പാകിസ്താന്‍ തെഹ്‌രിക് ഇ-ഇന്‍സാഫ്  പാര്‍ട്ടി പ്രസിഡന്റ് പര്‍വേസ് ഇലാഹിയെ അറസ്റ്റ് ചെയ്തു

പാകിസ്താന്‍ തെഹ്‌രിക് ഇ-ഇന്‍സാഫ് പാര്‍ട്ടി പ്രസിഡന്റ് പര്‍വേസ് ഇലാഹിയെ അറസ്റ്റ് ചെയ്തു

ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ പര്‍വേസ് ഇലാഹിക്കായുള്ള അന്വേഷണം തുടരുകയായിരുന്നു
Published on

ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‌രിക്-ഇ-ഇന്‍സാഫ് (പിടിഐ )പാര്‍ട്ടി പ്രസിഡന്റ് പര്‍വേസ് ഇലാഹിയെ അറസ്റ്റ് ചെയ്തു. ലാഹോറിലെ ഗുല്‍ബര്‍ഗ് ജില്ലയിലെ സഹൂര്‍ വസതിക്ക് സമീപത്ത് വച്ചാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായായിരുന്ന ഇലാഹിയെ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ പര്‍വേസ് ഇലാഹിക്കായുള്ള അന്വേഷണം തുടരുകയായിരുന്നു. ഇതിനു പിന്നാലെ മെയ് 26-ന് ലാഹോറിലെ ജില്ലാ കോടതി ഇലാഹിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇലാഹി കോടതിയില്‍ ഹാജരാകാതിരുന്നത്. ഇലാഹിയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ നെഞ്ചുവേദനയെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും കോടതി അത് വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് ഇലാഹിയെ തിരഞ്ഞത്. വീട്ടില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച ഇലാഹിയെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പാകിസ്താന്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം മെയ് ഒൻപതിന് രാജ്യത്തുടനീളമുണ്ടായ കലാപത്തില്‍ നൂറുകണക്കിന് പിടിഐ ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് മുന്‍ ഭരണകക്ഷിയില്‍ കൂറുമാറ്റ തരംഗം തന്നെയാണുണ്ടായത്. ഷിറിന്‍ മസാരി, ഫവാദ് ചൗധരി,ആമി മെഹമൂദ് കിയാനി, അലി സായിദി തുടങ്ങി പല പ്രമുഖരും പാര്‍ട്ടി വിട്ടു പോയിരുന്നു.

logo
The Fourth
www.thefourthnews.in