'ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കരുത്, ഇസ്രയേലിനെ തടയണം'; അമേരിക്കയെ ആശങ്കയറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

'ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കരുത്, ഇസ്രയേലിനെ തടയണം'; അമേരിക്കയെ ആശങ്കയറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

ഈ വാരം നടന്ന ചർച്ചയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നാണ് സൗദി അറേബ്യയോട് ഇറാൻ പറഞ്ഞിരിക്കുന്നത്
Updated on
1 min read

ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കണമെന്ന ആവശ്യവുമായി അമേരിക്കയെ സമീപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. സംഘർഷം രൂക്ഷമായാല്‍ തങ്ങളുടെ എണ്ണ കേന്ദ്രങ്ങളെയും ബാധിക്കാനുള്ള സാധ്യത നിലനിർത്തിയാണ് നീക്കം. ഗള്‍ഫ് രാജ്യങ്ങളിലെ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇറാനെതിരെ വ്യോമാക്രമണങ്ങള്‍ നടത്തുന്നതിനായി തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന നിലപാടാണ് സൗദി അറേബ്യ, യുഎഇ, ഖത്തർ പോലുള്ള രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണകേന്ദ്രങ്ങളെ ബാധിക്കാതിരിക്കുന്നതിനായാണ് ഇത്തരമൊരു നീക്കം. അമേരിക്കയെ ഈ നിലപാട് ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചതായാണ് റിപ്പോർട്ട് പറയുന്നത്.

ഇറാന്റെ ആക്രമണത്തിന് കൃത്യമായ മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തിരിച്ചടി നല്‍കിയാല്‍ ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻനാശമായിരിക്കുമെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതോടെ സംഘർഷം രൂക്ഷമാകാനുള്ള സാധ്യതകളും വർധിച്ചു.

ഈ വാരം നടന്ന ചർച്ചയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണകേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നാണ് സൗദി അറേബ്യയോട് ഇറാൻ പറഞ്ഞിരിക്കുന്നത്. പ്രത്യേകിച്ചും ഇറാനെതിരെ ആക്രമണം നടത്തുന്നതിനായി ഇസ്രയേലിന് സഹായം നല്‍കുകയാണെങ്കില്‍. ഇറാൻ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരുമാണ് ഇക്കാര്യം റോയിട്ടേഴ്‌സുമായി പങ്കുവെച്ചിട്ടുള്ളത്.

'ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കരുത്, ഇസ്രയേലിനെ തടയണം'; അമേരിക്കയെ ആശങ്കയറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍
തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍; കൊല്ലപ്പെട്ടത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍

ഇസ്രയേലിനു വ്യോമാതിർത്തി തുറന്നുനല്‍കിയാല്‍, അതൊരു യുദ്ധം തന്നെയായിരിക്കുമെന്നാണ് ഇറാൻ പറഞ്ഞതെന്ന് സൗദി അനലിസ്റ്റായ അലി ഷിഹാബി വെളിപ്പെടുത്തി. ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രയേലിന് എന്തെങ്കിലും തരത്തിലുള്ള പ്രാദേശിക പിന്തുണ നല്‍കിയാല്‍ ഇറാഖ് അല്ലെങ്കില്‍ യെമൻ പോലുള്ള രാജ്യങ്ങളിലെ സഖ്യകക്ഷികളില്‍നിന്ന് പ്രതികരണമുണ്ടാകുമെന്ന് റിയാദിന് വ്യക്തമായ സന്ദേശം ഇറാൻ നല്‍കിയിട്ടുണ്ടെന്നും നയതന്ത്രജ്ഞൻ കൂട്ടിച്ചേർത്തു.

സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സല്‍മാനും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്‌ചിയും തമ്മിലുള്ള ചർച്ചയിലെ പ്രധാന വിഷയവും ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ചായിരുന്നു. പിന്തുണ തേടുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദർശനം നടത്തുകയാണ് അറാഖ്‌ചി നിലവില്‍.

ചർച്ചകളുമായി ചേർന്നുനില്‍ക്കുന്ന അമേരിക്കൻ പ്രതിനിധികളും ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്ക പങ്കുവെച്ച വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ നിയന്ത്രിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടോയെന്ന കാര്യത്തില്‍ പ്രതികരിക്കാൻ അമേരിക്ക തയാറായിട്ടില്ല. കഴിഞ്ഞദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡോ ബൈഡനും ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇറാന് തിരിച്ചടി നല്‍കുന്നതില്‍ പൂർണ പിന്തുണയാണ് അമേരിക്ക ഇസ്രയേലിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in