അമേരിക്കയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരായ ഹർജി ബ്രിട്ടീഷ് കോടതി തള്ളി; ജൂലിയൻ അസാഞ്ചെയുടെ മുന്നില്‍ ഇനിയെന്ത്?

അമേരിക്കയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരായ ഹർജി ബ്രിട്ടീഷ് കോടതി തള്ളി; ജൂലിയൻ അസാഞ്ചെയുടെ മുന്നില്‍ ഇനിയെന്ത്?

2010ൽ വിക്കിലീക്സ് എന്ന വെബ്‍സൈറ്റിലൂടെ അമേരിക്കയുടെ അതീവരഹസ്യ സൈനിക രേഖകളും ഇറാഖിൽ യുഎസ് സൈന്യം പ്രവർത്തിച്ച ക്രൂരകൃത്യങ്ങളുടെ ദൃശ്യങ്ങളും പുറത്തുവിട്ടതാണ് അസാഞ്ചെയ്ക്ക് എതിരെയുള്ള കേസ്
Updated on
2 min read

ചാരവൃത്തി കേസിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെയെ അമേരിക്കയ്ക്ക് കൈമാറണമെന്ന ഉത്തരവിനെതിരായ ഹർജി തള്ളി ബ്രിട്ടീഷ് കോടതി. അസാഞ്ചെയെ അമേരിക്കയ്ക്ക് കൈമാറാനുള്ള നടപടികൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവം. എന്നാൽ ഹർജിയിൽ വീണ്ടും അപ്പീൽ നൽകുമെന്ന് അസാഞ്ചെയുടെ അഭിഭാഷകർ പറഞ്ഞു. 2012 മുതൽ ബ്രിട്ടനിലെ ഇക്കഡോർ എംബസിയിൽ അഭയം തേടിയിരുന്ന അസാഞ്ചെയെ 2019ൽ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന കേസിൽ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

2010ൽ വിക്കിലീക്സ് എന്ന വെബ്‍സൈറ്റിലൂടെ അമേരിക്കയുടെ അതീവരഹസ്യ സൈനിക രേഖകളും ഇറാഖിൽ യുഎസ് സൈന്യം പ്രവർത്തിച്ച ക്രൂരകൃത്യങ്ങളുടെ ദൃശ്യങ്ങളും പുറത്തുവിട്ടതാണ് അസാഞ്ചെയ്ക്ക് എതിരെയുള്ള കേസ്. ഈ കേസിൽ അസാഞ്ചെയെ അമേരിക്കയ്ക്ക് കൈമാറുകയാണെങ്കിൽ ഇനിയുള്ള ജീവിതകാലയളവ് മുഴുവൻ അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വരും. അദ്ദേഹത്തെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് 2021ൽ ബ്രിട്ടീഷ് കീഴ്‌ക്കോടതി വിധി പ്രസ്താവിച്ചിരുന്നു.

ജൂലിയൻ അസാഞ്ചെ അനുകൂലികള്‍ പ്രതിഷേധിക്കുന്നു
ജൂലിയൻ അസാഞ്ചെ അനുകൂലികള്‍ പ്രതിഷേധിക്കുന്നു

എന്നാൽ വിധിക്കെതിരെ അമേരിക്ക, ലണ്ടൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചതിനെ തുടർന്ന് അതേവർഷം ഡിസംബർ പത്തിന് ഹൈക്കോടതി അസാഞ്ചെയെ കൈമാറാൻ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ വർഷം അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന പ്രീതി പാട്ടീൽ കോടതി ഉത്തരവിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതിനെതിരെ ആയിരുന്നു അസാഞ്ചെ ഹൈക്കോടതിയെ സമീപിച്ചത്.

ബ്രിട്ടീഷ് ഹൈക്കോടതി ചൊവ്വാഴ്ച പുറപ്പെടുവിച്ച മൂന്ന് പേജുള്ള ഉത്തരവിൽ, യു എസിന് കൈമാറാനുള്ള ഉത്തരവിനെതിരെ അസാഞ്ചെ ഉന്നയിച്ച എട്ട് വാദങ്ങളും കോടതി തള്ളി. എന്നാൽ അടുത്തയാഴ്ച അസാഞ്ചെ വീണ്ടും പുതിയ അപ്പീൽ സമർപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. 20 ദിവസം മാത്രമേ അസാഞ്ചെയ്ക്ക് മുൻപിൽ അപ്പീൽ സമർപ്പിക്കുന്നതിനയുള്ളു. കഴിഞ്ഞ നാല് വർഷമായി തെക്കൻ ലണ്ടനിലെ ബെൽമാർഷ്‌ ജയിലിൽ കഴിയുന്ന അസാഞ്ചെയുടെ ആരോഗ്യ നിലയും വളരെ മോശമാണ്.

സ്റ്റെല്ല അസാഞ്ചെ
സ്റ്റെല്ല അസാഞ്ചെ
ജൂലിയൻ അസാഞ്ചെയെ ജീവിതകാലം മുഴുവൻ ജയിലിലടയ്ക്കാനും ലോകമെമ്പാടുമുള്ള പത്രപ്രവർത്തനത്തെ ബാധിക്കാവുന്നതുമാണ് കോടതിയുടെ ഉത്തരവ്
റിപ്പോർട്ടേഴ്‌സ് വിത്തൌട്ട് ബോർഡർ ക്യാമ്പയിൻ ഡയറക്ട്ർ

രാഷ്ട്രീയ കുറ്റവാളിയാണെങ്കിൽ കൈമാറേണ്ടതില്ല എന്നാണ് ബ്രിട്ടന്റെ കൈമാറ്റ (extradition) ചട്ടമെന്ന് അസാഞ്ചെ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ പ്രീതി പാട്ടീൽ ഒപ്പുവച്ച തീരുമാനം തെറ്റായിരുന്നെനും അദ്ദേഹം കോടതിയിൽ വാദിച്ചു. അസാഞ്ചെയെ വിചാരണ ചെയ്യാനുള്ള അമേരിക്കയുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണ്. കേസിന്റെ കാതലായ വസ്തുതകൾ തെറ്റായാണ് ബ്രിട്ടീഷ് കോടതി അമേരിക്ക അവതരിപ്പിക്കുന്നതെന്നും അസാഞ്ചെ പറഞ്ഞു. റിപ്പോർട്ടേഴ്‌സ് വിത്തൌട്ട് ബോർഡർ ക്യാമ്പയിൻ ഡയറക്ട്ർ ഉത്തരവിനെ അസംബന്ധമെന്നാണ് വിശേഷിപ്പിച്ചത്.

മുൻ യുഎസ് ആർമി ഇന്റലിജൻസ് അനലിസ്റ്റ് ചെൽസി മാനിങ് ചോർത്തി നൽകിയ അതീവരഹസ്യ രേഖകളായിരുന്നു വിക്കിലീക്സിലൂടെ അസാഞ്ചെ പ്രസിദ്ധീകരിച്ചത്. മാനിങ്ങിന് 35 വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും 2017 ൽ പ്രസിഡന്റ് ബറാക് ഒബാമ ശിക്ഷ ഇളവ് ചെയ്തതിനെ തുടർന്ന് മോചിപ്പിക്കപ്പെട്ടിരുന്നു. അസാഞ്ചെയ്ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടാൽ, 175 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.

logo
The Fourth
www.thefourthnews.in