വോറിയ ഗഫൂരി
വോറിയ ഗഫൂരി

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ; ഇറാന്‍ ദേശീയ ഫുട്ബോൾ താരം അറസ്റ്റില്‍

വോറിയ ഗഫൂരിയുടെ അറസ്റ്റ് ലോകകപ്പ് ടീമംഗങ്ങൾക്കുള്ള മുന്നറിയിപ്പാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ
Updated on
1 min read

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച ദേശീയ ഫുട്ബോൾ താരത്തെ അറസ്റ്റ് ചെയ്തു. ഗവൺമെന്റിനെ വിമർശിക്കുകയും ദേശീയ ലോകകപ്പ് ടീമിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ദേശീയ ടീമിലെ മുൻ അംഗമായ വോറിയ ഗഫൂരിയെ അറസ്റ്റ് ചെയ്തത്.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ രാജ്യത്തെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളോട് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് ഇറാൻ ടീം ദേശീയഗാനം പാടാൻ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ വോറിയ ഗഫൂരിയുടെ അറസ്റ്റ് ലോകകപ്പ് ടീമംഗങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ മുൻ വിദേശ കാര്യ മന്ത്രി ജവാദ് ഷെരീഫിനെ വിമർശിച്ചതിന്റെ പേരിൽ വോറിയ ഗഫൂരി നേരത്തെ തടവിൽ കഴിഞ്ഞിരുന്നു.

ലോകകപ്പ് ടീമംഗങ്ങൾക്കുള്ള മുന്നറിയിപ്പാണ് വോറിയ ഗഫൂരിയുടെ അറസ്റ്റ് നടപടിയെന്ന് മാധ്യമങ്ങൾ

ടെഹ്‌റാനിലെ എസ്റ്റെഗ്ലാൽ ഫുട്ബോൾ ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു വോറിയ ഗഫൂരി. സാമൂഹ്യ മാധ്യമങ്ങളിലൂടെ കുർദിഷ് വംശജരെ കൊല്ലുന്നത് നിർത്താൻ ഇറാൻ സർക്കാറിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനെ തുടർന്ന് ഗഫൂരി കുർദിഷ് വിഘടനവാദിയാണെന്ന് ഇറാനിയൻ അധികൃതർ ആരോപിച്ചിരുന്നു. മുൻ വർഷങ്ങളിൽ അദ്ദേഹം ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഇത്തവണ അദ്ദേഹം ഇടം നേടിയിരുന്നില്ല.

ഫിഫ ലോകകപ്പ് വേദിയിലും ആരാധകർ പ്ലക്കാഡുകൾ ഉയർത്തി പ്രതിഷേധിച്ചു

അതേസമയം ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി യിലെ ഇറാന്റെ രണ്ടാമത്തെ മത്സരത്തിലും ആരാധകർ പ്ലക്കാഡുകൾ ഉയർത്തി പ്രതിഷേധിച്ചു. " സ്ത്രീകൾ , ജീവിതം , സ്വാതന്ത്ര്യം " എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് ലോകകപ്പ് വേദിയിൽ ഇറാനിലെ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളോട് ആരാധകർ ഐക്യദാര്ഢ്യം പുലർത്തിയത്.

എന്നാൽ സ്റ്റേഡിയത്തിന് പുറത്ത് സർക്കാറിനെ അനുകൂലിക്കുന്ന ഇറാൻ ആരാധകരും സർക്കാർ വിരുദ്ധ ആരാധകരും തമ്മിൽ ഏറ്റുമുട്ടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ വനിതാ ആരാധകരെ സർക്കാർ അനുകൂലികളായ ആരാധകർ അപമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.

22 വയസ്സുകാരിയായ മഹ്‌സ അമിനി എന്ന പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ ഇപ്പോഴും ശക്തമായി തുടരുകയാണ്. പ്രക്ഷോഭങ്ങൾ ആളികത്തിയതിനാൽ കുർദിഷ് മേഖലകളിലേക്ക് ഇറാൻ കൂടുതൽ സൈനികരെ അയച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന തെക്കുപടിഞ്ഞാറൻ ഇറാനിലെ ബലൂച്ച് മേഖലകളിൽ ആളുകൾ പ്രകടനം നടത്തുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സർക്കാരിന്റെ നടപടി. പ്രധാനമായും സുന്നി മുസ്ലിം വംശീയ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ആണ് പ്രതിഷേധങ്ങൾ ഏറ്റവും ശക്തം.

logo
The Fourth
www.thefourthnews.in