'ഇസ്രയേല്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല'; ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ പൊതുസേവനമെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേയി

'ഇസ്രയേല്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല'; ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ പൊതുസേവനമെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേയി

അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഇറാന്‌റെ പരമോന്നത നേതാവ് അയത്തുല്ല ഖമേനി വെളളിയാഴ്ച പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്.
Updated on
1 min read

ഇസ്രയേലിനെതിരായ ഇറാന്‍ മിസൈല്‍ ആക്രമണം യുക്തിപരവും നിയമപരവുമാണെന്ന് ഇറാന്‍ പരമോന്നത നേതാവ അയത്തുള്ള അലി ഖമനേയി. ടെഹ്‌റാനിലെ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം അനുയായികളെ അഭിസംബോധന ചെയ്ത ഖമനേയി ഇസ്രയേലിന് നേരേയുള്ള മിസൈല്‍ ആക്രമണങ്ങളെ 'പൊതുസേവനം' എന്നാണ് വിശേഷിപ്പിച്ചത്. ഹമാസിനെതിരെയോ ഹിസ്ബുള്ളയ്‌ക്കെതിരെയോ ഇസ്രയേല്‍ വിജയിക്കില്ലെന്നും ഖമനേയി പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഇറാന്‌റെ പരമോന്നത നേതാവ് അയത്തുല്ല ഖമനേയി വെളളിയാഴ്ച പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, ഹിസ്ബുള്ളയ്ക്കും ഹമദിനുമെതിരെ ഇസ്രയേല്‍ ഒരിക്കലും വിജയിക്കില്ല. ആക്രമണകാരികളില്‍നിന്ന് സ്വയം പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ട്. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുളളയെ കൊലപ്പെടുത്തിയതിനു പിന്നാലേ ഇസ്രയേലിനെതിരെ ടെഹ്‌റാന്‍ മിസൈല്‍ ആക്രമണം നടത്തി ദിവസങ്ങള്‍ക്കു ശേഷമാണ് ഖമനേയി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ളയെയും അദ്ദേഹം പ്രസംഗത്തില്‍ പ്രശംസിച്ചു. 'ഹസന്‍ നസറുളള ഇനി നമ്മോടൊപ്പമില്ല, പക്ഷേ അദ്ദേഹത്തിന്‌റെ ആത്മാവും പാതയും എന്നും നമ്മെ പ്രചോദിപ്പിക്കും. സയണിസ്റ്റ് ശത്രുവിനെതിരെ ഉയര്‍ന്ന പതാകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‌റെ രക്തസാക്ഷിത്വം ഈ സ്വാധീനം കൂടുതല്‍ വര്‍ധിപ്പിക്കും. നസ്‌റുള്ളയുടെ നഷ്ടം നികത്താനാകില്ല. നമ്മുടെ അചഞ്ചലമായ വിശ്വാസം ഊട്ടിയുറപ്പിച്ചുകൊണ്ട് ശത്രുവിനെതിരെ നിലകൊള്ളണം' തടിച്ചുകൂടിയ ആയിരങ്ങള്‍ മുഴക്കിയ ' ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം' എന്ന മുദ്രാവാക്യം വിളികള്‍ക്കിടെ ഖമനേയി പറഞ്ഞു.

'ഇസ്രയേല്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല'; ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ പൊതുസേവനമെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേയി
ബെയ്‌റൂട്ടില്‍ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം; ലക്ഷ്യം കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയുടെ പിന്‍ഗാമി ഹാഷിം സഫീദ്ദീന്‍

ലെബനനിലെ ജനങ്ങളെ സഹായിക്കുകയും ലെബനന്‌റെ ജിഹാദിനെയും അല്‍-അഖ്‌സ മസ്ജിദിനു വേണ്ടിയുള്ള യുദ്ധത്തെ പിന്തുണയ്ക്കുകയും ചെയ്യേണ്ടത് എല്ലാ മുസ്ലിംകളുടെയും കടമയും ഉത്തരവാദിത്തവുമാണ്. അധിനിവേശത്തിനെതിരെ തങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന് ലെബനീസ്, പലസ്തീന്‍ എന്നിവരെ എതിര്‍ക്കാനും പ്രതിഷേധിക്കാനും ഒരു അന്താരാഷ്ട്ര നിയമത്തിനും അവകാശമില്ല- അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.

നസ്‌റളളയ്ക്ക് വേണ്ടിയുളള പ്രാര്‍ഥനാചടങ്ങിനുശേഷം സംസാരിച്ച ഖമനേയി 'മേഖലയിലെ ഭൂമിയുടെയും വിഭവങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കയുടെ ഉപകരണം' എന്നാണ് ഇസ്രയേലിനെ വിശേഷിപ്പിച്ചത്.

logo
The Fourth
www.thefourthnews.in