സമഗിജന ബെലവാഗേയ പാർട്ടിക്ക് സഭയിൽ 50 സീറ്റുകളാണുള്ളത്. പത്ത് എംപിമാരുള്ള തമിഴ് നാഷണൽ അലയൻസിന്റെ പിന്തുണയും അലഹപെരുമയ്ക്കുണ്ട്. കൂടാതെ തമിഴ് പ്രോഗ്രസ്സിവ് അലയൻസ്, ശ്രീലങ്ക മുസ്ലിം കോൺഗ്രസ് എന്നീ പാർട്ടികളും അല്ഹപെരുമയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മറ്റൊരെതിരാളിയായ കുമാര ദിസനായകെയുടെ ജനത വിമുക്തി പെരമുനയ്ക്ക് മൂന്ന് എം പി മാർ മാത്രമാണുള്ളത്.

തെരഞ്ഞെടുപ്പിന്റെ നാമനിര്ദേശപ്രക്രിയ തുടങ്ങുന്നതിന് നിമിഷങ്ങൾ മുൻപാണ് പ്രതിപക്ഷ നേതാവായ സജിത്ത് പ്രേമദാസ, അലഹപ്പെരുമയെ പിന്തുണച്ചുകൊണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത്. താൻ സ്നേഹിക്കുന്ന രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നുവെന്നും തന്റെ പിന്തുണ അലെഹപെരുമയ്ക്ക് ആയിരിക്കുമെന്നും സമഗിജന ബെലവാഗേയ പാർട്ടി നേതാവായ പ്രേമദാസ ട്വീറ്റ് ചെയ്തിരുന്നു.

നാളെ ശ്രീലങ്കൻ പ്രസിഡണ്ട് ആരായാലും, ലങ്കയെ സഹായിക്കാൻ ഇന്ത്യ എന്നും കൂടെയുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും, ഇനിടയിലെ രാഷ്ട്രീയ പാർട്ടികളോടും, ജനങ്ങളോടും അഭ്യർത്ഥിക്കുന്നു
പ്രേമദാസ

ആര് ശ്രീലങ്കൻ പ്രസിഡന്റായാലും ഇന്ത്യയുടെ പിന്തുണ ലങ്കയ്‌ക്കൊപ്പം ഉണ്ടാകണമെന്ന് പ്രേമദാസ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ശ്രീലങ്കയിൽ പ്രസിഡന്റ് പദവി നിലവിൽ വരുന്നത് 1978 ലാണ്. അതിന് ശേഷം നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുകൾ എല്ലാം ജനകീയ വോട്ടെടുപ്പുകളായിരുന്നു.

logo
The Fourth
www.thefourthnews.in