'ദയവായി ജീവപര്യന്തം ശിക്ഷ വിധിക്കരുത്' - ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ കോടതിയില്‍; ബലാത്സംഗ കേസില്‍ 16 വര്‍ഷം തടവ്

'ദയവായി ജീവപര്യന്തം ശിക്ഷ വിധിക്കരുത്' - ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ കോടതിയില്‍; ബലാത്സംഗ കേസില്‍ 16 വര്‍ഷം തടവ്

നിലവില്‍ അനുഭവിച്ചു വരുന്ന 23 വര്‍ഷത്തെ തടവിന് ശേഷം പുതിയ ശിക്ഷ അനുഭവിക്കണം
Updated on
1 min read

മീ ടു കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ് നിര്‍മാതാവും മിറാമാക്സ് സ്റ്റുഡിയോ സ്ഥാപകനുമായ ഹാര്‍വി വെയ്ന്‍സ്റ്റൈന് മറ്റൊരു ബലാത്സംഗ കേസില്‍ കൂടി തടവ് ശിക്ഷ. നടിയെ ബലാത്സംഗം ചെയ്ത കേസിലാണ് 16 വര്‍ഷത്തെ തടവിന് കോടതി വിധിച്ചത്. നേരത്തെ രണ്ട് ബലാത്സംഗ കേസുകളിലായി 23 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച് വരികയാണ് ഹാര്‍വി വെയ്ന്‍സ്റ്റൈന്‍. ഈ ശിക്ഷയ്ക്ക് ശേഷം 16 വര്‍ഷത്തെ തടവ് കൂടി അനുഭവിക്കണമെന്നാണ് ലോസ് ഏഞ്ചല്‍സ് കോടതി ഉത്തരവ്.

''ദയവായി എന്നെ ജീവപര്യന്തം തടവിന് ശിക്ഷിക്കരുത്. ഞാന്‍ അത് അര്‍ഹിക്കുന്നില്ല. ഈ കേസില്‍ നിരവധി തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്'' - വീല്‍ചെയറില്‍ കോടതിയിലെത്തിയ 70 കാരനായ ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ കോടതിയോട് അപേക്ഷിച്ചു. ''വെയ്ന്‍സ്റ്റൈന്റെ സ്വാര്‍ത്ഥവും വെറുപ്പുളവാക്കുന്നതുമായ പ്രവൃത്തികള്‍ എന്റെ ജീവിതത്തെ വളരെയധികം ബാധിച്ചു. എനിക്കേറ്റ മുറിവുകള്‍ പരിഹരിക്കാന്‍ ഒരു ജയില്‍ ശിക്ഷയ്ക്കും സാധിക്കില്ല. ഹാര്‍വി വെയ്ന്‍സ്റ്റൈന് പരമാവധി ശിക്ഷ നല്‍കണം''- പീഡനത്തിനിരയായ നടി കോടതിയില്‍ ആവശ്യപ്പെട്ടു.

ദയവായി എന്നെ ജീവപര്യന്തം തടവിന് ശിക്ഷിക്കരുത്. ഞാന്‍ അത് അര്‍ഹിക്കുന്നില്ല. ഈ കേസില്‍ നിരവധി തെറ്റ് സംഭവിച്ചിട്ടുണ്ട്

ഹാര്‍വി വെയ്ന്‍സ്റ്റെന്‍

'വെയ്ന്‍സ്റ്റെന്‍ വര്‍ഷങ്ങളായി സ്ത്രീകളെ ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു. അയാള്‍ക്കുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് ശിക്ഷകളില്‍ നിന്ന് ഇളവ് നേടുകയായിരുന്നു. അന്ന് സ്ത്രീകള്‍ പരാതിയുമായി രംഗത്ത് എത്തിയിരുന്നെങ്കില്‍ ഹോളിവുഡിലെ അവരുടെ ഭാവി നഷ്ടപ്പെട്ടേനെ'- നടിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

ശിക്ഷാവിധിക്ക് എതിരെ അടിയന്തരമായി അപ്പീല്‍ നല്‍കുമെന്ന് വെയ്ന്‍സ്റ്റൈന്റെ അഭിഭാഷകന്‍ അറിയിച്ചു.

മീ ടൂ ആരോപണങ്ങളില്‍ പ്രധാനമായും ചര്‍ച്ചയായ പേരായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റൈന്റേത്. ഹോളിവുഡിലെ പ്രമുഖ നടിമാരുള്‍പ്പെടെ നിരവധി സ്ത്രീകള്‍ അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ഹാര്‍വി വെയ്സ്റ്റൈനെതിരായ ആരോപണങ്ങളിലൂടെയാണ് ലോകത്ത് #മീടൂ പ്രസ്ഥാനത്തിന്റെ തുടക്കം. നടി അലീസ മിലാനോ സ്വന്തം അനുഭവങ്ങൾ 2017 ഒക്ടോബറില്‍ #മീടൂ ടാഗോടെ ട്വീറ്റ് ചെയ്തതോടെയാണ് ലോകത്തെമ്പാടും അത്തരം വെളിപ്പെടുത്തലുകള്‍ക്ക് വഴിവച്ചത്.

logo
The Fourth
www.thefourthnews.in